മാപ്പ്…സത്യം ഞാന്‍ അറിഞ്ഞിരുന്നില്ല

ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയില്‍ അഹല്യ ആശുപത്രിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ പൃഥ്വിരാജ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം നേരിട്ട് മാപ്പ് പറഞ്ഞത്. തന്റെ സിനിമയില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന അഹല്യ എന്ന ഹോസ്പിറ്റല്‍ തികച്ചും സാങ്കല്‍പ്പികം മാത്രമാണെന്നും പൃഥ്വിരാജ് പറയുന്നു.

പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്…

നമസ്‌കാരം,

ഞാന്‍ അഭിനയിക്കുകയും നിര്‍മ്മിക്കുകയും ചെയ്ത ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയില്‍ അഹല്യ എന്ന് പേരുള്ള ഒരു ഹോസ്പിറ്റലിനെ കുറിച്ച് കഥയുടെ ആവശ്യകതയുടെ അടിസ്ഥാനത്തില്‍ മോശമായി പരാമര്‍ശിക്കുക ഉണ്ടായി. ഈ സീനില്‍ അഭിനയിക്കുമ്പോഴോ പിന്നീട് ഡബ്ബിങ് സമയത്തോ അഹല്യ എന്ന പേരില്‍ വലിയ പാരമ്പര്യം ഉള്ള ഒരു ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഇന്ത്യയിലും പുറത്തും വര്‍ഷങ്ങങ്ങളായി പ്രവര്‍ത്തിച്ചു വരുന്നു എന്ന വസ്തുത എനിക്ക് വ്യക്തിപരമായി അറിവുള്ളതായിരുന്നതല്ല. അതുകൊണ്ടു തന്നെ ഈ സിനിമയില്‍ പരാമര്‍ശിക്കപെട്ടിരിക്കുന്ന അഹല്യ എന്ന ഹോസ്പിറ്റല്‍ തികച്ചും സാങ്കല്പികം മാത്രം ആണ് എന്ന് പറഞ്ഞുകൊള്ളട്ടെ.

എന്നാല്‍ ഇത്തരത്തില്‍ ഉള്ള ഒരു പരാമര്‍ശം അഹല്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിന്റെ ഉടമസ്ഥതക്കും, സ്റ്റാഫ് അംഗങ്ങള്‍ക്കും അവിടെ വര്‍ക്ക് ചെയ്യുന്ന ഡോക്ടര്‍സിനും വലിയ രീതിയില്‍ ഉള്ള വിഷമം ഉണ്ടാക്കി എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

അതുകൊണ്ടു തന്നെ, ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയിലെ പ്രധാന നടന്‍ എന്ന നിലയിലും നിര്‍മ്മാതാവ് എന്ന നിലയിലും ഞാന്‍ അഹല്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിന്റെ ഉടമസ്ഥതയോടും, സ്റ്റാഫ് അംഗങ്ങള്‍ക്കും, അവിടെ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍സ്‌നോടും അവിടെ ചികിത്സ തേടിട്ടുള്ളതും തേടാന്‍ പോകുന്നതും ആയിട്ടുള്ള എല്ലാ വ്യക്തികളോടും മാപ്പു ചോദിക്കുന്നു. നന്ദി.