
പേട്രിയറ്റ് പ്രതീക്ഷിച്ച വിജയം നേടാത്തതിനെ കുറിച്ച് മനസ്സ് തുറന്ന് നടൻ മോഹൻലാൽ. ഈ സിനിമയിലും പ്രേക്ഷകര്‍ കഥാപാത്രത്തേക്കാള്‍ മുന്‍ഗണന നടന് കൊടുത്തുവെന്നും, അതിൽ തങ്ങൾക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും മോഹൻലാൽ പറഞ്ഞു. കൂടാതെ സിനിമയുടെ വിജയം നമുക്ക് പ്രചവിച്ചാക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”എനിക്ക് ആ സിനിമ ഇഷ്ടപ്പെട്ടു. ഇവിടെയും പ്രേക്ഷകര്‍ കഥാപാത്രത്തേക്കാള്‍ മുന്‍ഗണന നടന് കൊടുത്തു. അതില്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. അവര്‍ എന്നോട് കഥ പറഞ്ഞപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടു. അതിനാലാണ് ഞാന്‍ ചെയ്യാന്‍ തയ്യാറായത്. എങ്ങനെ വരുമെന്ന് നമുക്ക് അറിയില്ല. അതൊരു രഹസ്യക്കൂട്ടാണ്. പക്ഷെ ഒരു സിനിമ ചെയ്യുമ്പോള്‍ സ്‌നേഹത്തോടേയും ആത്മവിശ്വാസത്തോടേയുമാണ് ഞാന്‍ ചെയ്യുക.
ഇത് എന്റെ ജോലിയാണ്. ഞാന്‍ ചെയ്യുന്നതിനെക്കുറിച്ച് ഉറപ്പുണ്ടാകണം. അത് എന്റെ ഉത്തരവാദിത്തമാണ്. ഒരു കഥാപാത്രത്തെ എനിക്ക് നല്‍കുമ്പോള്‍ 100 ശതമാനം സത്യസന്ധതയോടെയും ആത്മവിശ്വാസത്തോടേയുമായിരിക്കണം ഞാന്‍ അഭിനയിക്കേണ്ടത്. അത് തന്നെയാണ് ഞാന്‍ ചെയ്തതും. സിനിമയുടെ വിജയം നമുക്ക് പ്രചവിച്ചാക്കാനാകില്ല. ദൃശ്യം 3യുടെ കാര്യത്തിലും അതങ്ങനെയാണ്.” മോഹന്‍ലാല്‍ പറയുന്നു.” മോഹൻലാൽ പറഞ്ഞു.
”തന്മാത്രയിലും താളവട്ടത്തിലും വൈകാരിക തലം വളരെ ഉയര്‍ന്നതായിരുന്നു. കഥാപാത്രത്തിന്റെ ഗ്രാഫ് അത്ര പെര്‍ഫെക്ടായിട്ടാണ് ഒരുക്കിയത്. അതിനാല്‍ ആ മരണങ്ങള്‍ പ്രേക്ഷകര്‍ക്ക് ഞെട്ടലുണ്ടാക്കുന്നതായി മാറി. പക്ഷെ പേട്രിയറ്റിലേത് ചെറിയൊരു കഥാപാത്രമായിരുന്നു. അതായിരിക്കാം കാരണം. കഥാപാത്രത്തിന്റെ ഡെവലപ്പ്‌മെന്റും, ഡീറ്റെയ്‌ലിങും ഉണ്ടായിരുന്നില്ല എന്നായിരിക്കാം. എനിക്കറിയില്ല. അല്ലാത്തപക്ഷം ഒരു കഥാപാത്രത്തിന് മരിക്കാം.” മോഹൻലാൽ കൂട്ടിച്ചേർത്തു.
വലിയ പ്രതീക്ഷയോടെ മലയാളികള്‍ കാത്തിരുന്ന ചിത്രമായിരുന്നു പേട്രിയറ്റ്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമെന്ന നിലയില്‍ ആരാധകര്‍ക്കിടയില്‍ വലിയ ആകാംക്ഷ സൃഷ്ടിക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല.