ഷെയ്‌നിനെ വിലക്കാന്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്ത്

ഷെയ്ന്‍ നിഗമിന് ഇതരഭാഷകളിലും വിലക്കേര്‍പ്പെടുത്താന്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്ത് നല്‍കി. കേരള ഫിലിം ചേംബര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിനാണ് കത്ത് നല്‍കിയത്. ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആവശ്യപ്രകാരമാണ് കത്തുനല്‍കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിലക്കിനേത്തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സിനിമാ സംഘടനകള്‍ ചര്‍ച്ചകള്‍ നടത്തവേ ഷെയ്ന്‍ നടത്തിയ പ്രസ്താവന സമവായശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. നിര്‍മ്മാതാക്കളെ മനോരോഗികളെന്ന് വിശേഷിപ്പിച്ചതോടെ ഒത്തുതീര്‍പ്പിന് പ്രസക്തയില്ലാതായെന്ന് കെഎഫ്പിഎ പ്രതികരിച്ചു. ഷെയ്ന്‍ ഖേദപ്രകടനം നടത്താതെ തുടര്‍ ചര്‍ച്ചയില്ലെന്നാണ് നിര്‍മ്മാതാക്കളുടെ നിലപാട്. ‘വെയില്‍’ ‘കുര്‍ബാനി’ എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ ഷെയ്‌നിന് മറ്റ് സിനിമകള്‍ നല്‍കാവൂ എന്ന കെഎഫ്പിഎ നിബന്ധന തന്നെയാണ് ഫിലിം ചേംബറിന്റെ കത്തിലുമുള്ളത്.

വിക്രം നായകനാകുന്ന തമിഴ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് ഷെയ്ന്‍ നിഗം പറഞ്ഞിരുന്നു. ഇമൈക്ക നൊടികള്‍, ഡിമോന്റെ കോളനി എന്നീ വിജയചിത്രങ്ങളൊരുക്കിയ അജയ് ജ്ഞാനമുത്തുവാണ് സംവിധാനം. വിക്രത്തിന്റെ അമ്പത്തിയെട്ടാമത് ചിത്രമാണ് ഒരുങ്ങുന്നത്. തമിഴ്, തെലുഗ്, ഹിന്ദി പതിപ്പുകളിലാണ് ഈ സിനിമ. 2020 ഏപ്രിലില്‍ ആണ് റിലീസ്. ഏ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയും വയകോം 18 മോഷന്‍ പിക്‌ചേഴ്‌സും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. വെയില്‍ ചിത്രീകരണം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിശ്ചയിച്ച ചാര്‍ട്ടില്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് നിര്‍ബന്ധം പിടിച്ചത് വിക്രം നായകനായ സിനിമയ്ക്ക് ഡേറ്റ് കൊടുത്തതിനാലാണെന്ന് സംവിധായകനെ അറിയിച്ചതായും ഷെയ്ന്‍ പ്രതികരിക്കുകയുണ്ടായി.