പാര്‍വതിയുടെ പേരില്‍ വ്യാജ പ്രചാരണം നടത്തിയ ആള്‍ അറസ്റ്റില്‍

നടി പാര്‍വതി തിരുവോത്തിനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുകയും നടിയെ കുറിച്ച് ബന്ധുക്കള്‍ക്ക് മോശം സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്ത പാലക്കാട് നെന്‍മാറ സ്വദേശി കിഷോര്‍ (40 ) പിടിയിലായി. തിരുവനന്തപുരത്തു വെച്ചാണ് ഇയാള്‍ പൊലീസ് പിടിയിലായത്.

പാര്‍വതിയെ മോശമായി ചിത്രീകരിക്കുന്ന സന്ദേശങ്ങള്‍ നടിയുടെ പിതാവിനും സഹോദരനും ഇയാള്‍ പല പ്രാവശ്യം അയച്ചതായി പൊലീസ് പറയുന്നു. പാര്‍വതിയുടെ സഹോദരനെ ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ വഴിയാണ് യുവാവ് ബന്ധപ്പെട്ടത്. പാര്‍വതിയെ കുറിച്ച് അത്യാവശ്യകാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു തുടക്കം. പാര്‍വതി എവിടെയാണെന്നും മറ്റും തിരക്കിയപ്പോള്‍ പാര്‍വതി അമേരിക്കയിലാണെന്ന് സഹോദരന്‍ മറുപടി നല്‍കി. എന്നാല്‍ പാര്‍വതി അമേരിക്കയില്‍ അല്ലെന്നും കൊച്ചിയില്‍ ഉണ്ടെന്നും ഏതോ മാഫിയ സംഘത്തില്‍ പെട്ട് പ്രശ്‌നത്തിലാണെന്നും ഇയാള്‍ സഹോദരനോട് പറഞ്ഞു. എങ്ങനെയെങ്കിലും പാര്‍വതിയെ കൊച്ചിയില്‍ നിന്ന് രക്ഷപ്പെടുത്തൂ. ഇവിടെ ഒരുപാട് ആളുകള്‍ അവളെ കുറിച്ച് സംസാരിക്കുന്നുണ്ട്. എന്റെ ഒരുപാട് സുഹൃത്തുക്കള്‍ക്ക് പാര്‍വതിയെ പരിചയമുണ്ട് എന്നും യുവാവ് പറഞ്ഞു. പാര്‍വതിയുമായി താന്‍ പ്രണയത്തിലാണെന്നും ഇയാള്‍ പറഞ്ഞു.

നിരന്തരമായി ശല്യം തുടര്‍ന്നതോടെ മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ട് അടക്കമുള്ള തെളിവുകളുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഐപിസി 345 ഡി വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.