നടന്‍ സത്താര്‍ അന്തരിച്ചു

പ്രശസ്ത നടന്‍ സത്താര്‍ അന്തരിച്ചു. 67 വയസായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ച് പുലര്‍ച്ചെ ആയിരുന്നു അന്ത്യം. ഏറെകാലമായി ചികിത്സയിലായിരുന്നു.

എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത് 1975ല്‍ പുറത്തിറങ്ങിയ ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സത്താര്‍ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ അനാവരണം എന്ന ചിത്രത്തില്‍ അദ്ദേഹം നായകനായും അഭിനയിച്ചു. പിന്നീട് വില്ലന്‍ വേഷങ്ങളിലാണ് സത്താര്‍ കൂടുതല്‍ ശ്രദ്ധ നേടിയത്. 148 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായിരുന്ന അദ്ദേഹം മൂന്നിറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ബാബു ആന്റണി നായകനായ കമ്പോളം അടക്കം മൂന്ന് ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. 2003ന് ശേഷം അഭിനയരംഗത്ത് സജീവമായിരുന്നില്ല. 2012ല്‍ 22 ഫീമെയില്‍ കോട്ടയം, 2013ല്‍ നത്തോലി ചെറിയ മീനല്ല എന്നീ ചിത്രങ്ങളില്‍ സത്താര്‍ ചെയ്ത വേഷങ്ങള്‍ ശ്രദ്ധ നേടി. 2014ല്‍ പുറത്തിറങ്ങിയ പറയാന്‍ ബാക്കി വച്ചതാണ് അവസാനം അഭിനയിച്ച ചിത്രം.

നടി ജയഭാരതിയെയാണ് സത്താര്‍ ആദ്യം വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. നടന്‍ കൃഷ് സത്താര്‍ സത്താറിന്റെയും ജയഭാരതിയുടെയും മകനാണ്.