
തന്നെ പുറത്തു വിടാതെ വീട്ടിലിരുത്തണമെന്ന നടൻ പാർത്ഥിപന്റെ പരാമർശങ്ങളിൽ പ്രതികരിച്ച് നടി തൃഷ കൃഷ്ണൻ. അഭിപ്രായം നര്‍മ്മവും ബുദ്ധിപരവുമായി പറയാനാണ് ഉദ്ദേശിച്ചതെങ്കിലും അത് അയാളുടെ മണ്ടത്തരത്തെയാണ് കൂടുതല്‍ കാണിക്കുന്നതെന്ന് തൃഷ പ്രതികരിച്ചു. കൂടാതെ അറിവില്ലാത്ത അസഭ്യ വാക്കുകള്‍ അവ ലക്ഷ്യമിടുന്ന വ്യക്തിയെക്കാള്‍ സംസാരിക്കുന്നയാളെക്കുറിച്ചാണ് കൂടുതല്‍ വ്യക്തമാക്കുന്നതെന്നും തൃഷ കൂട്ടിച്ചേർത്തു.
‘അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ ഒരു വ്യക്തിയുടെ അസിസ്റ്റന്റ് വഴിയുള്ള അഭ്യര്‍ത്ഥനപ്രകാരം എന്റെ ഫോട്ടോ ഒരു വേദിയില്‍ ഉപയോഗിച്ചതായി ആ പരിപാടിയുടെ സംഘാടകര്‍ അറിയിച്ചു. ഒരു മൈക്കിലൂടെ ഒരാളുടെ അഭിപ്രായം നര്‍മ്മവും ബുദ്ധിപരവുമായി പറയാനാണ് ഉദ്ദേശിച്ചതെങ്കിലും അത് അയാളുടെ മണ്ടത്തരത്തെയാണ് കൂടുതല്‍ കാണിക്കുന്നത്. അറിവില്ലാത്ത അസഭ്യ വാക്കുകള്‍ അവ ലക്ഷ്യമിടുന്ന വ്യക്തിയെക്കാള്‍ സംസാരിക്കുന്നയാളെക്കുറിച്ചാണ് കൂടുതല്‍ വ്യക്തമാക്കുന്നത്.’ തൃഷ പ്രതികരിച്ചു.
കുറച്ചു ദിവസം മുന്‍പ് ഗലാട്ടയുടെ അവാര്‍ഡ് ദാന ചടങ്ങില്‍ തൃഷയുടെ ചിത്രം കാണിച്ചുകൊണ്ട് കുന്ദവയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് അവതാരകര്‍ ചോദിച്ചപ്പോഴാണ് പാര്‍ത്ഥിപന്‍ വിമര്‍ശനമുന്നയിച്ചത്. ‘ഈ കുന്ദവയെ കുറച്ച് ദിവസത്തേക്ക് വീട്ടിലിരുത്തേണ്ടതാണ്. അതാണ് നല്ലത്. അവരെ പുറത്ത് വിടരുത്’ എന്നാണ് പാര്‍ത്ഥിപന്‍ പ്രതികരിച്ചത്.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പാര്‍ത്ഥിപനെ അനുകൂലിച്ചു വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തിയിരുന്നു.
നടനും ടി വി കെ നേതാവുമായ വിജയിയുടെ ഭാര്യ സംഗീത വിജയിക്കെതിരെ വിവാഹ മോചനക്കേസ് ഫയല്‍ ചെയ്തതിന് പിന്നാലെ നടി തൃഷയ്‌ക്കെതിരെ വന്‍ സൈബറാക്രമണമാണ് സോഷ്യല്‍ മീഡിയയില്‍. വിവാഹ മോചന ഹര്‍ജിയില്‍ വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചതിന് പിന്നാലെ അത് തൃഷയാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിനു ശേഷം പ്രമുഖ വ്യക്തികളടക്കം തൃഷയെ പ്രതൃക്ഷമായും പരോക്ഷമായും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
അതേസമയം, വിവാഹമോചന വാര്‍ത്തകളോട് വിജയ് പരോക്ഷമായി പ്രതികരിക്കുകയും ചെയ്തു. വ്യക്തിപരമായ പ്രശ്നങ്ങള്‍ താന്‍ തന്നെ നേരിട്ടോളാം എന്നാണ് വിജയ് പറഞ്ഞത്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാകണം പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും വിജയ് കൂട്ടിച്ചേർത്തു.