മമ്മൂട്ടിയുടെ ‘കര്‍ണ്ണന്’ രണ്ടാമൂഴം

മമ്മൂട്ടിയുടെ ‘കുഞ്ഞാലിമരക്കാര്‍’ എന്ന സ്വപ്നം ഇനി നടക്കുമോ എന്നറിയില്ല. അത് മോഹന്‍ലാലിനെ വച്ച് പ്രിയദര്‍ശന്‍ ജോലി ആരംഭിച്ചു കഴിഞ്ഞു. മമ്മൂട്ടിയും,സന്തോഷ് ശിവനും കുഞ്ഞാലിമരക്കാറുമായ് ഇനി മുന്നോട്ട് പോകുമോ എന്ന കാര്യം സംശയമാണ്. എന്നാല്‍ മമ്മൂട്ടിയുടെ സ്വപ്നത്തിനേറ്റ ആ തിരിച്ചടിക്ക് കൃത്യമായ രീതിയില്‍ പ്രതികാരം തീര്‍ത്തിരിക്കുകയാണ് മമ്മൂട്ടി.

മോഹന്‍ലാലിന്റെ 1000 കോടി ബജറ്റിലൊരുങ്ങുന്ന സ്വപ്ന പദ്ധതി ‘രണ്ടാമൂഴം’ അനിശ്ചിതത്വത്തിലായ വാര്‍ത്ത ഞെട്ടലോടെയാണ് സിനിമാപ്രേമികള്‍ കേട്ടത്. എന്തായാലും ഏഷ്യയിലെ ഏറ്റവും വലിയ സിനിമയാകുമായിരുന്ന ആ പ്രൊജക്റ്റ് തിരക്കഥാകൃത്ത് എം. ടി വാസുദേവന്‍ നായര്‍ പിന്‍മാറിയതോടെ പ്രതിസന്ധിയിലായി. കൃത്യസമയത്ത് തന്നെ 1000 കോടി രൂപയുടെ ഒരു പ്രൊജക്ടിലേക്ക് മമ്മൂട്ടി അടുക്കുകയും ചെയ്തു എന്നാണ് സൂചനകള്‍.

ചിലപ്പോള്‍ അത് ‘കര്‍ണ്ണനാകാം ഏഷ്യയിലെ ഏറ്റവും വലിയ സിനിമാപദ്ധതിയായ് കര്‍ണ്ണനെ മാറ്റാനാണ് അണിയറ നീക്കങ്ങള്‍ നടക്കുന്നത്. ഈ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നും സൂചനയുണ്ട്. മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് പി. ശ്രീകുമാറാണ്.

1000 കോടിയോളം മുതല്‍ മുടക്കി ബാഹുബലി, 2.0, രണ്ടാമൂഴം തുടങ്ങിയ വമ്പന്‍ പ്രൊജക്ടുകളുടെ ശ്രേണിയിലേക്കാണ് മമ്മൂട്ടിയുടെ കര്‍ണ്ണനും എത്തുക. എല്ലാ ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷ്, ജാപ്പനീസ്, ചൈനീസ്, ഫ്രഞ്ച് ഭാഷകളിലും ചിത്രമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മമ്മൂട്ടിയെക്കൂടാതെ ഇന്ത്യന്‍ സിനിമയിലെയും വിദേശത്തെയും പ്രധാന താരങ്ങളും സാങ്കേതിക വിദഗ്ദ്ധരും കര്‍ണ്ണന്റെ ഭാഗമാകും.

പി ശ്രീകുമാര്‍ ഏറെ ഗവേഷണങ്ങളും,പഠനങ്ങളും നടത്തി 18 വര്‍ഷമെടുത്ത് തയ്യാറാക്കിയ കര്‍ണ്ണന്റെ തിരക്കഥ മധുപാലിന് മുമ്പ് മറ്റ് പല സംവിധായകരും സിനിമയാക്കാന്‍ മോഹിച്ചതാണ്. ഹരിഹരനും, ഷാജി കൈലാസും അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ബജറ്റ് പ്രശ്‌നം കാരണമാണ് ഈ പ്രൊജക്ട് നേരത്തേ നടക്കാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ പ്രൊജക്ടിന് അനുകൂലമായ സാഹചര്യം ഒരുങ്ങുകയാണ്.

മഹാഭാരത യുദ്ധത്തിനും കര്‍ണ്ണന്റെ ജീവിതത്തിലെ അവസാനഘട്ടത്തിനുമായിരിക്കും മമ്മൂട്ടിയുടെ കര്‍ണ്ണന്‍ പ്രാധാന്യം നല്‍കുക.