“നക്സലൈറ്റാകാനും തോക്ക് എടുക്കാനുമൊക്കെ ആഗ്രഹമുണ്ടായിരുന്നു, പിന്തിരിപ്പിച്ചത് സഹോദരൻ ചിരഞ്ജീവി”; പവൻ കല്യാൺ

','

' ); } ?>

ദേഷ്യം കാരണമാണ് താൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചതെന്ന് തുറന്നു പറഞ്ഞ് നടനും ആന്ധ്രാ പ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ. ചെറുപ്പകാലത്ത് തനിക്ക് നക്സലൈറ്റ് പ്രസ്ഥാനത്തിൽ ചേരാനും തോക്ക് എടുക്കാനുമൊക്കെ ആ​ഗ്രഹമുണ്ടായിരുന്നുവെന്നും, സഹോദരൻ ചിരഞ്ജീവിയാണ് തീരുമാനത്തിൽ നിന്നും തന്നെ പിന്തിരിപ്പിച്ചതെന്നും പവൻ കല്യാൺ പറഞ്ഞു. എഎൻഐയ്ക്ക് നൽകിയ പോഡ്‌കാസ്റ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഞാൻ കൗമാരക്കാരനായിരുന്നപ്പോൾ, എല്ലാവരെയും പോലെ കടുത്ത ദേഷ്യം തോന്നി നിൽക്കുന്ന സമയമായിരുന്നു. എന്തുകൊണ്ടാണ് ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചതെന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, അത് ആ ദേഷ്യം മൂലമാണ്. സമൂഹത്തെക്കുറിച്ച് എനിക്ക് ആഴമായ ഉത്കണ്ഠയും നിരവധി കാര്യങ്ങളിൽ നിരാശയും തോന്നിയിരുന്നു.

ജീവിതത്തിന്റെ പല ദിശകളെക്കുറിച്ചുള്ള ഉത്തരം തേടുകയായിരുന്നു ഞാൻ. എനിക്ക് ഒരുതരം ഭ്രാന്ത് പിടിച്ച പോലെയായിരുന്നു. അത് എന്താണെന്ന് എനിക്കറിയില്ല, പക്ഷേ അത് ഒരു ദിശാബോധമില്ലാത്ത ഒന്നായിരുന്നു. ഞാൻ നിങ്ങളോട് പറയുന്നു, വിപ്ലവത്തിലേക്കുള്ള വഴികളെക്കുറിച്ച് വരെ അന്വേഷിച്ചിരുന്നു. ഒരു ഘട്ടത്തിൽ ഞാൻ നക്സലൈറ്റ് ആവുന്നതിനെ കുറിച്ചു പോലും ആലോചിച്ചിരുന്നു.

എന്റെ കൗമാരത്തിന്റെ അവസാനത്തിൽ… തോക്കെടുക്കാൻ ഞാൻ ആഗ്രഹിച്ചു. ആ സമയത്താണ് കൂടുതൽ ക്രിയാത്മകമായ മറ്റൊന്നിലേക്ക് എന്റെ സഹോദരൻ (ചിരഞ്ജീവി) എന്നെ നയിച്ചത്. ‘നിന്റെ ഉള്ളിലെ ഈ ഭ്രാന്തമായ ദേഷ്യം എവിടെ നിന്നാണ് വരുന്നത്?’ എന്ന് അദ്ദേഹം ചോദിച്ചു. ‘ഞാൻ അനീതിയെക്കുറിച്ചാണ് സംസാരിക്കുന്നത്, നമ്മൾ അത് ചെയ്യണം, ഇത് ചെയ്യണം’ എന്ന് ഞാൻ മറുപടി നൽകി.” പവൻ കല്യാൺ പറഞ്ഞു.

“അദ്ദേഹത്തിന് വലിയ ആശങ്കയുണ്ടായിരുന്നു. 17 മുതൽ 21 വയസു വരെ ആ മാനസികാവസ്ഥ നീണ്ടുനിന്നു. ആ പ്രായത്തിലാണ് ആളുകൾ ഇത്തരം കാര്യങ്ങളിലേക്ക് എടുത്തു ചാടുന്നത്. എന്റെ മനസിൽ ഒരുപാട് കാര്യങ്ങൾ ഒന്നിച്ച് വന്ന് നിറയുകയായിരുന്നു. എനിക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.

ആ സമയത്താണ് എന്റെ സഹോദരൻ ഇടപെടുന്നത്. അദ്ദേഹം ഒരൊറ്റ കാര്യം മാത്രമാണ് ചോദിച്ചത്. ‘നിന്റെ സഹോദരൻ ചിരഞ്ജീവി അല്ലായിരുന്നുവെങ്കിൽ, നിനക്ക് കുടുംബത്തോട് ചില ഉത്തരവാദിത്വങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ, നിന്റെ ശമ്പളത്തെയും കഠിനാധ്വാനത്തെയും ആശ്രയിച്ചാണ് ആരെങ്കിലും ജീവിക്കുന്നതെങ്കിൽ നീ ഇതേ കാര്യം ചെയ്യുമോ?’ എനിക്ക് മറുപടിയില്ലായിരുന്നു. എനിക്ക് അതിന് ഉത്തരമില്ലാത്തതിനാൽ ഞാൻ നിശബ്ദനായി.” പവൻ കല്യാൺ കൂട്ടിച്ചേർത്തു.