ട്രാന്‍സ്, കപ്പേള, കെട്ട്യോള്‍ ആണെന്റെ മാലാഖ എന്നീ സിനിമകള്‍ ഇന്ത്യന്‍ പനോരമയില്‍

ജനുവരിയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഇന്ത്യന്‍ പനോരമയിലേക്ക് നാല് മലയാള സിനിമകള്‍ തിരഞ്ഞെടുക്കപ്പെട്ടു.പ്രദീപ് കളിയപ്പുറത്ത് സംവിധാനം ചെയ്ത സേഫ്, അന്‍വര്‍ റഷീദിന്റെ ട്രാന്‍സ്, നിസാം ബഷീറിന്റെ കെട്ട്യോള്‍ ആണെന്റെ മാലാഖ, സിദ്ധിഖ് പറവൂരിന്റെ താഹിറ എന്നീ നാല് സിനിമകളാണു 20 സിനിമകളുടെ പട്ടികയില്‍ ഇടംപിടിച്ചത്.ഫിലിം ഫെഡറേഷന്‍ നിര്‍ദേശിച്ച മൂന്ന് ചിത്രങ്ങളില്‍ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത കപ്പേളയും ഇടം പിടിച്ചിട്ടുണ്ട്. 23 സിനിമകള്‍ ഉള്‍പ്പെടുന്ന പൂര്‍ണ പട്ടികയില്‍ മലയാളത്തില്‍ നിന്നാണ് ഏറ്റവുമധികം ചിത്രങ്ങള്‍. മൂന്ന് മറാഠി സിനിമകളും രണ്ടു വീതം ഹിന്ദി, ബംഗാളി സിനിമകളും പനോരമയില്‍ ഇടം പിടിച്ചിട്ടുണ്ട്.

സംവിധായകന്‍ ജോണ്‍ മാത്യു മാത്തന്‍ അധ്യക്ഷനായ പനോരമ ജൂറിയില്‍ മലയാളിയായ യു. രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു അംഗങ്ങള്‍. 20 സിനിമകളില്‍ നിന്നാകും ചലച്ചിത്രോത്സവത്തിന്റെ രാജ്യാന്തര മത്സര വിഭാഗത്തിലേക്കുള്ള രണ്ട് സിനിമകള്‍ തിരഞ്ഞെടുക്കുക.