‘മ്’ പാരിസ് ചലച്ചിത്രമേളയില്‍ മികച്ച സിനിമ…..

പാരിസ് ഫിലിംഫെസ്റ്റിവലില്‍ ഫീച്ചര്‍ വിഭാഗത്തിലെ മികച്ച സിനിമയായി ‘മ് (സൗണ്ട് ഓഫ് പെയിന്‍ )’ തെരഞ്ഞെടുക്കപ്പെട്ടു.അവസാന റൗണ്ടില്‍ അഞ്ച് വിദേശ ചിത്രങ്ങളെ പിന്തള്ളിയാണ് ഈ ഇന്ത്യന്‍ ചിത്രം വിജയം കൈവരിച്ചത്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ‘നവാഡ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ’ ‘ബെസ്റ്റ് ജൂറി അവാര്‍ഡും ‘ ഈ സിനിമയ്ക്ക് ലഭിച്ചിരുന്നു. ഒപ്പം ‘ലിഫ്റ്റ് ഓഫ് ഓണ്‍ലൈന്‍ സെഷന്‍സി’ ലേയ്ക്കും പോയവാരം ഈ ചിത്രം തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.

കുറുമ്പ ഭാഷയിലുള്ള ഇന്ത്യയില്‍നിന്നുള്ള ആദ്യസിനിമ കൂടിയാണ് ഹോളിവുഡ് സംവിധായകന്‍ ഡോ. സോഹന്‍ റോയ് നിര്‍മ്മിച്ച് വിജീഷ് മണി സംവിധാനം ചെയ്ത ഈ ചിത്രം. ചിത്രത്തിലെ നായക കഥാപാത്രമായ ആദിവാസി യുവാവിനെ അവതരിപ്പിക്കുന്നത് ഫുട്‌ബോള്‍ താരം ഐ എം വിജയനാണ്.

തേന്‍ ശേഖരണം ഉപജീവനമാര്‍ഗ്ഗമാക്കിയ കുറുമ്പ ഗോത്രത്തില്‍പ്പെട്ട ഒരു ആദിവാസി കുടുംബനാഥന് ,പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മൂലം വനത്തില്‍ തേനിന് ദൗര്‍ലഭ്യമുണ്ടാകുന്നതിനെ തുടര്‍ന്നുള്ള പ്രതിസന്ധികളാണ് സിനിമയുടെ പ്രമേയം. പ്രശ്‌നങ്ങളോടും പ്രതിസന്ധികളോടുമുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങളെയും, സാഹചര്യങ്ങളുമായി പിന്നീട് എങ്ങനെ പൊരുത്തപ്പെടുന്നുവെന്നതിനെയും വിവരിക്കുന്നതാണ് തുടര്‍ന്നുള്ള കഥാതന്തു.കാലാവസ്ഥാവ്യതിയാനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളെ ആഴത്തില്‍ അടയാളപ്പെടുത്തുക കൂടി ചെയ്യുന്ന ഒരു സിനിമയാണ് ‘മ്..’.

വിജീഷ് മണിയാണ് സിനിമയുടെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ‘ സംസ്‌കൃത ഭാഷയിലുള്ള നമോ , നേതാജി ( ഇരുള ) തുടങ്ങിയ ചലച്ചിത്രങ്ങള്‍ രണ്ടായിരത്തി പത്തൊന്‍പതിലും ഇരുപതിലും ഗോവ ചലച്ചിത്രമേളയിലെ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്‍പത്തിയൊന്ന് മണിക്കൂറുകള്‍കൊണ്ട് വിശ്വഗുരു എന്ന സിനിമ പൂര്‍ത്തിയാക്കി തീയേറ്ററുകളില്‍ റിലീസ് ചെയ്തതിന് ഗിന്നസ് റിക്കോര്‍ഡ് കരസ്ഥമാക്കിയ വ്യക്തി കൂടിയാണ് വിജീഷ് മണി.ഏറ്റവും മികച്ച പരിസ്ഥിതി പ്രാധാന്യമുള്ള മലയാള ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് അദ്ദേഹത്തിന്റെ പുഴയമ്മ എന്ന ചിത്രത്തിന് 2018 ല്‍ ലഭിച്ചിരുന്നു.