എന്നെ രാജാവിന്റെ മകന്‍ എന്ന് ആദ്യം വിളിച്ചയാള്‍; തമ്പി കണ്ണന്താനത്തെക്കുറിച്ച് മോഹന്‍ലാല്‍

സംവിധായകന്‍ തമ്പി കണ്ണന്താനത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍. എന്നെ രാജാവിന്റെ മകനെന്ന് ആദ്യം വിളിച്ചയാള്‍. എന്റെ പ്രണവിനെ മൂവി ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തി അഭിനയത്തിന്റെ ഹരിശ്രീ പഠിപ്പിച്ച് കൊടുത്ത സംവിധായകന്‍…പ്രിയപ്പെട്ട തമ്പി കണ്ണന്താനം കണ്ണീരോടെ വിട മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മോഹന്‍ലാല്‍ എന്ന നടനെ മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് തമ്പി കണ്ണന്താനം എന്ന അത്ഭുത പ്രതിഭയാണ്. 1986ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകനിലൂടെയാണ് മോഹന്‍ലാലിന് അഭിനയജീവിതത്തില്‍ വലിയൊരു കരിയര്‍ ബ്രേക് ഉണ്ടാകുന്നത്.
പ്രത്യേക സംഭാഷണശൈലി കൊണ്ടും ഇന്നും മറക്കാത്ത ചടുലമായ സംഭാഷണം കൊണ്ടും ഞെട്ടി ക്കുന്ന രംഗങ്ങള്‍ കൊണ്ടും മലയാളിയെ മറ്റൊരു ലോകത്തേക്ക് നയിച്ച ഈ സിനിമ, മലയാള സിനിമ ചരിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തു.

രാജാവിന്റെ മകന്‍, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്മാര്‍, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം തുടങ്ങി പതിനഞ്ചിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഹദ്‌ലൈഫ് ഓണ്‍ ദ എഡ്ജ് ഓഫ് ഡെത്ത് (2001) എന്ന ഹിന്ദി ചിത്രവും സംവിധാനം ചെയ്തു. മൂന്നു ചിത്രങ്ങള്‍ക്ക് തിരക്കഥ നിര്‍വഹിച്ചു. അട്ടിമറി(1981), ഒലിവര്‍ ട്വിസ്റ്റ് (2007) തുടങ്ങിയ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഭാര്യ കുഞ്ഞുമോള്‍. ഐശ്വര്യ, ഏയ്ഞ്ചല്‍ എന്നിവര്‍ മക്കളാണ്. സംസ്‌കാരം നാളെ കാഞ്ഞിരപ്പള്ളിയില്‍.