14 പടം ഒരേ സമയം ചെയ്യുന്ന ബാദുഷ ഒടുവില്‍ നടനായി

മമ്മൂട്ടി ചിത്രം ഷൈലോക്കില്‍ ഹരീഷ് കണാരന്‍ പറയുന്ന ഒരു ഡയലോഗുണ്ട്. ‘ ഒരേ സമയം 14 സിനിമ ചെയ്യാന്‍ നീയാരാടാ ‘ബാദുഷയോ’ …മലയാളസിനിമയെ അടുത്തറിയുന്നവര്‍ക്ക് നന്നായി രസിയ്ക്കും ഈ സംഭാഷണം. കാരണം ഒരേ സമയം അത്രയധികം ചിത്രങ്ങളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി ജോലി ചെയ്യുന്ന വ്യക്തിയാണ് ബാദുഷ. പ്രമുഖ നടീനടന്‍മാരുടെ ചിത്രീകരണ ചാര്‍ട്ടുകള്‍ തയ്യാറാക്കുന്നതും ഇദ്ദേഹം തന്നെ. ബാദുഷ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘സര്‍ബ്ബത്ത്’ എന്ന ഹ്രസ്വചിത്രം ഏറ്റെടുത്തിരിക്കുകയാണ് താരങ്ങളെല്ലാം തന്നെ.

കോവിഡ് മഹാമാരിയുടെ പിടിയിലകപ്പെടാതിരിക്കാന്‍ നാമോരോരുത്തരും കരുതലെടുക്കേണ്ടതുണ്ടെന്ന സന്ദേശമാണ് ഹ്രസ്വചിത്രം നല്‍കുന്നത്. വിദേശത്തുനിന്നെത്തി പതിയെ അത്യാവശ്യങ്ങള്‍ക്കായി പുറത്തിറങ്ങി അപകടം വരുത്തുന്ന പ്രവണതയെ ചൂണ്ടികാണിക്കുകയാണ് ചിത്രം. ജയറാം, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, മാലാപാര്‍വതി, അനൂപ് മേനോന്‍, ആസിഫ് അലി, പ്രയാഗ മാര്‍ട്ടിന്‍, മുരളി ഗോപി തുടങ്ങിയവര്‍ ചിത്രം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചു.

ഇനിയും രോഗത്തിന്റെ ഗൗരവം മനസ്സിലാകാത്തവര്‍ക്ക് പൂര്‍ണമായും മനസ്സിലാക്കിത്തരുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സൂരജ് ടോം ആണ്. വിവേക് മോഹന്റേതാണ് കഥ. സാഗര്‍ അയ്യപ്പന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. ശബ്ദസാന്നിധ്യമായി അനി സൂരജ്, സൂരജ് ടോം, ദര്‍ശന്‍ ടോം സൂരജ്, ധ്യാന്‍ ടോം സൂരജ്, വിവേക് മോഹന്‍ തുടങ്ങിയവരുണ്ട്.