നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രന്‍ അന്തരിച്ചു…

തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു. പുലര്‍ച്ചെ വൈക്കത്തെ സ്വന്തം വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 69 വയസായിരുന്നു. കുറച്ചു നാളായി അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടത്തും.

1952ല്‍ കൊല്ലം ശാസ്താംകോട്ടയിലായിരുന്നു ജനനം. തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് നാടകത്തില്‍ ബിരുദവും കേരള സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തരബിരുദവും നേടി. എംജി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേര്‍സില്‍ ലക്ചറര്‍ ആയാണ് തുടക്കം. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ കുറച്ചു കാലം അദ്ധ്യാപകന്‍ ആയിരുന്നു.

മകുടി, പാവം ഉസ്മാന്‍ ,മായാസീതങ്കം ,നാടകോത്സവം, ഏകാകി,ലഗോ,തീയറ്റര്‍ തെറാപ്പി,ഒരു മധ്യവേനല്‍ പ്രണയരാവ്, ഗുഡ് വുമന്‍ ഓഫ് സെറ്റ്‌സ്വാന്‍ തുടങ്ങി നിരവധി നാടകങ്ങള്‍ രചിക്കുകയും സംവിധാനം ചെയ്തിട്ടുമുണ്ട്. 1989ല്‍ പാവം ഉസ്മാന്‍ എന്ന നാടകത്തിലൂടെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും നേടി.

1991ല്‍ മോഹന്‍ലാല്‍ നായകനായ അങ്കിള്‍ ബണ്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായി മലയാള സിനിമ മേഖലയിലേക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് അഗ്‌നി ദേവന്‍ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി. അഗ്‌നി ദേവനില്‍ ഒരു ചെറിയ വേഷത്തില്‍ അഭിനയിക്കുകയും ചെയ്തു.ഉള്ളടക്കം, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍,മാനസം, പുനരധിവാസം, പോലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവുമെഴുതി. കമ്മട്ടിപ്പാടം, എടക്കാട് ബറ്റാലിയന്‍ എന്നീ സിനിമകള്‍ക്കായാണ് അവസാനമായി തിരക്കഥ ഒരുക്കിയത്. ഇവന്‍ മേഘരൂപന്‍ എന്ന സിനിമ സംവിധാനവും ചെയ്തിട്ടുണ്ട്.

50ഓളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയിലെ കോര എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായി. ടൊവീനോ തോമസ് ചിത്രം മിന്നല്‍ മുരളിയാണ് അവസാനമായി അഭിനയിച്ച ചിത്രം.

1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് പാവം ഉസ്മാനിലൂടെ പി ബാലചന്ദ്രനെ തേടിയെത്തി. 1989-ല്‍ പ്രതിരൂപങ്ങള്‍ എന്ന നാടകരനയ്ക്ക് കേരള സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് നേടി. പുനരധിവാസം എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് ഇദ്ദേഹത്തിനായിരുന്നു. മികച്ച നാടക രചനക്കുള്ള 2009ലെ കേരള സംഗീതനാടക അക്കാദമി അവാര്‍ഡും പി ബാലചന്ദ്രനായിരുന്നു.