തിയേറ്ററില്‍ സിനിമകളില്ല…കൊച്ചിയില്‍ യോഗം

സംസ്ഥാനത്ത് തിയറ്റര്‍ തിങ്കളാഴ്ച്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ എന്നതിനെ കുറിച്ച് ആലോചിക്കാന്‍ ഫിയോക്ക് കൊച്ചിയില്‍ യോഗം ചേര്‍ന്നു. പ്രദര്‍ശിപ്പിക്കാന്‍ സിനിമകളില്ലെന്ന പ്രതിസന്ധി തുടരവെയാണ് യോഗം ചേര്‍ന്നിരിക്കുന്നത്. ഇന്നലെ മന്ത്രി സജി ചെറിയാനുമായി നടന്ന യോഗത്തില്‍ തിയറ്റര്‍ ഉടമകള്‍ നികുതി ഇളവ് പോലുള്ള ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാരിന് നിവേദനം നല്‍കാനും ഫിയോക് ആലോചിക്കുന്നുണ്ട്.

അതോടൊപ്പം തന്നെ ടിക്കറ്റ് നിരക്കില്‍ അഞ്ച് ശതമാനം വര്‍ദ്ധനവ് വേണമെന്ന് ഫിയോക്ക് കഴിഞ്ഞ ദിവസം മന്ത്രിയുമായി നടന്ന യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് നടക്കുന്ന യോഗത്തില്‍ അതേ കുറിച്ചും കൂടുതല്‍ ചര്‍ച്ച ചെയ്യും. കൊവിഡ് സാഹചര്യത്തില്‍ ഓരോ ഷോ കഴിയുമ്പോള്‍ തിയറ്റര്‍ സാനിറ്റൈസ് ചെയ്യേണ്ടതുണ്ട്. കൂടാതെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുന്നതിനും കൂടുതല്‍ ജീവനക്കാരെ നിയോഗിക്കേണ്ടതായി വരും. ഈ സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്കില്‍ ഫിയോക്ക് വര്‍ദ്ധനവ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം തിങ്കളാഴ്ച്ച തിയറ്റര്‍ തുറക്കുന്ന വാര്‍ത്ത ആശ്വാസമാകുന്നത് മാസങ്ങളോളം പ്രതിസന്ധിയിലായ തിയറ്റര്‍ ജീവനക്കാര്‍ക്കാണ്. അതോടൊപ്പം തന്നെ വലുതും ചെറുതുമായ നിരവധി മലയാള സിനിമകളാണ് റിലീസ് ചെയ്യാനിരിക്കുന്നത്. നിലവില്‍ രണ്ട് വലിയ ചിത്രങ്ങളാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 12ന് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പും, നവംബര്‍ 25ന് സുരേഷ് ഗോപിയുടെ കാവലും തിയറ്ററില്‍ റിലീസ് ചെയ്യും. അതേസമയം ഇന്നത്തെ യോഗത്തില്‍ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ സാധിക്കുന്ന സിനിമകളെ കുറിച്ച് ചര്‍ച്ച തുടരും. ഡോക്ടര്‍ എന്ന ശിവകാര്‍ത്തികേയന്റെ സിനിമ തിങ്കളാഴ്ച്ച റിലീസ് ചെയ്യുമെന്നറിയുന്നു. ജോജു ജോര്‍ജ്ജ് പൃഥ്വിരാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അഴതരിപ്പിക്കുന്ന സ്റ്റാര്‍ എന്ന ചിത്രം ഒക്ടോബര്‍ 29ന് റിലീസ് ചെയ്യും. മിഷന്‍ സി യും ഒക്ടോബര്‍ 29ന് തിയേറ്ററിലെത്തും. കോവിഡിന് ശേഷം മലയാളത്തില്‍ റിലീസ് ചെയ്യുന്ന ആദ്യ സിനിമയും സ്റ്റാറും മിഷന്‍ സിയും ആകും.