‘കരയുന്നോ പുഴ ചിരിക്കുന്നോ..’ നസീറിന്റെ തീവണ്ടി പോകുമെന്ന ആധി

മുറപ്പെണ്ണില്‍ പി ഭാസ്‌കരന്‍ എഴുതി ചിദംബരനാഥ് ചിട്ടപ്പെടുത്തിയ ‘കരയുന്നോ പുഴ ചിരിക്കുന്നോ” എന്ന ഗാനചിത്രീകരണത്തിന്റെ കഥ വിശദീകരിക്കുകയാണ് സംഗീത നിരൂപകന്‍ രവിമേനോന്‍. ഗാനങ്ങള്‍ വെള്ളിത്തിരയില്‍ പാടി അവതരിപ്പിക്കുമ്പോള്‍ സ്വയമറിയാതെ തന്നെ കഥാപാത്രമായി മാറുന്ന പ്രേംനസീര്‍ തീവണ്ടി പോകുമോയെന്ന ആധിയിലഭിനയിച്ച ഗാനമാണിതെന്ന് രവി മേനോന്‍. സംവിധായകന്‍ വിന്‌സന്റ് മാസ്റ്റര്‍ ചിത്രീകരണ വൈദഗ്ദ്യത്തില്‍ ശരിക്കും ഒരു മാസ്റ്റര്‍ ആയി മാറുന്നത് കണ്ട നിമിഷങ്ങളായിരുന്നു അവയെന്നും അദ്ദേഹം ഓര്‍ക്കുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ…

കരയുന്നോ പുഴ ചിരിക്കുന്നോ..

———-

പാട്ടോ മദ്രാസ് മെയിലോ?

—————–

ആശയഗാംഭീര്യമാര്‍ന്ന ഗാനങ്ങള്‍ വെള്ളിത്തിരയില്‍ പാടി അവതരിപ്പിക്കുമ്പോൾ സ്വയമറിയാതെ തന്നെ കഥാപാത്രമായി മാറും പ്രേംനസീർ. ഭാവപ്പകർച്ചയിലും ശരീരചലങ്ങളിലും എല്ലാം പ്രകടമാകും ഈ മാറ്റം. മുറപ്പെണ്ണില്‍ പി ഭാസ്കരന്‍ എഴുതി ചിദംബരനാഥ് ചിട്ടപ്പെടുത്തിയ “കരയുന്നോ പുഴ ചിരിക്കുന്നോ” ഉദാഹരണം. ആ പാട്ടിന്റെ ചിത്രീകരണത്തിന് പിന്നിലുമുണ്ടൊരു രസികൻ കഥ. “ഗാനരംഗം സിനിമയില്‍ കണ്ട പലരും എന്നോട് പറഞ്ഞിട്ടുണ്ട് എത്ര വികാരോജ്ജ്വലമായിട്ടാണ് ഭാസ്കരന്‍ മാസ്റ്ററുടെ കവിതയുടെ ആത്മാവ് ഉള്‍ക്കൊണ്ടതെന്ന്. പടത്തില്‍ വളരെ നിര്‍ണായകമായ ഒരു ഘട്ടത്തില്‍ വരുന്ന പാട്ടാണ്. വിഷാദസാന്ദ്രമായ ഭാവത്തോടെ വേണം പാടി അഭിനയിക്കാന്‍. പക്ഷെ സത്യത്തില്‍ എന്‍റെ മുഖത്ത് നിങ്ങള്‍ കണ്ടത് കഥാപാത്രത്തിന്റെ ആത്മസംഘര്‍ഷം ആയിരുന്നില്ല. എന്‍റെ വണ്ടി എന്നെ കയറ്റാതെ മദ്രാസിലേക്ക് പോയ്ക്കളയുമോ എന്ന ആധിയായിരുന്നു.” — നസീർ. https://youtu.be/dUupOm7D6X4ചെറുതുരുത്തിയിലും ഭാരതപ്പുഴയുടെ തീരത്തും വച്ചാണ് ഷൂട്ടിംഗ്. സ്വന്തം ഷെഡ്യൂള്‍ കഴിഞ്ഞു സാധനങ്ങളെല്ലാം പെറുക്കിക്കെട്ടി വൈകുന്നേരത്തെ മദ്രാസ്‌ മെയിലില്‍ തിരിച്ചു പോകാന്‍ നസീർ ഒരുങ്ങുമ്പോഴാണ് സംവിധായകൻ വിന്സന്റ് മാസ്റ്റര്‍ വന്നു പറയുന്നത് ഒരു ഗാനരംഗം കൂടി ചിത്രീകരിക്കാന്‍ ബാക്കിയുണ്ടെന്ന്. നസീറിനാണെങ്കിൽ പിറ്റേന്ന് മറ്റൊരു പടത്തിന്റെ ഷൂട്ടിംഗിന് ജോയിന്‍ ചെയ്തെ പറ്റൂ. ഇന്നത്തെ പോലെ ചെന്നൈയിലേക്ക് ഇഷ്ടം പോലെ ഫ്ലൈറ്റ് സര്‍വീസ് ഉള്ള കാലമല്ല. ആകെയുള്ള ആശ്രയമാണ് മദ്രാസ്‌ മെയില്‍. ഗാനത്തിന്റെ ഷൂട്ടിംഗ് മറ്റൊരു ദിവസത്തെയ്ക്ക് നീട്ടാം എന്ന് വച്ചാല്‍ അതും പ്രായോഗികമല്ല. ഒടുവില്‍ വിന്‍സന്റ്റ് ഒരു പോംവഴി കണ്ടെത്തി. സാധനങ്ങള്‍ എല്ലാം പാക്ക് ചെയ്തു നസീർ ഭാരതപ്പുഴയുടെ തീരത്തേക്ക് പോരൂ. ഷൂട്ടിംഗ് പെട്ടെന്ന് തീര്‍ത്ത്‌ ഞാന്‍ വണ്ടി കയറ്റാന്‍ ഏര്‍പ്പാടാക്കാം. ഇനിയുള്ള കഥ നസീറിന്റെ വാക്കുകളിൽ: “ഒരു നിമിഷം പോലും പാഴാക്കാതെ ഞാന്‍ ലഗ്ഗേജുമായി ലൊക്കേഷനില്‍ എത്തി. വണ്ടി ഷൊര്‍ണൂരില്‍ എത്താന്‍ കഷ്ടിച്ച് മൂന്ന്‌ മണിക്കൂര്‍. മാസ്റ്റര്‍ ആക്ഷന്‍ പറഞ്ഞത് മുതല്‍ എന്‍റെ മനസ്സ് മുഴുവന്‍ വേവലാതിയായിരുന്നു– ദൈവമേ എനിക്ക് വണ്ടി കിട്ടാതെ വരുമോ? ആ ആശങ്ക മുഴുവന്‍ മുഖത്തും പ്രതിഫലിച്ചിരിക്കണം. ചിത്രീകരണ വൈദഗ്ദ്യത്തില്‍ വിന്സന്റ് ശരിക്കും ഒരു മാസ്റ്റര്‍ ആയി മാറുന്നത് കണ്ട നിമിഷങ്ങളായിരുന്നു അവ. എല്ലാം കഴിഞ്ഞു ടാക്സിയില്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ മദ്രാസ്‌ മെയില്‍ പുറപ്പെടാന്‍ നില്‍ക്കുന്നു..– രവിമേനോൻ