“ശ്രീനിവാസന്റെ സൃഷ്ടികൾ പോലെയാണ് അദ്ദേഹത്തിന്റെ ചിരിയും”; മുകേഷ്

','

' ); } ?>

ശ്രീനിവാസന്റെ സൃഷ്ടികൾ പോലെയാണ് അദ്ദേഹത്തിന്റെ ചിരിയുമെന്ന് നടൻ മുകേഷ്. ശ്രീനിവാസനുമായുണ്ടായിരുന്നത് 43 വർഷത്തെ ദൃഢസൗഹൃദമാണെന്നും, ഈ കാലയളവിൽ ഒരിക്കൽ പോലും ഒരു ചെറിയ നീരസം പോലും ഉണ്ടായിട്ടില്ലെന്നും മുകേഷ് പറഞ്ഞു. കൂടാതെ
അദ്ദേഹത്തിന്റെ ഓരോ സൃഷ്‌ടിയിലും ഒരുപാട് അർഥങ്ങളും സന്ദേശവും ഉണ്ടായിരുന്നുവെന്നും, അദ്ദേഹത്തിൻ്റെ വിയോഗം തീരാനഷ്‌ടമാണെന്നും മുകേഷ് കൂട്ടിച്ചേർത്തു. ശ്രീനിവാസന്റെ അകാല വിയോഗത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“ശ്രീനിവാസനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. അത് ഈ വേളയിലായതിൽ ദുഃഖമുണ്ട്.43 വർഷത്തെ ദൃഢസൗഹൃദമാണ് ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്. ഒരു ചെറിയ നീരസം പോലും 43 വർഷത്തിനിടയിൽ ഉണ്ടായിട്ടില്ല. അദ്ദേഹത്തിൻ്റെ സൃഷ്ടികൾ പോലെ തന്നെയാണ് അദ്ദേഹത്തിന്റെ ചിരിയും. എല്ലാം വെട്ടിതുറന്ന് പറയുന്ന സ്വഭാവമായിരുന്നു ശ്രീനിവാസന്റേത്. ഒരു തിരക്കഥ കിട്ടിയാൽ 10 ചോദ്യം അങ്ങോട്ട് ചോദിക്കും. അതിന് മറുപടി പറഞ്ഞാലേ സിനിമ നടക്കുകയുള്ളൂ.” മുകേഷ് പറഞ്ഞു.

“ഒരു സിനിമ നിർമിക്കണം എന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചു. പിന്നീട് ഒരു കല്യാണത്തിൽ വച്ചാണ് ‘കഥപറയുമ്പോൾ’ സിനിമയുടെ കഥ പറയുന്നത്. ഞാൻ കഥ കേട്ട് കരഞ്ഞുപോയി. ഞങ്ങൾ ഒന്നിച്ചാണ് മമ്മൂക്കയോട് കഥ പറയുന്നത്. സുവർണ നിമിഷങ്ങളായിരുന്നു അത്. വളരെ ശ്രദ്ധയോടെയാണ് അഭിനയവും തിരക്കഥയും കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഓരോ സൃഷ്‌ടിയിലും ഒരുപാട് അർഥങ്ങളും സന്ദേശവും ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ വിയോഗം തീരാനഷ്‌ടമാണ്. ഒരുപാട് ഓർമകൾ എനിക്ക് സമ്മാനിച്ചാണ് അദ്ദേഹം മടങ്ങിയത്.”മുകേഷ് കൂട്ടിച്ചേർത്തു.

നിരവധി താരങ്ങളാണ് ശ്രീനിവാസന് ആദരാജ്ഞലികൾ അർപ്പിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. സംവിധായകൻ വിനയൻ, നടന്മാരായ മോഹൻലാൽ, പെപ്പെ, ഇന്ദ്രജിത്, പൃഥ്വിരാജ്, സംവിധായകൻ സത്യൻ അന്തിക്കാട്‌, കമൽ, മന്ത്രി കെബി ഗണേഷ് കുമാർ തുടങ്ങിയവരും അദ്ദേഹത്തെ അനുസ്മരിച്ചിരുന്നു. ദീർഘനാളായി അസുഖബാധിതനായി വിശ്രമത്തിലായിരുന്നു ശ്രീനിവാസൻ. ഇന്നു രാവിലെ ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ 8.30ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം താലൂക്ക് ആശുപത്രിയിലാണുള്ളത്. സംസ്കാരം പിന്നീട് നടത്തും. ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്, തിരക്കഥാകൃത്ത്, ഗായകൻ), ധ്യാൻ ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്). മരുമക്കൾ: ദിവ്യ, അർപ്പിത.

1976 ൽ പി. എ. ബക്കർ സംവിധാനം ചെയ്‌ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ സിനിമയിലെത്തുന്നത്. ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ, ഒരു മാടപ്പിറാവിൻ്റെ കഥ, കെ.ജി. ജോർജ്ജിന്റെ മേള എന്നീ ചിത്രങ്ങളിൽ മമ്മുട്ടിക്കുവേണ്ടിയും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്.

പല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു. 1984-ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതിയതും ശ്രീനിവാസനാണ്. പിന്നീട് തിരക്കഥാകൃത്തായും നടനായും മലയാള സിനിമയിൽ നിറഞ്ഞു നിന്നു അദ്ദേഹം.