നടന വൈഭവത്തിന് അമ്പത്തൊമ്പതാം പിറന്നാള്‍..

മലയാളം അന്നും ഇന്നും കണ്ട ഏറ്റവും വലിയ ബോക്‌സ് ഓഫീസ് കിങ്ങ്.., അഭിനയത്തില്‍ ദി കംപ്ലീറ്റ് ആക്ടര്‍.., വ്യക്തിത്വം കൊണ്ട് ലോകം കണ്ട ഏറ്റവും നല്ല മനുഷ്യന്മാരിലൊരാള്‍., തെന്നിന്ത്യയിലെ താര രാജാവ്.., പത്മഭൂഷണ്‍ ജേതാവ്.. ഇങ്ങനെ പോകുന്നു മോഹന്‍ ലാല്‍ എന്ന പ്രതിഭയെക്കുറിച്ചുള്ള വിശേണങ്ങള്‍. ലോകത്തുള്ള എല്ലാ മലയാളികളും ഇന്ന് അദ്ദേഹത്തിന്റെ അമ്പത്തൊമ്പതാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ മലയാള സിനിമയെത്തന്നെ ഒരു നിശ്ചിത നിലവാരത്തിലേക്ക് ഉയര്‍ത്തിയതില്‍ ലാല്‍ ചിത്രങ്ങള്‍ വഹിച്ച പങ്ക് പറയാതിരിക്കാതെ വയ്യ.

മോഹന്‍ ലാല്‍ വിശ്വനാഥന്‍, അഥവാ പ്രേക്ഷകരുടെ സ്വന്തം ലാല്‍ മലയാള സിനിമയിലെ ഒരു നടനും, നിര്‍മ്മാതാവും, ഗായകനുമാണ്. കഴിഞ്ഞ വര്‍ഷം സിനിമയിലെ തന്റെ 40ാം വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ 320ാളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ച് കഴിഞ്ഞു. 1978ല്‍ തിരനോട്ടം എന്ന ചിത്രത്തിലൂടെ തന്റെ അരങ്ങേറ്റ വേഷം അഭിനയിച്ചെങ്കിലും അത് തിയേറ്ററുകളിലെത്തിയില്ല. പിന്നീട് 1980ല്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ ലാല്‍ മലയാള സിനിമ സ്‌ക്രീനിലേക്ക് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അന്ന് വില്ലന്‍ വേഷത്തില്‍ മോഹന്‍ ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ അവസാന രംഗത്തിനോടടുത്ത് ലാലിന്റെ കാലിന് പരിക്കേറ്റു. എന്നാല്‍ ചിത്രത്തിലെ അവസാന രംഗത്തില്‍ വില്ലന്‍ പ്രത്യക്ഷപ്പെടുന്നത് ഒരു പരിക്കേറ്റ കാലുമായിത്തന്നെയാണ്. അന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഫാസില്‍ പറഞ്ഞ വാക്കുകള്‍ ഇന്ന് വാസ്തവത്തില്‍ ഏത് മലയാളിയും അംഗീകരിക്കും : ”ഈ വില്ലന്‍ മലയാള സിനിമയില്‍ ഇനിയും നൂറു വര്‍ഷം നില്‍ക്കും”

പിന്നീട് തന്റെ അടുത്ത ചിത്രത്തില്‍ അന്നത്തെ റൈസിങ്ങ് സൂപ്പര്‍സ്റ്റാര്‍ ജയനോടൊപ്പമാണ് ലാല്‍ അഭിനയിച്ചത്. 1981 ല്‍ പുറത്തിറങ്ങിയ സഞ്ചാരി എന്ന ചിത്രത്തിലായിരുന്നു ഇത്. പിന്നീടുള്ള ചിത്രങ്ങളില്‍ നസീര്‍, സീമ, മമ്മൂട്ടി, ജഗതി, നെടുമുടി വേണു, ബാലചന്ദ്ര മോനോന്‍, ഭരത് ഗോപി, രേവതി എന്നിങ്ങനെ അന്നത്തെ മലയാളത്തിലെ പ്രധാന നടീനടന്മാരോടൊപ്പം വേഷങ്ങള്‍ അഭിനയിച്ച് തുടങ്ങി. ഹാസ്യ കഥാപാത്രമായും സഹനടനായും ചെറിയ വലിയ വേഷങ്ങളിലൂടെ മോഹന്‍ലാല്‍ തന്റെ സ്ഥാനമുറപ്പിക്കുകയായിരുന്നു. പിന്നീട് 1984ല്‍ പൂച്ചക്കൊരു മൂക്കുത്തിയെന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ ലാല്‍ തന്റെ ആദ്യ നായകവേഷം അവതരിപ്പിച്ചു. അപ്പോഴേക്കും ഒരു വര്‍ഷം പത്തോളം സിനിമകളില്‍ അഭിനയിക്കുന്ന ഒരു മുന്‍ നിര നടനായി ലാല്‍ മാറിയിരുന്നു. പക്ഷെ ലാലിന് സ്റ്റാര്‍ഡം നേടിക്കൊടുത്ത ചിത്രങ്ങള്‍ 86കളിലെ ചിത്രങ്ങളായിരുന്നു. പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, പഞ്ചാഗ്നി, നമുക്ക് പാര്‍ക്കാം മുന്തിരിത്തോപ്പുകള്‍, രാജാവിന്റെ മകന്‍ എന്നീ ചിത്രങ്ങള്‍ വളരേയധികം സ്വീകരിക്കപ്പെട്ടു. മലയാള സിനിമയില്‍ ആദ്യമായി വൈവിധ്യമായ വേഷങ്ങളിലൂടെ വിവിധ ഭാവങ്ങളുമായി നിഷ്പ്രയാസം അഭിനയിക്കുന്ന ഒരു ഉയര്‍ന്ന് വരുന്നത് പ്രേക്ഷകര്‍ കണ്ടു. 1986ല്‍ 34 സിനിമകളിലാണ് മോഹന്‍ ലാല്‍ എന്ന അതുല്യ നടന്‍ അഭിനയിച്ചത്. 1987ല്‍ ലാല്‍ മലയാളത്തിലെ ആദ്യ ഡോണ്‍ വേഷം പകര്‍ന്നാടിക്കൊണ്ട് ലാല്‍ ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തില്‍ പ്രത്യക്ഷനായി. ആ വര്‍ഷം തന്നെ മലയാളത്തില്‍ ഹാസ്യത്തിന്റെ മറ്റൊരു തലം സൃഷ്ടിച്ചുകൊണ്ട് ശ്രീനിവാസന്‍ ലാല്‍ കൂട്ടുകെട്ടില്‍ നാടോടിക്കാറ്റ് എന്ന ചിത്രം പുറത്തിറങ്ങി. ക്യാരക്ടര്‍ റോള്‍ എങ്ങനെയായിരിക്കണമെന്ന തന്മയത്വം പ്രകടിപ്പിച്ചുകൊണ്ട് ലാല്‍ പിന്നീട് വെള്ളാനകളുടെ നാട്, ്ചിത്രം (1988), കിരീടം (1989), വന്ദനം (1989), ഏയ് ഓട്ടോ (1990), ലാല്‍ സലാം(1990), ഭരതം(1991) എന്നിങ്ങനെ മലയാളികള്‍ക്ക് മറക്കാനാവാത്ത ഒരുപാട് ചിത്രങ്ങളില്‍ പ്രത്യക്ഷനായി. 1992 മുതലാണ് മോഹന്‍ ലാല്‍ എന്ന നടനെ സിനിമാലോകം തന്നെ അടയാളപ്പെടുത്തിയ ചിത്രങ്ങള്‍ മലയാള സിനിമയില്‍ സൃഷ്ടിക്കപ്പെടുന്നത്. കമല ദളം(1992), അഹം (1992), യോദ്ധാ(1992), മിഥുനം(1993), ചെങ്കോല്‍ (1993), മണിച്ചിത്രത്താഴ്(1993), തേന്മാവിന്‍ കൊമ്പത്ത് (1994), സ്ഫടികം(1995), കാലാപാനി(1995) എന്നീ ചിത്രങ്ങള്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളായി മാറിയപ്പോള്‍ അവാര്‍ഡുകളും ഓരോന്നായി ലാലിനെത്തേടിയെത്താന്‍ തുടങ്ങി. കിരീടം, ഭരതം എന്നീ ചിത്രങ്ങളിലെ മികച്ച അഭിനയത്തിന് മികച്ച നടനുള്ള നാഷണല്‍ അവാര്‍ഡുകള്‍ക്ക് ലാല്‍ അര്‍ഹനായി. സ്ഫടികം, കാലാപാനി എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന് സംസ്ഥാന അവാര്‍ഡുകളും നേടിക്കൊടുത്തു. പിന്നീടങ്ങോട്ട് സ്റ്റാര്‍ഡം പഥവിയിലേക്കെത്തിയ താരം 1997ല്‍ പുറത്തിറങ്ങിയ ആറാം തമ്പുരാന്‍, നരസിംഹം(2000) എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ യഥാര്‍ത്ഥ തമ്പുരാനാവുകായിയിരുന്നു. അപ്പോഴും പ്രേക്ഷകരെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന കാക്കക്കുയില്‍(2001), കിളിച്ചുണ്ടന്‍ മാമ്പഴം(2003), ബാലേട്ടന്‍ (2003) എന്നീ ചിത്രങ്ങളിലും ലാല്‍ അഭിനയിക്കിതിരിക്കാന്‍ മറന്നില്ല. 2005ല്‍ പുറത്തിറങ്ങിയ തന്മാത്ര എന്ന ചിത്രം ഇന്നും ലോക സിനിമയില്‍ തന്നെ പകരം വെക്കാനാവാത്ത വേഷങ്ങളിലൊന്നായി തുടരുന്നു. പിന്നീടങ്ങോട്ട് തന്റെ അധികവും കൊമേര്‍ഷ്യല്‍ ചിത്രങ്ങളാണ് ലാലിന്റെ പട്ടികയില്‍ വന്നിട്ടുള്ളത്. എന്നാല്‍ തന്നെ മാടമ്പി(2008), ഭ്രമരം(2009), ഇവിടം സ്വര്‍ഗ്ഗമാണ്(2009), കാണ്ഡഹാര്‍(2010), സ്പിരിറ്റ്( 2012), റണ്‍ ബേബി റണ്‍(2012) എന്നീ ചിത്രങ്ങള്‍ നല്ല കഥാപാത്രങ്ങളെ അടയാളപ്പെടുത്തിയിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം എന്ന സിനിമ ലോകനിലവാരത്തിലേക്കാണ് ഉയര്‍ത്തപ്പെട്ടത്. പ്രശസ്ത സിനിമ റെയ്റ്റിങ്ങ് ഇന്റര്‍നാഷണല്‍ ഏജന്‍സിയായ ഐ എം ഡി ബിയില്‍ ദ്യശ്യം ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും സ്വീകരിക്കപ്പെട്ട സിനിമകളില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. പിന്നീട് ലാല്‍ ചെയ്ത എല്ലാ പ്രധാന സിനിമകളും മലയാളത്തിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റുകളാണ്. പുലി മുരുകന്‍ (2016) – 150 കോടി, കായാംകുളം കൊച്ചുണ്ണി – (2018) -100 കോടി, ഒടിയന്‍ – 100കോടി,
എന്ന് തുടങ്ങി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങി മലയാളത്തിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് കളക്ഷന്‍ (200 കോടി) നേടിയ ലൂസിഫര്‍ വരെ നീളുന്നു ലാലിന്റെ ആ നിര..

പ്രിയപ്പെട്ട ലാലിന് സെല്ലുലോയ്ഡിന്റെ ആശംസകള്‍..