പി ബാലചന്ദ്രനെക്കുറിച്ചുള്ള ഓര്‍മ്മകളുടെ സമാഹാരം ഒരുങ്ങുന്നു

അന്തരിച്ച പി ബാലചന്ദ്രനെക്കുറിച്ചുള്ള പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ സമാഹരിക്കുന്നു. നാടക-സിനിമാ സംവിധായകന്‍, നടന്‍,തിരക്കഥാകൃത്ത്, അദ്ധ്യാപകന്‍ അങ്ങനെ ഒട്ടേറെ വേഷപ്പകര്‍ച്ചകളുള്ള എഴുത്തുകാരനായിരുന്നു അന്തരിച്ച പി ബാലചന്ദ്രന്‍. വലിയ ശിഷ്യഗണങ്ങളുടെയും സുഹൃത്തുക്കളുടെയും സമ്പത്തിനുടമയായ പി ബാലചന്ദ്രനെക്കുറിച്ചുള്ള ഓര്‍മ്മകളുടെ സമാഹാരം ഒരുങ്ങുന്നു. ഓര്‍മ്മപുസ്തകം എഡിറ്റ് ചെയ്യുന്നത് പത്രപ്രവര്‍ത്തകനും സിനിമാ പി ആര്‍ ഒ യുമായ പി ആര്‍ സുമേരനാണ്.

എല്ലാവരുടെയും പ്രിയപ്പെട്ട ബാലേട്ടനായിരുന്ന അദ്ദേഹം. സമൂഹത്തിന്റെ നാനാതുറയിലുള്ള സുഹൃത്തുക്കളും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരും ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്ന ‘എന്റെ ബാലേട്ടന്’ എന്നാണ് ഈ ഓര്‍മ്മപുസ്തകത്തിന്റെ പേര്. സിനിമ ന്യൂസ് ഏജന്‍സിയുടെ പങ്കാളിത്തത്തോടെയാണ് പുസ്തകം ഒരുങ്ങുന്നത്. പി ബാലചന്ദ്രനുമായുള്ള നിങ്ങളുടെ ഓര്‍മ്മകള്‍ ഈ ഓര്‍മ്മപ്പുസ്തകത്തിലേക്ക് നല്‍കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവ പ്രസിദ്ധീകരിക്കും. പി ബാലചന്ദ്രന്റെ അപൂര്‍വ്വ ചിത്രങ്ങളും ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പി ആര്‍ സുമേരന്‍ എഡിറ്റര്‍ ‘എന്റെ ബാലേട്ടന്’. 9446190254

കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയില്‍ പദ്മനാഭപിള്ളയുടെയും സരസ്വതിഭായിയുടെയും മകനായി ജനനം. മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരന്‍,സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ്. ചലച്ചിത്ര കഥ-തിരക്കഥാകൃത്ത് എന്ന നിലയില്‍ ശ്രദ്ധേയന്‍.’ഇവന്‍ മേഘരൂപന്‍’ എന്ന സിനിമയിലൂടെ ചലച്ചിത്രസംവിധായകനായി. കേരള സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തരബിരുദവും, അധ്യാപന രംഗത്തെ ബി.എഡ് ബിരുദവും ഒപ്പം തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് സംവിധാനം ഐച്ഛികമായി നാടക-തീയറ്റര്‍ കലയില്‍ ബിരുദവുമെടുത്തു. 1972 ഇല്‍ മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ കോളേജ് തലമത്സരത്തില്‍ ‘താമസി’ എന്ന നാടകത്തിനു ഒന്നാം സ്ഥാനം ലഭിച്ചു. എംജി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേര്‍സില്‍ ലക്ചറര്‍ ആയാണ് തുടക്കം.സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ കുറച്ചു കാലം അദ്ധ്യാപകന്‍ ആയിരുന്നു.സ്‌കൂള്‍ ഓഫ് ഡ്രാമയുടെ റെപെര്‍ടറി തിയേറ്റര്‍ ആയ ‘കള്‍ട്’ല്‍ പ്രവര്‍ത്തിച്ചു. ”മകുടി (ഏകാഭിനയ ശേഖരം), പാവം ഉസ്മാന്‍ ,മായാസീതങ്കം ,നാടകോത്സവം” എന്ന് തുടങ്ങി നിരവധി നാടകങ്ങള്‍ രചിച്ചു. ഏകാകി,ലഗോ,തീയറ്റര്‍ തെറാപ്പി,ഒരു മധ്യവേനല്‍ പ്രണയരാവ്, ഗുഡ് വുമന്‍ ഓഫ് സെറ്റ്‌സ്വാന്‍ തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തു.

ഉള്ളടക്കം,അങ്കിള്‍ ബണ്‍, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, അഗ്‌നിദേവന്‍ (വേണുനാഗവള്ളിയുമൊത്ത്), മാനസം, പുനരധിവാസം , പോലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവുമെഴുതി. തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അഭിനയ പരിചയം നേടി ”വക്കാലത്ത് നാരായണന്‍ കുട്ടി, ശേഷം, പുനരധിവാസം ,ശിവം,ജലമര്‍മ്മരം,ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് പി ബാലചന്ദ്രന് ”പാവം ഉസ്മാന്‍” നേടിക്കൊടുത്തു. കേരളസംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് 1989ല്‍ നേടി.”പ്രതിരൂപങ്ങള്‍” എന്ന നാടകരചനക്കായിരുന്നു അത്. ”പുനരധിവാസം” എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് നേടി. മികച്ച നാടക രചനക്കുള്ള 2009ലെ കേരള സംഗീതനാടക അക്കാദമി അവാര്‍ഡും പി ബാലചന്ദ്രനായിരുന്നു.