ഓസ്‌കര്‍ തിളക്കം: മികച്ച നടന്‍- വാക്കിന്‍ ഫീനിക്‌സ്, നടി- റെനെയ് സെല്‍വെഗെര്‍

92ാമത് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ വാക്കിന്‍ ഫീനിക്‌സ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ജോക്കര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. മികച്ച നടിക്കുള്ള പുരസ്‌കാരം റെനെയ് സെല്‍വെഗെറിന്. ജൂഡി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ലോസ് ആഞ്ജലീസിലെ ഡോള്‍ബി സ്റ്റുഡിയോയാണ് ഓസ്‌കറിന്റെ വേദി. മികച്ച സംവിധാനത്തിനും വിദേശ ഭാഷാ ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരം നേടി പാരസൈറ്റ്. ബോന്‍ ജൂന്‍ ഹോ ആണ് ചിത്രം സംവിധാനം ചെയ്തത്. ആദ്യമായാണ് ഒരു ദക്ഷിണ കൊറിയന്‍ ചിത്രം ഓസ്‌കറില്‍ ഈ വിഭാഗങ്ങളില്‍ പുരസ്‌കാരം കരസ്ഥമാക്കുന്നത്.

വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുളള പുരസ്‌കാരം ബ്രാഡ് പിറ്റ് നേടി. ടോം ഹാങ്ക്‌സ്, ആന്റണി ഹോപ്കിന്‍സ്, അല്‍പച്ചിനോ തുടങ്ങിയവരെ പിന്തള്ളിയാണ് ബ്രാഡ് പിറ്റ് പുരസ്‌കാരം നേടിയത്. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ജോജോ റാബിറ്റ് (തൈക വൈറ്റിറ്റി) നേടി. മികച്ച അനിമേഷന്‍ ചിത്രം ഡിസ്‌നിയുടെ ടോയ് സ്‌റ്റോറി 4. മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്‌കാരം ബാര്‍ബറ ലിങ് നേടി. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡിലൂടെയാണ് പുരസ്‌കാരം കരസ്ഥമാക്കിയത്.

മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലോറ ഡേണ്‍ സ്വന്തമാക്കി. മാരേജ് സ്‌റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. കാത്തി ബേറ്റ്‌സ്, സ്‌കാര്‍ലെറ്റ് യൊഹാന്‍സണ്‍, ഫ്‌ളോറസ് പഗ്, മാര്‍ഗട്ട് റോബി എന്നിവരെയാണ് ലോറ മറികടന്നത്. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം റോജര്‍ ഡീകിന്‍സിന്. 1917 എന്ന ചിത്രത്തിനാണ് പുരസ്‌കാരം. ഓസ്‌കര്‍ നാമനിര്‍ദ്ദേശ പട്ടിക പുറത്ത് വന്നത് മുതല്‍ ഇതേ വിഭാഗത്തില്‍ ഏറ്റവും സാധ്യത പ്രവചിക്കപ്പെട്ട ചിത്രമായിരുന്നു 1917. മികച്ച സംഗീതത്തിനുള്ള പുരസ്‌കാരം (ഒറിജിനല്‍) ഹില്‍ഡര്‍ ഗുഡ്‌നഡോട്ടിര്‍ നേടി. ജോക്കര്‍ എന്ന ചിത്രത്തിനാണ് പുരസ്‌കാരം.