രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് തന്നെ…പക്ഷേ പ്രഖ്യാപനമില്ല: രജനീകാന്ത്

പുതിയ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനത്തിന്റെ എല്ലാ സൂചനകളും നല്‍കി നടന്‍ രജനീകാന്ത് ആരാധകരെ അഭിസംബോധന ചെയ്തു. നിലവിലെ സംവിധാനത്തില്‍ മാറ്റം വരണം. മാറ്റങ്ങള്‍ ജനങ്ങളുടെ മനസ്സിലുണ്ടാകണം. മുഖ്യമന്ത്രിയാകണമെന്ന് ഒരിയ്ക്കലും ചിന്തിച്ചിട്ടില്ലെന്ന് രജനീകാന്ത് പറഞ്ഞു. പാര്‍ട്ടിയില്‍ യുവരക്തം വേണം. പ്രായപരിധിയും വിദ്യാഭ്യാസ യോഗ്യതയും പ്രധാനമാണ്. നീണ്ട ആലോചനകള്‍ക്ക് ശേഷമാണ് രാഷ്ട്രീയപ്രവേശനത്തെ കുറിച്ച് ചിന്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭരണസംവിധാനം പൂര്‍ണ്ണമായും അധ: പതിച്ചിരിക്കുന്നു. അധികാരങ്ങളിലിരിക്കുന്നവര്‍ 50 വയസ്സ് കഴിഞ്ഞവരാണ്. തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയപാര്‍ട്ടികള്‍ എല്ലാം മറക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഡി.എം.കെയ്ക്കും എ.ഐ.ഡി.എം.കെയ്ക്കുമെതിരെ അദ്ദേഹം സംസാരിച്ചു. ഏറെ നാളുകളായി രാഷ്ട്രീയത്തെ പ്രവേശത്തെക്കുറിച്ച് ഗൗരവകരമായി ആലോചിക്കുന്നു. മോശാമായ ഭരണ സംവിധാനത്തെ നന്നാക്കണം. അതിന് സമയമായി. പദവിക്കും പേരിനുമായി താന്‍ രാഷ്ട്രീയത്തില്‍ വരില്ല. എനിക്ക് അതിന്റെ ആവശ്യവുമില്ല.ഇത്രയും കാലം കൊണ്ട് ഞാന്‍ നേടിയ സല്‍പ്പേര് കൊണ്ട് ജനങ്ങള്‍ക്ക് എന്നില്‍ ഒരു വിശ്വാസ്യതയുണ്ടെന്ന് വിചാരിക്കുന്നു. അത് തന്നെയാണ് എന്റെ ബലവും. ഒരു സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ഇരിക്കാന്നതിനെക്കുറിച്ച് ഞാന്‍ ആലോചിക്കുന്നില്ല. ഒരു പാര്‍ട്ടിയെ നയിക്കാനാണ് എനിക്ക് താല്‍പര്യം…രജനീകാന്ത് നിലപാട് വ്യക്തമാക്കി. അതേസമയം രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം എന്നുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞില്ല.