മിമിക്‌സ് പരേഡിന് 40 വയസ്സ്

മിമിക്‌സ് പരേഡ് എന്ന കലാരൂപത്തിന് നാല്‍പ്പത് വയസ്സ്. ഗാനമേളക്കിടയിലെ കുഞ്ഞു കുഞ്ഞു ഫില്ലറുകളില്‍ നിന്നു മിമിക്രിയെ ഒരു മുഴുനീള സ്‌റ്റേജ് ഷോ ആയി പരിവര്‍ത്തനം ചെയ്‌തെടുത്താണ് മിമിക്‌സ് എന്ന കലാരൂപം ഉടലെടുത്തത്. ചിരിചരിത്രത്തിലെ സെപ്റ്റംബര്‍ വിപ്ലവമെന്നാണ് ഇതിനെ വിശഷേഷിപ്പിക്കുന്നത്. നാല്‍പ്പത് കൊല്ലം മുന്‍പ് ആറ് അംഗ സംഘമാണ് മിമിക്‌സ് എന്ന വിപ്ലവത്തിന് തിരിക്കൊളുത്തിയത്. സിദ്ദിഖ്, ലാല്‍, കലാഭവന്‍ അന്‍സാര്‍, കലാഭവന്‍ റഹ്മാന്‍, കെ.എസ് പ്രസാദ്, വര്‍ക്കിച്ചന്‍ പേട്ട എന്നിവരായിരുന്നു ഈ ആറുപേര്‍. പിന്നീടങ്ങോട്ട് ഈ കലാരൂപത്തിന്റെ ചുവട് പിടിച്ച് നിരവധിതാരങ്ങളാണ് വെള്ളിത്തിരയിലേക്കെത്തിയത്. സിദ്ദിഖ്,ലാല്‍,അഭി, പരിശ്രീ അശോകന്‍, സൈനുദ്ധീന്‍, ജയറാം നാദിര്‍ഷ, ദിലീപ്, കലാഭവന്‍ മണി, മച്ചാന്‍ വര്‍ഗീസ്, കലാഭവന്‍ ഹനീഫ്, ഷാജോണ്‍, ജയസൂര്യ, തുടങ്ങീ നിരവധി താരങ്ങള്‍ക്ക് മിന്നും താരങ്ങളാകാന്‍ അവസരം നല്‍കിയതും ഈ കലാരൂപം തന്നെ.

കലാഭവനിലെ ആറുഅംഗ സംഘം തീര്‍ത്തത് ചിരിചരിത്രത്തിലെ സെപ്റ്റംബര്‍ വിപ്ലവമാണ്. മിമിക്‌സ് പരേഡ് ആദ്യ സ്‌റ്റേജ് അരങ്ങേറിയത് 1981 സെപ്റ്റംബര്‍ 21നാണ്. പിന്നീടങ്ങോട്ട് കയ്യടിച്ചും ആര്‍പ്പുവിളിച്ചും മിമിക്‌സ് കലാകാരന്‍മാരെ കാണികളെതിരേറ്റത് ചരിത്രമാണ്. ഒരു ചെറിയ ആശയം അങ്ങനെ വെള്ളിത്തിരയിലേക്കെത്താനുള്ള മാര്‍ഗ്ഗം കൂടെയായി പരിവര്‍ത്തനപ്പെടുന്ന കാഴ്ച്ചയാണ് പിന്നീടുണ്ടായത്. തങ്ങളുടെ പഴയ ഓര്‍മ്മയില്‍ 2021 സെപ്റ്റംബര്‍ 21ന് ആ പഴയ മിമിക്‌സ് പരേഡ് സംഘം വീണ്ടും ഒന്നിച്ചു. ചിരിച്ചും ചിരിപ്പിച്ചും തല്ലുകൂടിയും മിമിക്‌സ് പരേഡ് ജന്മം എടുത്ത, അതിനെ രാകിമിനുക്കിയ കലാഭവന്റെ ഓഡിറ്റോറിയത്തിലാണ് അവരൊന്നിച്ചത്. കലാഭവനിലെ ആബേലച്ചന്റെ ആശയപ്രകാരം സിദിഖും ലാലുമാണ് മിമിക്‌സ് പരേഡിന് തിരക്കഥ എഴുതിയത്. സിദിഖ് ആണ് ഇതിനെ മിമിക്‌സ് പരേഡ് എന്ന് പേരിട്ടത്. കലാഭവന്റെ ഗള്‍ഫ് പരിപാടിയുടെ വീഡിയോ കാസ്സെറ്റുകള്‍ ചൂടപ്പം പോലെ വിറ്റുപോയ കാലത്ത് നിന്ന് മിമിക്‌സ് എന്ന കലാരൂപം ഒട്ടേറെ മാറ്റങ്ങള്‍ക്ക് വിധേയമായെങ്കിലും സ്‌കിറ്റ്, സ്റ്റാന്റ് അപ്പ് കോമഡി, അനുകരണം തുടങ്ങീ കലാഭവന്‍ മുന്നോട്ട് വെച്ച ആശയത്തെ അതിജീവിച്ച് പുതിയൊരു മാതൃക തീര്‍ക്കാന്‍ നാല്‍പ്പത് കൊല്ലമായിട്ടും ആര്‍ക്കും കഴിഞ്ഞിട്ടില്ല എന്നത് തന്നെയാണ് ആ ആറംഗ ചിരിപരേഡിന്റെ വിജയഗാഥയ്ക്ക് മാറ്റാകുന്നത്.