അവതാരക സ്ഥാനത്തുനിന്ന് പിന്മാറണം, നാഗാര്‍ജുനയ്ക്ക് പൊലീസ് സംരക്ഷണം

നടന്‍ നാഗാര്‍ജുനയ്ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. സ്റ്റാര്‍ മാ ചാനലില്‍ ആരംഭിക്കുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസ് 3 യുടെ അവതാരക സ്ഥാനത്തുനിന്ന് പിന്മാറിയില്ലെങ്കില്‍ നാഗാര്‍ജുനയുടെ വീട് ഉപരോധിക്കുമെന്ന ഒസ്മാനിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ഭീഷണിയെത്തുടര്‍ന്നാണ് പൊലീസ് നടപടി.

ഹൈദരാബാദിലെ ബന്‍ജാര ഹില്‍സിലുള്ള നാഗാര്‍ജുനയുടെ വീടിനാണ് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് കോണ്‍സ്റ്റബിള്‍മാരെയാണ് സുരക്ഷാ ചുമതലയ്ക്ക് നിയോഗിച്ചിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന, അധമസംസ്‌കാരം പ്രോത്സാഹിപ്പിക്കുന്ന ഷോയില്‍ നിന്ന് നാഗാര്‍ജുന പിന്മാറണമെന്നാണ് ഒസ്മാനിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ ആവശ്യം. വിവാദത്തെത്തുടര്‍ന്ന് നാഗാര്‍ജുന ബിഗ് ബോസില്‍ പങ്കെടുക്കുന്ന വിവരം പ്രഖ്യാപിക്കാനിരുന്ന പത്രസമ്മേളനം റദ്ദ് ചെയ്തിരുന്നു. ഒരു അഭിനേത്രിയും ടിവി അവതാരകയും തങ്ങളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ബിഗ് ബോസ് ടീമിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. നാഗാര്‍ജുന ആദ്യമായാണ് ബിഗ്‌ബോസിന്റെ അവതാരകനാകുന്നത്.