നെറ്റ്ഫ്‌ളിക്‌സിനുവേണ്ടി എംടിയും സന്തോഷ് ശിവനും ഒന്നിക്കുന്നു

നെറ്റ്ഫ്‌ളിക്‌സിനുവേണ്ടി എം ടി വാസുദേവന്‍ നായരും സന്തോഷ് ശിവനും ചേര്‍ന്ന് സിനിമ ഒരുങ്ങുന്നു.എംടിയുടെ രചനയില്‍ താന്‍ നെറ്റ്ഫ്‌ളിക്‌സിനുവേണ്ടി സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ച് ഇന്നലെ ഒരു ക്ലബ്ബ് ഹൗസ് ചര്‍ച്ചയ്ക്കിടെയാണ് സന്തോഷ് ശിവന്‍ ആദ്യമായി വെളിപ്പെടുത്തിയത്. ‘അഭയം തേടി’ എന്നതാണ് പ്രോജക്റ്റ് എന്നും, മരണം കാത്തിരിക്കുന്ന ഒരാളെക്കുറിച്ചാണ് ചിത്രമെന്നും സന്തോഷ് ശിവന്‍ പറഞ്ഞു.

സന്തോഷ് ശിവന്റെ വാക്കുകള്‍:

”എന്റെ അടുത്ത പ്രോജക്റ്റ് എം ടി വാസുദേവന്‍ നായരുടെ അഭയം തേടി.. നെറ്റ്ഫ്‌ളിക്‌സിനുവേണ്ടി ചെയ്യാന്‍ പോവുകയാണ് ഇപ്പോള്‍. അമൂര്‍ത്തമായ ഒരു ആശയമാണ് ചിത്രത്തിന്. സിദ്ദിഖിനെയാണ് ഞാന്‍ അഭിനയിക്കാന്‍ വിളിക്കുന്നത്. വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും അത്. ഇതിനകത്ത് അങ്ങനെ കഥയായിട്ടൊന്നുമില്ല. മരണം വരാനായി കാത്തിരിക്കുന്ന ഒരാളെക്കുറിച്ചാണ്. ഇത് ചെയ്യുക എന്നത് വലിയ വെല്ലുവിളിയാണ്. ആ ചലഞ്ച് ഏറെ ആവേശപ്പെടുത്തുന്ന ഒന്നാണ്. നെറ്റ്ഫ്‌ളിക്‌സ് പോലെ ഒരു ഒടിടി പ്ലാറ്റ്‌ഫോമില്‍ ഒരുപാട് എക്‌സ്‌പ്ലോര്‍ ചെയ്യാനുണ്ട്. അന്തര്‍ദേശീയ പ്രേക്ഷകരിലേക്ക് എത്തിച്ചേരാം എന്നതാണ് ഒടിടിയുടെ ഏറ്റവും വലിയ നേട്ടം”,

ഇത് എംടിയുടെ കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രത്തിന്റെ ഭാഗമാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ വിഷയത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല. അതേസമയം നെറ്റ്ഫ്‌ളിക്‌സിന്റെ തമിഴിലെ ആദ്യ ഒറിജിനല്‍ പ്രൊഡക്ഷനും ഒരു ആന്തോളജി ചിത്രമായിരുന്നു. സുധ കൊങ്കര, വെട്രിമാരന്‍, ഗൗതം വസുദേവ് മേനോന്‍, വിഗ്‌നേഷ് ശിവന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ ചിത്രത്തിന്റെ പേര് ‘പാവ കഥൈകള്‍’ എന്നായിരുന്നു. വിഖ്യാത ചലച്ചിത്രകാരന്‍ സത്യജിത്ത് റായ്‌യുടെ നാല് ചെറുകളെ ആസ്പദമാക്കി ‘റായ്’ എന്ന മറ്റൊരു ആന്തോളജി ചിത്രവും നെറ്റ്ഫ്‌ളിക്‌സിന്റേതായി 25ന് റിലീസ് ചെയ്യും.