പ്രൊഡ്യൂസേഴ്‌സിന് മനോ വിഷമമാണോ മനോരോഗമാണോ?.അമ്മയില്‍ പൂര്‍ണ വിശ്വാസമുണ്ട്: ഷെയ്ന്‍

നിര്‍മ്മാതാക്കള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച് വീണ്ടും ഷെയ്ന്‍ നിഗം. തനിക്ക് തെറ്റുപറ്റിയിട്ടില്ല. ഈ ലോകത്ത് ഒരു തെറ്റുമില്ല. എല്ലാം ശരി മാത്രമേയുള്ളൂ. ഇടവേള ബാബുവും സിദ്ദിഖുമായാണ് മീറ്റിങ് നടന്നത്. അമ്മയുടെ ഭാരവാഹികള്‍ എന്ന നിലയിലാണ് അവരോട് സംസാരിച്ചത്. നമ്മള്‍ എത്രയോ തരം പ്രതിഷേധങ്ങള്‍ നാട്ടില്‍ ചെയ്യുന്നു. ഇതെന്റേതായ പ്രതിഷേധമാണ് ചെയ്തത്. താന്‍ എന്ത് നീതിയാണ് പുലര്‍ത്താത്തത് എന്ന് പടം ഇറങ്ങിയിട്ട് നിങ്ങള്‍ തന്നെ പറയണമെന്നും ഷെയ്ന്‍ പറഞ്ഞു. ഐഎഫ്എഫ്‌കെയില്‍ വെച്ചായിരുന്നു നടന്റെ പ്രതികരണം. ഷെയ്‌ന്റെ വിലക്കുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അമ്മ എക്‌സിക്യൂട്ടീവ് യോഗം ചര്‍ച്ച ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. മോഹന്‍ലാല്‍ വിദേശത്താണ്. അദ്ദേഹം ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി തീരുമാനമെടുത്ത ശേഷമായിരിക്കും നിര്‍മ്മാതാക്കളുമായുള്ള ചര്‍ച്ചയെന്നും ഇടവേള ബാബു വ്യക്തമാക്കി. വിഷയത്തില്‍ വീണ്ടും ചര്‍ച്ച നടത്തണമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും പ്രതികരിച്ചു.

പ്രൊഡ്യൂസേഴ്‌സിന് മനോ വിഷമമാണോ മനോരോഗമാണോ? എന്നും ഷെയ്ന്‍ ചോദിച്ചു. ഒത്തുതീര്‍പ്പിന് പോകുമ്പോള്‍ അവിടെയെന്താണ് സംഭവിക്കുന്നത്? അവിടെ കൊണ്ടുപോയി ഇരുത്തും. ഇരുത്തിയിട്ട് നമ്മുടെ വശത്ത് നിന്ന് ഒന്നും കേള്‍ക്കില്ല. അവര്‍ പറയാനുള്ളതെല്ലാം റേഡിയോ പോലെ പറയും. ഈ പറയുന്നതെല്ലാം നമ്മള്‍ കേട്ട് അനുസരിക്കണം. കേട്ട് അനുസരിച്ചാല്‍ എന്തുചെയ്യും? കൂടിപ്പോയാല്‍ നിങ്ങളെ പ്രസ്മീറ്റില്‍ കാണുമ്പോള്‍ ഖേദം അറിയിക്കും. ഖേദം അറിയിച്ചിട്ട് നടക്കുന്നതെന്താണ്. സെറ്റില്‍ ചെന്നപ്പോള്‍ തന്നെ ഇത്തവണ ബുദ്ധിമുട്ടിച്ചത് പ്രൊഡ്യൂസറല്ല, ആ പടത്തിന്റെ (വെയില്‍) ക്യാമറാമാനും ഡയറക്ടറുമാണ്. ഇതിനൊക്കെ തന്റെ കൈയ്യില്‍ തെളിവുകളുണ്ട്. എവിടേയും വന്ന് പറയാന്‍ തയ്യാറാണ്. അമ്മയില്‍ തീര്‍ച്ചയായും വിശ്വാസമുണ്ട്. തന്റെ സംഘടനയല്ലേ. തന്റെ സംഘടന എനിക്ക് വേണ്ടി ഉറപ്പായും സപ്പോര്‍ട്ട് ചെയ്യുമെന്നും ഷെയ്ന്‍ പറഞ്ഞു.

സര്‍ക്കാര്‍ ഒരു പക്ഷവും പിടിക്കാനില്ലെന്ന് ഷെയ്‌നുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി. ഷെയ്‌നിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളുണ്ടായിട്ടുണ്ട്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ചില വിവാദപരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഷെയ്ന്‍ പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടില്ല. ഇത് അമ്മയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.സംഘടനകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണ്. അത്തരത്തില്‍ രമ്യമായി പരിഹരിക്കണം. ഷെയ്‌നിനെ ഭീകരവാദിയായി സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.