രണ്ടാമൂഴം സിനിമയാക്കുന്നത് കോടതി തടഞ്ഞു, മുന്‍കൂര്‍ പണം തിരികെ നല്‍കുമെന്ന് എംടി

എം.ടി വാസുദേവന്‍ നായരുടെ നോവലായ രണ്ടാമൂഴത്തിന്റെ തിരക്കഥയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സിനിമയൊരുക്കുന്നത് തടഞ്ഞ് കോടതി. കോഴിക്കോട് മുന്‍സിഫ് കോടതിയാണ് തിരക്കഥ സിനിമയാക്കുന്നത് താല്‍ക്കാലികമായി തടഞ്ഞത്. എം.ടിയുടെ ഹരജി ഫയലില്‍ സ്വീകരിച്ചാണ് കോടതി ഉത്തരവ്. കേസ് ഈ മാസം 25 ന് വീണ്ടും പരിഗണിക്കും എര്‍ത്ത് & എയര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ശ്രീകുമാരന്‍ മേനോന്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു. അതേസമയം മുന്‍കൂറായി വാങ്ങിയ പണം തിരികെ നല്‍കുമെന്ന് എം.ടി അറിയിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രം എന്ന വിശേഷണത്തോടെ ആരംഭിക്കാനിരുന്ന ചിത്രമാണ് രണ്ടാംമൂഴം. ചിത്രത്തിന്റെ ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് എം.ടിയുടെ നടപടി. തിരക്കഥ തിരികെ കിട്ടാന്‍ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരക്കഥയ്ക്കായി മുന്‍കൂറായി വാങ്ങിയ തുക മടക്കിക്കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നാലുവര്‍ഷം മുമ്പ് ചര്‍ച്ചകള്‍ക്ക് ശേഷം എം. ടി വാസുദേവന്‍ നായര്‍ ചിത്രത്തിന്റെ തിരക്കഥ കൈമാറിയിരുന്നു. മൂന്നു വര്‍ഷത്തേക്കായിരുന്നു തിരക്കഥയുടെ കരാര്‍. ഇക്കാലയളവിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നുവര്‍ഷത്തിനു ശേഷവും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങിയില്ല.നിരന്തരം പഠനവും ഗവേഷണവും നടത്തിയാണ് താന്‍ രണ്ടാമൂഴം കഥയുണ്ടാക്കിയതെന്നും എന്നാല്‍ താന്‍ കാട്ടിയ ആവേശം സിനിമ ചെയ്യുന്നവര്‍ കാട്ടിയില്ലെന്നുമാണ് എം.ടിയുടെ പരാതി.