
നടൻ ശ്രീനിവാസന്റെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി തമിഴ് നടൻ കരുണാസ്. ശ്രീനിവാസന്റെ ‘വടക്കുനോക്കിയന്ത്രം’ എന്ന സിനിമയുടെ തമിഴ് പതിപ്പായ ‘ദിണ്ടിഗൽ സാരഥി’യിൽ അഭിനയിക്കുമ്പോൾ ശ്രീനിവാസനെ നേരിട്ട് കണ്ട് ശരീരഭാഷ പഠിച്ചിരുന്നുവെന്ന് കരുണാസ് പറഞ്ഞു. കൂടാതെ ഇന്ത്യയിലെ തന്നെ മികച്ച കലാകാരനാണ് ശ്രീനിവാസനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇന്ത്യയിലെ തന്നെ മികച്ച കലാകാരനാണ് ശ്രീനിവാസൻ. സംവിധായകൻ, എഴുത്തുകാരൻ, നടൻ എന്നിങ്ങനെ വിവിധ മേഖലകളിൽ ആദരവ് നേടിയിട്ടുള്ള അതുല്യ പ്രതിഭ. ഇത്രയും മികച്ച കലാകാരനെ നഷ്‌ടപ്പെട്ടതിൽ വളരെ സങ്കടമുണ്ട്. ശ്രീനിവാസന്റെ ‘വടക്കുനോക്കിയന്ത്രം’ എന്ന സിനിമയുടെ തമിഴ് പതിപ്പായ ‘ദിണ്ടിഗൽ സാരഥി’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചു. ഈ സമയത്ത് അദ്ദേഹത്തെ നേരിട്ട് കണ്ട് ശരീരഭാഷ പഠിച്ചിരുന്നു. എൻ്റെ പേരിലും ഞാൻ ഉൾപ്പെടുന്ന നടികർ സംഘത്തിന്റെ പേരിലും അദ്ദേഹത്തിന് അനുശോചനം അറിയിക്കുന്നു.” കരുണാസ് കുറിച്ചു.
ദീർഘനാളായി അസുഖബാധിതനായി വിശ്രമത്തിലായിരുന്നു ശ്രീനിവാസൻ. ഇന്നു രാവിലെ ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ 8.30ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം താലൂക്ക് ആശുപത്രിയിലാണുള്ളത്. സംസ്കാരം പിന്നീട് നടത്തും. ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്, തിരക്കഥാകൃത്ത്, ഗായകൻ), ധ്യാൻ ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്). മരുമക്കൾ: ദിവ്യ, അർപ്പിത.
1976 ൽ പി. എ. ബക്കർ സംവിധാനം ചെയ്‌ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ സിനിമയിലെത്തുന്നത്. ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ, ഒരു മാടപ്പിറാവിൻ്റെ കഥ, കെ.ജി. ജോർജ്ജിന്റെ മേള എന്നീ ചിത്രങ്ങളിൽ മമ്മുട്ടിക്കുവേണ്ടിയും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്.
പല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു. 1984-ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതിയതും ശ്രീനിവാസനാണ്. പിന്നീട് തിരക്കഥാകൃത്തായും നടനായും മലയാള സിനിമയിൽ നിറഞ്ഞു നിന്നു അദ്ദേഹം.