ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റുമായ് ‘പുഴു’

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും മുഖ്യവേഷങ്ങളിലെത്തുന്ന മലയാള ചിത്രം ‘പുഴുവിന്’ ക്ലീന്‍ യു സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചു. നവാഗതയായ റത്തീന ആണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ഉണ്ടക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഇതിനോടകം സിനിമയുടേതായി വന്ന ടൈറ്റില്‍ പോസ്റ്റര്‍,ടീസര്‍ എന്നിവ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. വേറിട്ട പ്രമേയ പരിസരമാണ് ചിത്രത്തിന്റേത് എന്നാണ് ടീസറില്‍ നിന്ന് വ്യക്തമായത്. മമ്മൂട്ടി, പാര്‍വതി എന്നിവര്‍ക്കൊപ്പം നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. സംഗീതം ജേക്‌സ് ബിജോയ്. കലാസംവിധാനം മനു ജഗത്ത്. സൗണ്ട് വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, സംഘട്ടനം മാഫിയ ശശി, പി.ആര്‍.ഒ പി.ശിവപ്രസാദ് എന്നിവരുമാണ്.

മമ്മൂട്ടിയെ നായകനാക്കി ലിജോ പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. സിനിമ നിര്‍മിക്കുന്നത് മമ്മൂട്ടിയുടെ പുതിയ നിര്‍മ്മാണ കമ്പനിയായ ‘മമ്മൂട്ടി കമ്പനി’യും ലിജോ പെല്ലിശേരിയുടെ ആമേന്‍ മുവി മൊണാസ്ട്രിയുമാണ്. ലിജോ പെല്ലിശേരിയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷ് തിരക്കഥയും സംഭാഷണവും. നാല്‍പ്പത് ദിവസം നീണ്ട ഒറ്റ ഷെഡ്യൂളില്‍ സിനിമ പൂര്‍ത്തിയായി. വേളാങ്കണ്ണിയിലാണ് ആദ്യ ദിവസത്തെ ചിത്രീകരണം. മമ്മൂട്ടിക്കൊപ്പം അശോകനും ചിത്രത്തിലുണ്ട്. പേരന്‍പ്, കര്‍ണന്‍, പുഴു എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് ക്യാമറ.