രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷം ശില്‍പ ഷെട്ടിയുടെ ആദ്യ സോഷ്യല്‍ മീഡിയ പോസ്റ്റ്

ഭര്‍ത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷം സമൂഹമാധ്യമത്തില്‍ ആദ്യ പോസ്റ്റ് പങ്കുവെച്ച് ബോളിവുഡ് താരം ശില്‍പ ഷെട്ടി. ‘ഞാന്‍ അതിജീവിക്കും’ എന്ന് അര്‍ത്ഥം വരുന്ന വാക്ക്യങ്ങളാണ് താരം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ചത്. അശ്ലീല സിനിമകള്‍ നിര്‍മിച്ച് പ്രചരിപ്പിച്ച സംഭവത്തിലാണ് രാജ് കുന്ദ്ര അറസ്റ്റിലാവുന്നത്. രാജ് കുന്ദ്ര കേസിലെ പ്രധാന കണ്ണിയാണെന്നും പൊലീസ് അറിയിച്ചിരുന്നു. മുംബൈ പൊലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് രാജ് കുന്ദ്രയുടെ പങ്കാളിത്തത്തെ കുറിച്ച് വ്യക്തമാക്കുന്നത്. തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെയായിരുന്നു രാജ് കുന്ദ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

‘ഞാന്‍ ജീവിച്ചിരിക്കുന്നതില്‍ ഭാഗ്യവതിയാണെന്ന് മനസിലാക്കിയാണ് ഓരോ ശ്വാസവും എടുക്കുന്നത്. ജീവിതത്തില്‍ മുമ്പ് ഉണ്ടായ വെല്ലുവിളികളെയും പ്രതിസന്ധികളെയും ഞാന്‍ അതിജീവിച്ചു. ഭാവിയിലെ വെല്ലുവിളികളെയും അതിജീവിക്കും. ഇന്ന് ഞാന്‍ എന്റെ ജീവിതം ജീവിക്കുന്നതില്‍ നിന്ന് ഒന്നിനും എന്നെ വ്യതിചലിപ്പിക്കാനാവില്ല’ എന്നാണ് ശില്‍പ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ച വാചകം.

നീലച്ചിത്ര നിര്‍മാണവും ആപ്പുകളിലൂടെ അവ പ്രചരിപ്പിച്ചെന്നുമാണ് കേസ്. ഫെബ്രുവരിയിലാണ് മുംബൈ െ്രെകം ബ്രാഞ്ച് ഇതുസംബന്ധിച്ച കേസെടുത്തത്. കേസിന് ആസ്പദമായ സംഭവത്തിലെ പ്രധാന ഗൂഢാലോചനക്കാരനാണ് രാജ് കുന്ദ്രയെന്നും പൊലീസിനെ ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുന്ദ്രയ്ക്ക് എതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. മുംബൈ പൊലീസിന്റെ പ്രോപ്പര്‍ട്ടി സെല്‍ തിങ്കളാഴ്ച രാജ് കുന്ദ്രയെ വിളിച്ച് വരുത്തിയിരുന്നു. പിന്നാലെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ ഉമേഷ് കാമത്ത് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുന്ദ്രയുടെ അറസ്റ്റ് എന്നാണ് വിശദീകരണം. കുന്ദ്രയുടെ കമ്പനിയില്‍ ജോലിക്കാരനായിരുന്നു ഉമേഷ് കാമത്ത് എന്നാണ് നേരത്തെ പ്രോപ്പര്‍ട്ടി സെല്‍ വ്യക്തമാക്കുന്നത്. ഫെബ്രുവരി 6 ന് അറസ്റ്റിലായ മോഡലും നടിയുമായ ഗെഹാന വസിത്തിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് നവി മുംബൈയിലെ വാസി സ്വദേശിയായ ഉമേഷ് കാമത്തിലേക്ക് പൊലീസ് എത്തുന്നത്.

യുകെ ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തില്‍ കോര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന വ്യക്തിയാണ് കാമത്ത്. ഇയാള്‍ ഗെഹാന വസിത്തില്‍ നിന്നും അശ്ലീല വീഡിയോകള്‍ സ്വന്തമാക്കുകയും അവ യുകെ ആസ്ഥാനമായുള്ള സ്ഥാപനത്തിലേക്ക് കൈമാറി പിന്നീട് അവ ‘ഹോട്ട്‌ഷോട്ട്‌സ്’ എന്ന അപ്ലിക്കേഷനില്‍ അപ്ലോഡുചെയ്യുകയുമാണ് ചെയ്തിരുന്നത് എന്നും പൊലീസ് വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന് മുംബൈയിലെ മാലാദ് ഏരിയയിലെ ഒരു ബംഗ്ലാവില്‍ പ്രോപ്പര്‍ട്ടി സെല്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് സംഭവം പുറത്ത് വരുന്നത്. വെബ് സീരീസിലേക്ക് റോളുകള്‍ വാഗ്ദാനം ചെയ്യുന്നതിന്റെ പേരില്‍ യുവതികളെയും പുരുഷന്മാരെയും ആകര്‍ഷിച്ച് തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ അവസരം തേടിയെത്തുന്നവരെ അശ്ലീല സിനിമയില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു എന്നും പൊലീസ് പറയുന്നു.