സുരേഖ സിക്രി അന്തരിച്ചു

പശസ്ത തീയറ്റര്‍-സിനിമാ-ടെലിവിഷന്‍ അഭിനേത്രി സുരേഖ സിക്രി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വസതിയില്‍ വച്ചാണ് അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് സുരേഖ കുറച്ച് കാലം ചികിത്സയിലായിരുന്നു. രണ്ട് വര്‍ഷത്തോളമായി ശാരീരിക പ്രശ്നങ്ങള്‍ അവരെ അലട്ടിയിരുന്നു.2020 ല്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 1978 ല്‍ കിസ്സ കുര്‍സി കാ എന്ന ചിത്രത്തിലൂടെയാണ് സുരേഖ സിക്രി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.മൂന്ന് തവണ ദേശിയ അവാര്‍ഡ് നേടിയാണ് സുരേഖ സിക്രി.

തമാസ് (1988), മമ്മോ (1995), ബദായ് ഹോ (2018) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മൂന്ന് തവണ മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടി. ബാലിക വധുയെന്ന സീരിയലിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആയുഷ്മാന്‍ ഖുറാന അഭിനയിച്ച ബദായ് ഹോയിലെ അഭിനയവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കരിയറിലെ ഒരു തിരിച്ചു വരവായിരുന്നു ബദായ് ഹോയിലെ ദുര്‍ഗ്ഗ ദേവി കൗശിക് എന്ന മുത്തശ്ശി കഥാപാത്രം. സോയ അക്തര്‍ സംവിധാനം ചെയ്ത ആന്തോളജി ചിത്രം ഗോസ്റ്റ് സ്റ്റോറീസാണ് സുരേഖ സിക്രിയുടെ അവസാന ചിത്രം.

ഡല്‍ഹി സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബിരുദം നേടിയ സുരേഖ കിസ കുര്‍സി കാ എന്ന ചിത്രത്തിലൂടെ 1978 ലാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മൂന്നാമത്തെ ചിത്രമായ തമസിലൂടെ 1986 ല്‍ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. 1995 ല്‍ മാമ്മോ, 2019 ല്‍ ബധായി ഹോ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും ദേശീയ പുരസ്‌കാരം നേടി. സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഏറ്റവും തവണ സ്വന്തമാക്കിയ റെക്കോഡ് സുരേഖയുടേതാണ്. നന്ദിതദാസ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ജന്മദിനം എന്ന മലയാള ചിത്രത്തിലും വേഷമിട്ടിരുന്നു. 1998 ലാണ് ചിത്രം പുറത്തിറങ്ങിയത്. 2020 ല്‍ പുറത്തിറങ്ങിയ ഗോസ്റ്റ് സ്റ്റോറീസ് ആണ് അവസാന ചിത്രം.

കുളിമുറിയില്‍ വീണ് തല ഇടിച്ചതിനെ തുടര്‍ന്നാണ് സുരേഖയ്ക്ക് മസ്തിഷ്‌കാഘാതം സംഭവിച്ചത്. നേരത്തെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും കുടുംബവും സഹപ്രവര്‍ത്തകരും ചലച്ചിത്ര പ്രവര്‍ത്തകരും സാമ്പത്തിക സഹായം നല്‍കുന്നതായി സുരേഖയുടെ മാനേജര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.