തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റിലും പ്രവേശനമില്ല ; മന്ത്രി സജി ചെറിയാന്‍

തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നത് ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍.ഒമിക്രോണ്‍ ഭീഷണി സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നെന്നും പ്രോട്ടോകോള്‍ പാലിച്ച് നാടകങ്ങള്‍ നടത്താമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പൊതുസ്ഥിതി വിലയിരുത്തിയാണ് കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ല എന്ന കാര്യത്തില്‍ തീരുമാനമെടുത്തത്.

തിയേറ്ററുകളില്‍ എല്ലാ സീറ്റിലും കാണികളെ അനുവദിക്കണമെന്നായിരുന്നു തിയേറ്ററുടമകളുടേയും സിനിമാ മേഖലയിലുള്ളവരുടേയും ആവശ്യം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് അംഗീകരിക്കാനാവില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പറഞ്ഞു. കൊവിഡുമായി ബന്ധപ്പെട്ട് നിലവില്‍ സംസ്ഥാനത്ത് വളരെക്കുറച്ച് നിയന്ത്രണങ്ങള്‍ മാത്രമേയുള്ളൂ.

അതില്‍ത്തന്നെ ഏറ്റവും പ്രധാനപ്പെട്ടത് തിയേറ്ററുകളിലെ 50 % സീറ്റിങ് കപ്പാസിറ്റിയാണ്. ഒമിക്രോണ്‍ ഭീഷണി സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നു കൂടാതെ എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനങ്ങളായതിനാല്‍ കൂടുതല്‍ ആളുകളെ അനുവദിക്കാന്‍ കഴിയില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തിയേറ്ററുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ വേണ്ട എന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.

മരക്കാര്‍ അടക്കമുളള സിനിമകള്‍ റിലീസിനൊരുങ്ങിരിക്കുയാണ്.പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലത്തുന്ന ചിത്രം ഡിസംബര്‍ 2 നാണ് റിലീസ് പ്രഖ്യാപിച്ചിരുന്നത്.നീണ്ട ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിലാണ് മരക്കാറിന്റെ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചത്.മലയാള സിനിമ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.റോണി റാഫേലാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. എംജി ശ്രീകുമാര്‍, കെഎസ് ചിത്ര, ശ്രേയ ഘോഷാല്‍, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ ചിത്രത്തില്‍ പാടുന്നത്.

മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍,കല്ല്യാണി പ്രിയദര്‍ശന്‍.സുഹാസിനി,സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.