പരിയേറും പെരുമാള്‍ ഇനി പ്ലസ്ടു സിലബസിലും

പരിയേറും പെരുമാള്‍ എന്ന സിനിമ ഇനി മുതല്‍ പന്ത്രണ്ടാം ക്ലാസ് സിലബസില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. മാരി ശെല്‍വരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, തൂത്തുക്കുടി പ്രദേശത്തെ ജാതി വിവേചനമാണ് പരിയറും പെരുമാളിലൂടെ മാരി ശെല്‍വരാജ് പകര്‍ത്തിയിരിക്കുന്നത്. നിരവധി പുരസ്‌ക്കാരങ്ങളും ചിത്രം നേടിയിട്ടുണ്ട്. മാത്രമല്ല പന്ത്രണ്ടാം ക്ലാസിലെ കോനാര്‍ തമിഴ് ഉരെയില്‍ (പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഗൈഡ്) ചിത്രത്തിലെ പല രംഗങ്ങളും പരാമര്‍ശിക്കുന്നുണ്ട്.

ദളിത് യുവാവായ പരിയനും ഉയര്‍ന്ന ജാതിയില്‍പ്പെട്ട ജ്യോതിയും തമ്മിലുള്ള സൗഹൃദമാണ് ചിത്രത്തില്‍ കാണിക്കുന്നത്. ശേഷം രൂപപ്പെടുന്ന ജാതിയമായ അക്രമണങ്ങള്‍ കൃതൃമായി തന്നെ പരിയറും പെരുമാളില്‍ കാണിക്കുന്നുണ്ട്. പാ രഞ്ജിതിന്റെ നീലം പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പാ രഞ്ജിത് സിനിമകളിലെ സ്ഥിരം സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ തന്നെയാണ് ഈ സിനിമയുടെയും സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് മാരി സെല്‍വരാജ്, വിവേക്, പെരുമാള്‍ വാധ്യാര്‍, ചിന്നസാമിദാസന്‍ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രം തിയേറ്റുകളില്‍ വന്‍ വിജയമായിരുന്നു.