ആദിത്യ കരികാലനായി അഞ്ചു ഭാഷകളില്‍ ഡബ്ബ് ചെയ്ത് വിക്രം; വീഡിയോ കാണാം…..

ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമയാണ് മണിരത്നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വനന്‍. ചിത്രത്തിന് വേണ്ടിയുളള കാത്തിരിപ്പിലാണ് ആരാധകര്‍.ഇപ്പോഴിതാ ആദിത്യ കരികാലന്‍ എന്ന ചോള രാജകുമാരനായി വിക്രം ഡബ്ബ് ചെയ്യുന്ന വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ടീസറിലെ വിക്രമിന്റെ കഥാപാത്രത്തിന്റെ സംഭാഷണമാണ് ഈ വിഡിയോയില്‍. അഞ്ചു ഭാഷകളിലും വിക്രം തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ സവിശേഷത. തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങി അഞ്ചു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

വീഡിയോ പുറത്തിറങ്ങി മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ 12 ലക്ഷത്തിലധികം ആളുകള്‍ അതുകണ്ടു കഴിഞ്ഞു. ലൈക പ്രൊഡക്ഷന്റെ യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം 125 കോടിയ്ക്കും ഓഡിയോ അവകാശം 25 കോടിയ്ക്കും വിറ്റുപോയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പത്താം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍. സംഗീതം എ.ആര്‍. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഇളങ്കോ കുമാരവേലാണ് തിരക്കഥാകൃത്ത്. തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ 5 ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 30 നു ചിത്രം തീയേറ്ററുകളില്‍ എത്തും.

മണിരത്‌നത്തിന്റെ സ്വപ്ന പദ്ധതിയാണ് പൊന്നിയിന്‍ സെല്‍വന്‍. കല്‍ക്കിയുടെ നോവലിനെ ആസ്പദമാക്കി 1958-ല്‍ എം.ജി.ആര്‍ ചലച്ചിത്രം നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം ആ പദ്ധതി ഉപേക്ഷിച്ചു. 2012-ല്‍ ഈ സിനിമയുടെ ജോലികള്‍ മണിരത്‌നം തുടങ്ങിവെച്ചിരുന്നു. എന്നാല്‍ സാമ്പത്തികപ്രശ്‌നങ്ങള്‍ കാരണം പദ്ധതി നീണ്ടുപോയി.