അരങ്ങൊഴിഞ്ഞിട്ടും പിന്നെയും ആള് കൂടുന്ന “ഉത്സവം”; ഓർമകളിൽ ഐ വി ശശി

','

' ); } ?>

70 കളിലും 80 കളിലും സംവിധായകന്റെ പേര് നോക്കി സിനിമ കാണാനിറങ്ങി തിരിക്കുന്ന പ്രേക്ഷകരെകുറിച്ച് നമുക്ക് സങ്കൽപ്പിക്കാൻ കഴിയുമോ?. എന്നാൽ അത്തരമൊരു സംവിധായകൻ മലയാളികൾക്കുണ്ടായിരുന്നു. മലയാളത്തിന്റെ സുവർണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന ഏറ്റവും മനോഹരമായ സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി ‘ഇരുപ്പം വീട് ശശിധരൻ’ എന്ന ‘ഐ വി ശശി’. കലാസംവിധായകനായി തുടക്കം കുറിച്ച് പിന്നീട് ഏറ്റവും മികച്ച സംവിധായകനെന്ന് പേരെടുത്ത ‘ഐ വി ശശി. അദ്ദേഹത്തിന്റെ സിനിമകൾക്കിന്നും മൂല്യവും ആരാധകരും ഏറെയാണ്. പ്രിയപ്പെട്ട കലാകാരൻ ഐ വി ശശിയുടെ ഓർമകൾക്കിന്ന് 8 വയസ്സ്. എഴുപതുകളുടെ മധ്യം മുതൽ തൊണ്ണൂറുകളുടെ തുടക്കം വരെ മലയാള സിനിമയ്ക്ക് നൂറ്റിയമ്പതിൽ പരം ഹിറ്റുകൾ സമ്മാനിച്ച ഐ വി ശശിക്ക് സെല്ലുലോയ്ഡിന്റെ ഓർമപ്പൂക്കൾ.

പത്മരാജനും ഭരതനുമെല്ലാം ക്ലാസ് സിനിമകളിലൂടെ ആഘോഷിക്കപ്പെട്ട കാലത്താണ് മാസ് സിനിമകളുടെ മറ്റൊരുവഴി ഐവി ശശി മലയാളത്തിൽ വെട്ടിത്തുറക്കുന്നത്. 1975ൽ പുറത്തിറങ്ങിയ ‘ഉത്സവം’ ആയിരുന്നു സംവിധായകനായ ആദ്യ ചിത്രം. 78ൽ പുറത്തിറങ്ങിയ ‘അവളുടെ രാവുകളി’ലൂടെ ഹിറ്റ് മേക്കറായി. 2017 ഒക്ടോബർ 25ന് ഐവി ശശി വിടപറയുമ്പോൾ ‘ഉത്സവം കഴിഞ്ഞു’ എന്നായിരുന്നു ഐ വി ശശിയുടെ മുഖചിത്രത്തിനൊപ്പം ഒരു വാരിക എഴുതിയിട്ടുണ്ടായിരുന്നത്. സിനിമകളെ ഉൽസവങ്ങളാക്കി മാറ്റി തിയേറ്ററുകളിൽ ആൾക്കൂട്ടത്തെ എത്തിച്ച സൂപ്പർ ഹിറ്റ് സംവിധയകനോടുള്ള ആദരം.

പ്രതിനായക കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങിപോയ കെ പി ഉമ്മറിനെ നായകനാക്കിയാണ് അദ്ദേഹം ‘ഉത്സവം’ ഒരുക്കിയിരുന്നത്. പിന്നാലെ റിലീസിനെത്തിയ ‘അവളുടെ രാവുകൾ’ കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചു. ‘സീമ’ എന്ന അതുല്യ പ്രതിഭയെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ചിത്രം മലയാളികൾ പിന്തുടർന്നുവന്ന കപട സദാചാര ബോധത്തിന്മേലുള്ള ആഞ്ഞടിയായിരുന്നു. പിന്നീട് അതേ സീമയെ തന്റെ ജീവിത സഖിയാക്കിയും അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിക്കാതിരുന്നില്ല. പുനർവായനകളിൽ ഒരു കൾട്ട് ക്ലാസിക് ആയാണ് സിനിമയെ മലയാളി പ്രേക്ഷകർ ഇന്നും വിലയിരുത്തുന്നത്.

മലയാളി പ്രേക്ഷകർ അന്നുവരെ കണ്ടുകൊണ്ടിരുന്ന ഘടനയിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഐ വിയുടെ ചലച്ചിത്ര സംഭാവനകൾ. തിരഞ്ഞെടുക്കുന്ന കഥകളായിക്കോട്ടെ, നായകനും, പ്രതി നായകനുമായികൊട്ടെ, അവരെ പ്രേക്ഷകരിലേക്ക് അവതരിപ്പിക്കുന്ന രീതിയായിക്കോട്ടെ എല്ലാം തന്റെ മുൻ ചിത്രങ്ങളിൽ നിന്നു പോലും തികച്ചും വ്യത്യസ്തമായിരുന്നു. ഒരു വർഷം പത്തും പതിനഞ്ചും സിനിമകൾ, ഒരേസമയം ഒന്നിലധികം സിനിമകൾ. ഭൂരിപക്ഷവും തിയേറ്റർ ഹിറ്റുകൾ. താരങ്ങളുടെ ഡേറ്റിനേക്കാൾ കൂടുതൽ ഐ വിയുടെ ഡേറ്റിനായി താരങ്ങൾ ക്യൂ നിൽക്കുന്ന അവസ്ഥയ്ക്കും മലയാള സിനിമാ ലോകം സാക്ഷ്യം വഹിച്ചു. ‘മാസ്’ ആക്ഷൻ തുടങ്ങിയ പുതിയ തലമുറയിലെ വാണിജ്യോല്പന്നത്തെ ഏറ്റവും ബുദ്ധിപരമായി കൈകാര്യം ചെയ്ത നല്ലൊരു ബിസ്സിനസ്സ്കാരൻ കൂടിയായിരുന്നു അദ്ദേഹം.

‘അങ്ങാടി, ‘അഹിംസ’, ‘അടിമകൾ ഉടമകൾ’, ‘ഈ നാട്’ പോലുള്ളവ അതിന് ഉദാഹരണങ്ങളാണ്. അങ്ങാടി എന്ന ചിത്രത്തിലെ ജയന്റെ ഡയലോഗുകൾക്ക് ഇന്നത്തെ തലമുറയിലും ആരാധകർ ഏറെയാണ്. അതിന്റെ ക്രെഡിറ്റും ഐ വി എന്ന പ്രതിഭയുടെ കഴിവിനും കൂടിയാണ്. ‘അങ്ങാടി’ ക്ക് പുറമെ ‘കരിമ്പന’യും ‘കാന്തവലയ’വുമെല്ലാം ജയനെ ആ കാലഘട്ടത്തിലെ പുരുഷബിംബമാക്കി. നാലു പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തിനിടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറ്റിയൻപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. മോഹൻലാലും മമ്മൂട്ടിയും ജയനും സോമനും രതീഷും സുകുമാരനും തുടങ്ങി ഒരു കാലഘട്ടത്തിന്റെ അടയാളങ്ങളെല്ലാം താരപദവിയുടെ നെറുകയിലേക്ക് നടന്നു കയറിയത് ഐ വി യുടെ കൈ പിടിച്ചാണ്.

‘തൃഷ്ണ’യെന്ന ചിത്രത്തിലൂടെ മമ്മൂട്ടിയെ ആദ്യമായി നായകനാക്കി. മലയാള സിനിമയുടെ മുടി ചൂടാമന്നന്റെ ആദ്യ ചുവടുവെപ്പും അയാൾക്കവകാശപ്പെട്ടതാണ്. തുടർന്നു വന്ന ‘ഈ നാട്’, ‘ജോൺ ജാഫർ ജനാർദ്ദനൻ’ എന്നിവ ആ നായക പദവിയെ അരക്കിട്ടുറപ്പിച്ചു
1984ൽ ‘ആൾകൂട്ടത്തിൽ തനിയെ’, ‘അക്ഷരങ്ങൾ’, ‘കാണാമറയത്ത്’ പോലെ മമ്മൂട്ടിയുടെ കരിയറിൽ പ്രധാനമായ സിനിമകൾ ഐ വി ശശി അദ്ദേഹത്തിന് സമ്മാനിച്ചു. അതേ വർഷമാണ് മമ്മൂട്ടിക്ക് ‘സൂപ്പർ സ്റ്റാർഡം’ നേടിക്കൊടുത്ത ‘അതിരാത്ര’ത്തിലെ താരാദാസ് പിറവിയെടുക്കുന്നത്. മോഹൻലാലിന്റെ നായക പദവിക്ക് മുതൽകൂട്ടാകാനും ഐ വി ശശി ചിത്രങ്ങൾക്കായി. രജനീകാന്ത്, കമൽഹാസൻ, രാജേഷ് ഖന്ന, മിഥുൻ ചക്രവർത്തി എന്നിവരും ഐ വി ശശി ചിത്രങ്ങളിൽ നായകന്മാരായി. എം ടി വാസുദേവൻ നായർ, പത്മരാജൻ, ടി ദാമോദരൻ, ജോൺ പോൾ, എ കെ ലോഹിതദാസ്, എ ഷെരീഫ് പോലെ മലയാളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരുടെ സംവിധായകനായി.

പത്മരാജനും ഐ വി ശശിയും ചേർന്ന് ഒരുക്കിയ ‘ഇതാ ഇവിടെ വരെ’ മലയാളത്തിലെ ആദ്യകാല ‘റിവഞ്ച് ഡ്രാമ’ സിനിമകളിൽ ഒന്നാണ്. രജനികാന്തിനെയും കമൽ ഹാസനെയും പ്രധാന താരങ്ങളാക്കി മലയാളം-തമിഴ് ദ്വിഭാഷാ ഫാന്റസി ചിത്രം ‘അലാവുദ്ദീനും അത്ഭുത വിളക്കും’ ഒരുക്കുന്നത് 1979ൽ ആണ്. മുതലാളിത്തവും ട്രേഡ് യൂണിയനുകളുടെ വരവും വളർച്ചയും കേരളീയ സമൂഹത്തിൽ അതുണ്ടാക്കിയ പ്രതിഫലനങ്ങളും ‘അങ്ങാടി’ പോലുള്ള ചിത്രങ്ങൾ അടയാളപ്പെടുത്തി. ‘ഈ നാട്’, ‘അടിമകൾ ഉടമകൾ’, ‘അബ്കാരി’, ‘അർഹത’, ‘അപാരത’ പോലുള്ള ഐ വി ശശി ചിത്രങ്ങൾ ആ കാലത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ ചർച്ച ചെയ്യുകയും സാമ്പത്തിക വിജയം നേടുകയും ചെയ്തവയാണ്.

അങ്ങനെ പ്രണയവും, പ്രതികാരവും, പകയും, രതിയുമെല്ലാം അയാൾ പ്രേക്ഷകന് സുപരിചിതമാക്കി. സിനിമകളുടെ ഉള്ളിലേക്ക് ഇഴഞ്ഞിറങ്ങി യാഥാർഥ്യത്തെ തിരയാൻ പ്രേക്ഷകനെ പഠിപ്പിച്ചു. സിനിമ ആഘോഷിക്കപ്പെടുന്നത് പോലെ ചോദ്യം ചെയ്യപ്പെടണമെന്നും അദ്ദേഹം ആവർത്തിച്ച് പറഞ്ഞു. ‘ആവനാഴി’, ‘ഇൻസ്പെക്ടർ ബൽറാം’, ‘ദേവാസുരം’ തുടങ്ങിയ സിനിമകൾ ‘ആൽഫ-മെയിൽ’ നായകനെ മലയാള സിനിമയിൽ സൃഷ്ടിച്ചു കൊടുത്തു. ഇത് വലിയ വിഭാഗം പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയതിന്റെ പ്രതിഫലനമാണ് പിന്നീടുമാവർത്തിച്ച ആവനാഴി-ദേവാസുരം ടെംപ്ലേറ്റിലുള്ള സിനിമകൾ. സാങ്കേതികതയെ കാലത്തിനൊത്ത തികവോടെ അവതരിപ്പിക്കുന്നതിലും ഐ വി ശശിയിലെ ചലച്ചിത്രകാരൻ ശ്രദ്ധവെച്ചു. അതിനൊരു ഉദാഹരമാണ് പിരിയഡ് ഡ്രാമ ഴോണറിലുള്ള ‘1921’ലെ മലബാർ ലഹളയുടെ ചിത്രീകരണം.

അധികമാരും ധൈര്യപ്പെടാത്ത മൾട്ടി സ്റ്റാറർ സിനിമകളുടെ സംവിധായകനുമായിരുന്നു അദ്ദേഹം. 1982ൽ ‘ആരൂഢ’ത്തിലൂടെ ദേശീയ പുരസ്കാരം ലഭിച്ചു. 1989ൽ ‘മൃഗയ’യിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡും നേടി. 1997ൽ പുറത്തിറങ്ങിയ ‘വർണ്ണപകിട്ടി’ന് ശേഷം 2009ൽ ചെയ്ത ‘വെള്ളത്തൂവൽ’ആണ് അവസാനചിത്രം. കേരള സർക്കാർ ജെ സി ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. മലയാളത്തിന്റെ ഐക്കോണിക്ക് സംവിധായകൻ ഐ വി ശശിയുടെ ഓർമകൾക്ക് മുൻപിൽ ഒരിക്കൽ കൂടി പ്രണാമം.