
അവാർഡ് ദാന ചടങ്ങിനിടെ നടി സരിഗയ്ക്ക് കൈ നൽകാൻ വിസമ്മതിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ ശങ്കർ. സരിഗയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും, സിനിമയിൽ എത്തിയ 45 വർഷത്തിനിടെ ഇതുവരെ ആരെയും ഇൻസൾട്ട് ചെയ്തിട്ടില്ലെന്നും ശങ്കർ പറഞ്ഞു. കൂടാതെ നടന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നും, സരിഗ കാല് തൊട്ട് നമസ്കരിക്കാൻ വന്നപ്പോൾ കൈകൾ ചേർത്തുപിടിച്ച് അനുഗ്രഹിക്കുകയാണ് ചെയ്തതെന്നും ശങ്കർ കൂട്ടിച്ചേർത്തു. ഒരു വിഡിയോ സന്ദേശത്തിലൂടെയാണ് താരം തന്റെ ഭാഗം വ്യക്തമാക്കിയത്.
“നമസ്കാരം, ഇന്നലെ ഉണ്ടായ ഒരു ചെറിയ തെറ്റിദ്ധാരണയെക്കുറിച്ച് സംസാരിക്കാനാണ് ഞാൻ ഇപ്പോൾ ഈ വിഡിയോ ചെയ്യുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഞാൻ അവർക്ക് കൈ കൊടുത്തില്ല എന്ന തരത്തിൽ ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്. സത്യത്തിൽ അതൊരു വലിയ തെറ്റിദ്ധാരണ ആണ്. വിനയൻ സാർ അവാർഡ് നൽകിയ ശേഷം സരിഗ എനിക്ക് കൈ തരാൻ തുടങ്ങിയിട്ട് എന്റെ കാല് തൊട്ട് നമസ്കരിക്കാൻ വരികയും അവർ കാല് പിടിക്കാൻ ആഞ്ഞപ്പോൾ ഞാൻ കൈകൾ ചേർത്തുപിടിച്ച് അനുഗ്രഹിക്കുകയാണ് ചെയ്തത്. അതാണ് ഞാൻ ഉദേശിച്ചത് അല്ലാതെ കൈ കൊടുക്കാതിരുന്നതല്ല. ഞാൻ ഇതിനെക്കുറിച്ച് കൂടുതൽ വിശദീകരണത്തിനൊന്നും വരുന്നില്ല.” ശങ്കർ പറഞ്ഞു.
“സിനിമയിൽ വന്നിട്ട് ഇപ്പോൾ പത്തു 45 വർഷത്തോളമായി. ഇതുവരെ ഞാൻ ആരെയും ഇൻസൾട്ട് ചെയ്തിട്ടില്ല, എല്ലാവരോടും സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. ഏതായാലും ഇതൊരു ദൗർഭാഗ്യകരമായ പ്രചാരണമായിപ്പോയി. അതൊരു തെറ്റിദ്ധാരണയാണ്. ഇന്നലെ ഞാൻ സരിഗയെ വിളിച്ചിരുന്നു. ഞങ്ങൾ കുറച്ചുനേരം സംസാരിക്കുകയും കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തു. ഞാൻ അവരോട് സോറിയും പറഞ്ഞു. എല്ലാവർക്കും നന്ദി.” ശങ്കർ കൂട്ടിച്ചേർത്തു.
സംവിധായകന്‍ വിനയന്‍ മൊമന്റോയും നടന്‍ ശങ്കര്‍ പ്രശസ്തി പത്രവുമാണ് സരിഗയ്ക്ക് കൈമാറിയത്. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സരിഗ ഹസ്തദാനത്തിനായി ശങ്കറിന് നേരെ കൈനീട്ടിയെങ്കിലും അത് നിരസിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നീട് സരിഗ ശങ്കറിന്റെ കാലില്‍ തൊട്ട് വന്ദിച്ചതിനു ശേഷമാണ് താരം സ്റ്റേജില്‍ നിന്ന് മടങ്ങിയത്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് ശങ്കറിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.