ടി.പിയുടെ കൊലപാതകത്തെ തുടര്‍ന്നും ഈ രീതിയില്‍ പോസ്റ്റുകള്‍ കണ്ടിരുന്നു

വാഹനാപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. എസ്.വി പ്രദീപ് ചെയ്ത നിശിതവും പലര്‍ക്കും വിയോജിപ്പുണ്ടാക്കുന്നതുമായ വാര്‍ത്താ അവതരണങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ വെച്ചുകൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിനെതിരെയാണ് സനല്‍ കുമാര്‍ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വിമര്‍ശിച്ചത്. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്‍ന്നും ഈ രീതിയില്‍ പോസ്റ്റുകള്‍ കണ്ടിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു’.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

‘പിണറായിയുടെ ഭരണത്തെക്കുറിച്ചും കുഞ്ഞനന്തന്റെ മരണത്തെകുറിച്ചുമൊക്കെ എസ്.വി പ്രദീപ് ചെയ്ത നിശിതവും പലര്‍ക്കും വിയോജിപ്പുണ്ടാക്കുന്നതുമായ വാര്‍ത്താ അവതരണങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ വെച്ചുകൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന പോസ്റ്റുകള്‍ ധാരാളം കണ്ടു. അവയ്ക്കു രണ്ട് ഉദ്ദേശ്യങ്ങളാണ് ഉള്ളത്. ഒന്ന് ഇവന്‍ മരിച്ചതില്‍ അത്ര സഹതപിക്കേണ്ട കാര്യമൊന്നുമില്ല എന്ന് പറയാതെ പറയുക. രണ്ടാമത്തേത് ഇവന്റെ അവസ്ഥ കണ്ടല്ലോ സൂക്ഷിച്ചോ എന്ന് മുന്നറിയിപ്പ് കൊടുക്കുക.

ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്‍ന്നും ഈ രീതിയില്‍ പോസ്റ്റുകള്‍ കണ്ടിരുന്നു. ഇന്ന് പ്രദീപ് നാളെ ആര് എന്ന് ആശങ്കപ്പെടാന്‍ മാത്രമേ കഴിയുന്നുള്ളു. കൊല്ലപ്പെടുന്നത് ഞാനാനെങ്കില്‍ എന്തായിരിക്കും ആദരാഞ്ജലിക്കായി അവര്‍ ഉപയോഗിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ എന്ന് ചിന്തിച്ചുപോയി. നോട്ട് നിരോധനം മുതല്‍ സെക്‌സിദുര്‍ഗ്ഗവരെ എല്ലാ കൂട്ടര്‍ക്കും വേണ്ടത് ഞാന്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട്. ആദാരാഞലികള്‍ എനിക്ക് വേണ്ട സുഹൃത്തുക്കളെ അടിമത്തം രക്തത്തില്‍ കലര്‍ന്നുപോയ നിങ്ങള്‍ അതിന്റെ പേരില്‍ ഭയം വളര്‍ത്തരുത് എന്നുമാത്രമാണ് അഭ്യര്‍ത്ഥന’