ആര്‍ എല്‍ വി രാമകൃഷ്ണന് പിന്തുണയുമായി സിനിമാ ലോകം

കലാഭവന്‍ മണിയുടെ സഹോദരനും, നര്‍ത്തകനുമായ ആര്‍ എല്‍ വി രാമകൃഷ്ണന് മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് അനുമതി നിഷേധിച്ച സംഭവത്തില്‍ ആര്‍ എല്‍ വി രാമകൃഷ്ണന് പിന്തുണയുമായി സിനിമാ ലോകം.

സംവിധായകന്‍ വിനയന്‍ അഭിപ്രായം രേഖപ്പെടുത്തിയത് ഇങ്ങനെയാണ്.

നൃത്തത്തിനു വേണ്ടി ജീവിതം മുഴുവന്‍ സമര്‍പ്പിച്ച ഒരു ചെറുപ്പക്കാരനെ നമ്മുടെ സംഗീതനാടക അക്കാദമി ഇത്രമേല്‍ മാനസികമായി വേദനിപ്പിക്കണമായിരുന്നോ,പ്രത്യേകിച്ച് ദളിതരുടെ ഉന്നമനമാണ് ഞങ്ങളുടെ നയം എന്നു നാഴികയ്കു നാല്‍പ്പതുവട്ടം പറയുന്ന അധികാരികള്‍.സ്ത്രീകള്‍ മാത്രമേ മോഹിനിയാട്ടം കളിക്കാവു എന്ന് അക്കാദമിക്ക് ലിഖിതമായ ഒരു നിയമമുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.ഇതൊക്കെ സംഗീതനാടക അക്കാദമിയുടെ വെറും പിടിവാശിയും ഈഗോയുമാണെന്നും, ഇന്നു തന്നെ ബഹുമാന്യയായ കെ.പി,എ.സി ലളിതച്ചേച്ചി ഇടപെട്ട് ഈ തീരുമാനം മാറ്റുമെന്നു പ്രതീക്ഷിക്കട്ടെയെന്നും സംവിധായകന്‍ വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പ് വായിക്കാം

കലാഭവൻ മണിയുടെ അനുജൻ രാമകൃഷ്ണൻ ആത്മഹത്യാശ്രമം നടത്തി എന്ന വാർത്ത ഞെട്ടലോടെ ആണ് ഇന്നലെ വാർത്താ മാദ്ധ്യമങ്ങളിലൂടറിഞ്ഞത്.. കുറച്ചു ദിവസങ്ങളായി സംഗീത നാടക അക്കാദമി നടത്തുന്ന മോഹാനിയാട്ട കലോൽസവത്തിൽ പങ്കെടുക്കാനുള്ള അനുമതി നിഷേധിച്ചതിൽ രാമകൃഷ്ണൻ ഏറെ ദുഖിതനായിരുന്നു.. മോഹിനിയാട്ടത്തിൽ പി,എച്ച്.ഡി എടുത്ത വ്യക്തിയാണു രാമകൃഷ്ഷ്ണൻ.. നൃത്തത്തിനു വേണ്ടി ജീവിതം മുഴുവൻ സമർപ്പിച്ച ഒരു ചെറുപ്പക്കാരനെ നമ്മുടെ സംഗീതനാടക അക്കാദമി ഇത്രമേൽ മാനസികമായി വേദനിപ്പിക്കണമായിരുന്നോ? പ്രത്യേകിച്ച് ദളിതരുടെ ഉന്നമനമാണ് ഞങ്ങളുടെ നയം എന്നു നാഴികയ്കു നാൽപ്പതുവട്ടം പറയുന്ന അധികാരികൾ , ഒരു ദളിത് കലാകാരനായ രാമകൃഷ്ണൻ സംഗീതനാടക അക്കാദമിയുടെ മുന്നിൽ കഴിഞ്ഞ ദിവസം സത്യാഗ്രഹം ഇരുന്നതു പോലും അറിഞ്ഞില്ലന്നാണോ?
സ്ത്രീകൾ മാത്രമേ മോഹിനിയാട്ടം കളിക്കാവു എന്ന് അക്കാദമിക്ക് ലിഖിതമായ ഒരു നിയമമുണ്ടോ? ഇല്ലന്നാണറിഞ്ഞത്… കീഴ് വഴക്കമാണങ്കിൽ അത്തരം വിവേചനപൂർണ്ണമായ കീഴ് വഴക്കങ്ങൾ പലതും മാറ്റിയിട്ടില്ലേ..ഈ നാട്ടിൽ?
പാലാഴിമഥനം കഴിഞ്ഞ് അമൃതുമായി കടന്ന അസുരൻമാരുടെ കൈയ്യിൽ നിന്നും അതു വീണ്ടെടുക്കാൻ മഹാവിഷ്ണു സ്ത്രീവേഷം പൂണ്ട് മോഹിനിയായിമാറി അസുരൻമാരുടെ മുന്നിൽ കളിച്ച നൃത്തത്തിൻെറ രൂപമാണ് മോഹിനിയാട്ടം എന്ന് ഒരു കഥ ഈ നൃത്ത രൂപത്തെ പറ്റി പറയാറുണ്ട്.. അങ്ങനെയാണങ്കിൽ പുരുഷനായ മഹാവിഷ്ണു കളിച്ച ഈ നൃത്തം മറ്റു പുരുഷൻമാർ കളിക്കുന്നതിൽ എന്താണ് തെറ്റ് എന്നു ചിന്തിച്ചു കൂടെ? ഇതൊക്കെ സംഗീതനാടക അക്കാദമിയുടെ വെറും പിടിവാശിയും ഈഗോയുമാണ്… ഇന്നു തന്നെ ബഹുമാന്യയായ കെ.പി,എ.സി ലളിതച്ചേച്ചി ഇടപെട്ട് ഈ തീരുമാനം മാറ്റുമെന്നു പ്രതീക്ഷിക്കട്ടെ…

നടന്‍ ഹരീഷ് പേരടി തന്റെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചതിങ്ങനെയാണ്.

ദളിത് സമൂഹത്തില്‍ നിന്ന് ഒരാള്‍ മോഹിനിയാട്ടം ചെയ്താല്‍ തകര്‍ന്ന് വീഴുന്നതാണ് മോഹിനിയാട്ടമെങ്കില്‍ മോഹിനിയാട്ടം കേരളത്തില്‍ നിരോധിക്കേണ്ടിവരും .ദളിതനെ പൂജാരിയാക്കിയ ഒരു സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്.ഈ സര്‍ക്കാറിനെ മനപ്പൂര്‍വ്വം നാണം കെടുത്താനുള്ള സമീപനമായിട്ടെ അക്കാദമിയുടെ ഈ പ്രവര്‍ത്തിയെ കാണാന്‍ പറ്റുകയുള്ളുയെന്നും ഹരീഷ് കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

പാവമാണ് ഞങ്ങൾ കണ്ണൻ എന്ന് വിളിക്കുന്ന രാമകൃഷണൻ..മണി മരിച്ചതിനു ശേഷം ജീവിതം ഒരു പാട് പ്രതിസന്ധികൾ നിറഞ്ഞതാണ്…ശാസ്ത്രിയ നൃത്തത്തിൽ ഡോക്ടേറേറ്റുള്ള ജീവിതം മുഴുവൻ നൃത്തത്തിനു വേണ്ടി സമ്മർപ്പിച്ച ജീവിതം വഴിമുട്ടിയ ഈ മനുഷ്യനല്ലാതെ ആർക്കു വേദിയുണ്ടാക്കാനാണ് ഈ അക്കാദമി ..ദളിത് സമൂഹത്തിൽ നിന്ന് ഒരാൾ മോഹിനിയാട്ടം ചെയ്താൽ തകർന്ന് വീഴുന്നതാണ് മോഹിനിയാട്ടമെങ്കിൽ മോഹിനിയാട്ടം കേരളത്തിൽ നിരോധിക്കേണ്ടിവരും…ദളിതനെ പൂജാരിയാക്കിയ ഒരു സർക്കാറാണ് കേരളം ഭരിക്കുന്നത്…ഈ സർക്കാറിനെ മനപ്പൂർവ്വം നാണം കെടുത്താനുള്ള സമീപനമായിട്ടെ അക്കാദമിയുടെ ഈ പ്രവർത്തിയെ കാണാൻ പറ്റുകയുള്ളു…കണ്ണൻ എത്രയും പെട്ടന്ന് പൂർണ്ണ ആരോഗ്യത്തോടെ ജീവതത്തിലേക്ക് തിരിച്ചു വരട്ടെ…ബാക്കി പിന്നെ …