
ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം കരസ്ഥമാക്കിയ മോഹന്‍ലാലിനെ ആദരിക്കുന്ന ചടങ്ങിന്റെ പേര് പുറത്ത് വിട്ട് മന്ത്രി സജി ചെറിയാൻ.
‘വാനോളം മലയാളം ലാൽസലാം’ എന്നാണ് പരിപാടിയുടെ പേര്. ശനിയാഴ്ച, തിരുവനന്തപുരത്ത് വെച്ച് മോഹൻലാലിനെ സർക്കാർ ആദരിക്കും. മോഹൻലാലിന്റെയും മുഖ്യമന്ത്രിയുടെയും സൗകര്യം നോക്കി ആദരം സംഘടിപ്പിക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നേരത്തെ അറിയിച്ചിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പങ്കുവയ്ക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിലാണ് സജി ചെറിയാൻ ഈ കാര്യങ്ങൾ അറിയിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. സെപ്റ്റംബർ 23നാണ് മോഹൻലാൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയത്. മോഹൻലാലിൻ്റെ സിനിമ യാത്രകൾ തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്നായിരുന്നു ജൂറിയുടെ അഭിപ്രായം. സംവിധായകൻ അടൂർ ഗോപാലകൃഷ്ണനു ശേഷം രണ്ടാമത് ഈ പുരസ്ക്കാരം ലഭിച്ച മലയാളി ആണ് മോഹൻലാൽ.
സെപ്തംബര്‍ 23നാണ് മോഹന്‍ലാല്‍ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങിയത്. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ വെച്ചാണ് നടൻ ഈ പരമോന്നത ബഹുമതി ഏറ്റുവാങ്ങിയത്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരമാണ് മോഹൻലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്. ‘അഭിമാനകരമായ നിമിഷത്തിലാണ് നിൽക്കുന്നത്. മൊത്തം മലയാള സിനിമയ്ക്കുള്ള അംഗീകാരം…ഇത്തരമൊരു നിമിഷത്തെക്കുറിച്ച് താൻ ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല. എന്റെ പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ’, എന്നാണ് വേദിയിൽവെച്ച് മോഹൻലാൽ പറഞ്ഞത്.
കൂടാതെ, മോഹൻലാലിനെ അഭിനന്ദിച്ച് രാഷ്ട്രപതി സംസാരിക്കുകയും ചെയ്തു. വേദിയിൽ മോഹൻലാലിന്റെ നാടകമായ കർണഭാരത്തെകുറിച്ച് പരാമർശിച്ച രാഷ്ട്രപതി, മോഹൻലാലിന് പുരസ്കാരം ലഭിച്ചതിൽ ജനങ്ങൾ വലിയ സന്തോഷത്തിലാണെന്നും പറഞ്ഞു. വിവിധ ഭാവങ്ങൾ തന്മയത്വത്തോടുകൂടി അവതരിപ്പിക്കാൻ കഴിയുന്നതുകൊണ്ടാണ് അദ്ദേഹത്തെ കംപ്ലീറ്റ് ആക്ടർ എന്ന് പറയുന്നതെന്നും രാഷ്ട്രപതി പറഞ്ഞിരുന്നു.