ദേവാസുരത്തിന്റെ ഇരുപത്തിയാറാം വാര്‍ഷികത്തില്‍ മംഗലശ്ശേരി മ്യൂസിയം

മോഹന്‍ലാലിന്റെ കട്ട ഫാന്‍ ആയ ടോബിന്‍ ജോസഫ് ആണ് മംഗലശ്ശേരി മ്യൂസിയമൊരുക്കുന്നത്. 6 വര്‍ഷം കൊണ്ട് വിസ്മയമൊരുക്കുകയാണ് ചങ്ങനാശേരി മാമ്മൂട് സ്വദേശി ടോബിന്‍ ജോസഫ്. മാമ്മൂട് കണിച്ചുകുളം ‘ഹോം ഓഫ് ജോയ്’ വീട്ടിലൊരുങ്ങുന്ന മംഗലശ്ശേരി മ്യൂസിയത്തില്‍ മോഹന്‍ലാലിന്റെ ‘ദേവാസുര’ത്തിലെയും ‘രാവണപ്രഭു’വിലെയും മംഗലശ്ശേരി നീലകണ്ഠന്‍ ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ പുനര്‍ജനിക്കുകയാണ്. 6 വര്‍ഷമെടുത്ത് മ്യൂസിയം തയാറാക്കുക, സിനിമയിലെ കഥാപാത്രങ്ങളെ പുനരാവിഷ്‌കരിക്കുക, നായകന്‍ സിനിമയില്‍ ഉപയോഗിച്ച വണ്ടി തേടി പോകുക കേള്‍ക്കുന്നവര്‍ക്കു വട്ടാണെന്നു തോന്നാം. പക്ഷേ, ടോബിനിത് ആഗ്രഹപൂര്‍ത്തീകരണമാണ്. ടോബിന്റെ ഇരുനില വീടാണ് മ്യൂസിയം ആയി ഒരുങ്ങുന്നത്. താഴത്തെ ഭാഗം ‘ദേവാസുര’ത്തിനും മുകള്‍നില ‘രാവണപ്രഭു’വിനും മാറ്റിവച്ചിരിക്കുന്നു. ഇരുസിനിമകളിലെയും കഥാപാത്രങ്ങളുടെ 25 ഫൈബര്‍ പ്രതിമകള്‍ ഉണ്ട്. ചിലത് ചലിക്കുന്ന പ്രതിമകളാണ്. ഇരുപതോളം ചിത്രങ്ങളും മ്യൂസിയത്തിലുണ്ട്. മ്യൂസിയത്തിന്റെ പണി പൂര്‍ത്തിയാകുന്നതേയുള്ളൂ. മോഹന്‍ലാലിന്റെ ആരാധകനായ അച്ഛന്‍ ജോയ് തോമസിന്റെ ഓര്‍മയ്ക്കു കൂടിയാണ് ടോബിന്‍ മ്യൂസിയം തയാറാക്കുന്നത്.

‘ദേവാസുരം സിനിമയോടുള്ള ഇഷ്ടം കൊണ്ടാണ് ചിത്രകാരനായ അരുണ്‍ ദാസ് തന്റെ പേരിനോടൊപ്പം മംഗലശ്ശേരി എന്ന് ചേര്‍ത്തത് ഖത്തറില്‍ മെഡിക്കല്‍ ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്ന അരുണ്‍ ഇപ്പൊ നാട്ടില്‍ വന്നപ്പോഴാണ് മംഗലശ്ശേരി മ്യൂസിയത്തെക്കുറിച്ചു അറിയുന്നത. തന്റെ 2255 നമ്പറുള്ള ബുള്ളറ്റ് ചങ്ങനാശ്ശേരിയിലെ മംഗലശ്ശേരി മ്യൂസിയത്തിലേയ്ക്ക് സംഭാവനയായി നല്‍കി. മ്യൂസിയത്തിന്റെ സൃഷ്ടാവ് ടോബിന്‍ജോസഫിന്റെ അമ്മയാണ് താക്കോല്‍ ഏറ്റുവാങ്ങിയത് കൂടാതെ ദേവാസുരം സിനിമയിലെ ലാലേട്ടന്റെ ഒരുചിത്രവും വരച്ചു നല്‍കിയെന്ന് ഡാവിഞ്ചി സുരേഷാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

‘ദേവാസുര’ത്തില്‍ മോഹന്‍ലാല്‍ ഉപയോഗിച്ച ജീപ്പും ഈ മ്യൂസിയത്തിലുണ്ട്. പാലക്കാട് മുടപ്പല്ലൂരിലെ മോഹന്‍ലാലിന്റെ മറ്റൊരു ആരാധകനായ ശശീന്ദ്രനില്‍ നിന്നാണ് ജീപ്പ് ലഭിച്ചത്. ‘ദേവാസുര’ത്തിന്റെ ഇരുപത്തിയാറാം വാര്‍ഷികത്തില്‍ മ്യൂസിയം തുറക്കുന്നതിനൊപ്പം ടോബിന്‍ കഥയും തിരക്കഥയും എഴുതിയ 30 മിനിറ്റ് ഹ്രസ്വചിത്രം കൂടി പ്രദര്‍ശനത്തിനെത്തും. മോഹന്‍ലാല്‍ ആരാധകനായ ഒരു കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. അയല്‍വാസി കൂടിയായ സിനിമാ സംവിധായകന്‍ ജോണി ആന്റണി മ്യൂസിയത്തിന്റെ ആശയം ഉടലെടുത്തതു മുതല്‍ ടോബിന്റെ കൂടെയുണ്ട്. അടുത്ത ഫെബ്രുവരിയില്‍ മ്യൂസിയം തുറക്കണമെന്നും ഈ ചടങ്ങില്‍ മോഹന്‍ലാലും സംവിധായകന്‍ രഞ്ജിത്തും പങ്കെടുക്കണമെന്നുമാണ് ടോബിന്റെ ആഗ്രഹം. പ്രവേശനം സൗജന്യമാണ്. മംഗളൂരുവിലെ ഇന്ദ്ര നഴ്‌സിങ് കോളജില്‍ പ്രഫസറാണ് ടോബിന്‍. അമ്മ മോളി തോമസ് ആണ് മാമ്മൂടിലെ വീട്ടില്‍ ഇപ്പോഴുള്ളത്. ഭാര്യ സൗമ്യയും 3 മക്കളും മംഗളൂരുവിലാണ്.