
ലൈംഗികാതിക്രമ കേസിൽ ഫ്രഞ്ച് നടൻ ജെറാർദ് ദെപാർദ്യുവിന് (76) തടവുശിക്ഷ വിധിച്ച് പാരീസ് കോടതി. 18 മാസം ആണ് തടവ്. 2021-ൽ ‘ദ ഗ്രീൻ ഷട്ടേഴ്സ്’ എന്ന സിനിമയുടെ സെറ്റിൽ രണ്ട് സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് വിധി. ശിക്ഷ പിന്നീട് അനുഭവിച്ചാൽമതി. മീ ടൂ ആരോപണങ്ങളുടെ ഭാഗമായാണ് സംഭവം പുറത്തുവന്നത്. പരാതിക്കാരോട് അപമര്യാദയോടെയും ലൈംഗികച്ചുവയുള്ള ഭാഷയിലും സംസാരിച്ചിട്ടുണ്ടെന്ന് സമ്മതിച്ചെങ്കിലും, നടൻ ലൈംഗികാതിക്രമം നിഷേധിച്ചു. ചൊവ്വാഴ്ച വാദംകേൾക്കാൻ അദ്ദേഹം എത്തിയില്ല.
1970-കളിലാണ്, ഫ്രഞ്ച് സിനിമയിലെ പ്രഗല്‌ഭ നടന്മാരിലൊരാളായി ദെപാർദ്യു മാറിയത്. 250-ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ‘സിറാനോ ഡ ബർഷറാക്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് 1991-ൽ ഓസ്‌കർ നാമനിർദേശം ലഭിച്ചിരുന്നു.ദെപാർദ്യു അപമര്യാദയോടെ പെരുമാറിയിട്ടുണ്ടെന്ന് ആരോപിച്ച് 20-തിലധികം സ്ത്രീകൾ രംഗത്തെത്തിയിട്ടുണ്ട്. തെളിവില്ലാത്തതിനാലും കേസെടുക്കാനുള്ള സമയപരിധി കഴിഞ്ഞതിനാലും പലതും തള്ളിപ്പോയി.