ഷെയ്ന്‍ വിവാദം ; അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിലുള്ള ചര്‍ച്ച ഇന്ന്

നടന്‍ ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കാനായുള്ള ചര്‍ച്ച ഇന്ന് കൊച്ചിയില്‍ വെച്ച് നടക്കും. യോഗത്തില്‍ അമ്മയും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പങ്കെടുക്കും. ഷെയ്ന്‍ ഉയര്‍ന്ന പ്രതിഫലം ചോദിച്ചെന്ന ആരോപണവുമായി മുടക്കത്തിലായ ഉല്ലാസം സിനിമയുടെ ഡബ്ബിങ് താരം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് നിര്‍മ്മാതാക്കളുടെ സംഘടന ചര്‍ച്ചക്ക് തയ്യാറായത്.

പ്രശ്നങ്ങളെ തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ച വെയില്‍, കുര്‍ബാനി എന്നീ സിനിമകള്‍ പുനരാരംഭിക്കുകയാണ് ചര്‍ച്ചയുടെ പ്രധാന ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു.

കരാര്‍ തുകയേക്കാള്‍ ഉയര്‍ന്ന പ്രതിഫലം ആവശ്യപ്പെട്ടാണ് ഉല്ലാസം സിനിമയുടെ ഡബിങില്‍ നിന്ന് ഷെയിന്‍ പിന്മാറിയതെന്നായിരുന്നു നിര്‍മാതാക്കളുടെ ആരോപണം. എന്നാല്‍ ഉയര്‍ന്ന പ്രതിഫലം നല്‍കാതെ തന്നെ ഷെയ്ന്‍ ഉല്ലാസം സിനിമയുടെ ഡബിങ് പൂര്‍ത്തിയാക്കി. ഈ സാഹചര്യത്തില്‍ ഉപേക്ഷിച്ച രണ്ട് സിനിമകളും പുനരാരംഭിക്കുമെന്നാണ് സൂചന.

അമ്മ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ അംഗീകരാക്കാമെന്ന് ഷെയ്ന്‍ സമ്മതപത്രം എഴുതി നല്‍കിയിട്ടുണ്ട്. രണ്ട് സിനിമകള്‍ മുടങ്ങിയതിന്റെ നഷ്ടം അവഗണിച്ച് ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന നിലപാടിലാണ് പ്രൊഡ്യൂസേഴ്സ് അസ്സേസിയേഷന്‍. ഇന്ന് അമ്മയുമായുള്ള ചര്‍ച്ചക്ക് ശേഷം നാളെ പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷന്‍ നിര്‍വ്വാഹക സമിതിയും വിഷയം ചര്‍ച്ച ചെയ്യും. തുടര്‍ന്നാവും അന്തിമ തീരുമാനം.