മീ ടു വന്നത് വളരെ നന്നായി ; ആശങ്കയില്ലെന്ന് മേതില്‍ ദേവിക

മീ ടൂ വെളിപ്പെടുത്തലില്‍ നടനും എംഎല്‍എയുമായ മുകേഷിനെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫാണ് അദ്ദേഹത്തിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. 19 വര്‍ഷം മുന്‍പ് കോടീശ്വരന്‍ പരിപാടിയുടെ സമയത്ത് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ചാണ് അവര്‍ തുറന്നുപറഞ്ഞത്. എന്നാല്‍ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും അങ്ങനെയൊരാളെ തനിക്കറിയില്ലെന്നുമാണ് മുകേഷ് പറഞ്ഞത്. ഈ ആരോപണത്തെക്കുറിച്ച് മുകേഷിന്റെ ഭാര്യയായ മേതില്‍ ദേവിക പറയുന്നത് ഭാര്യയെന്ന നിലയില്‍ മുകേഷേട്ടനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ തനിക്ക് ആശങ്കയില്ലെന്നാണ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മേതില്‍ ദേവിക ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മേതില്‍ ദേവികയുടെ വാക്കുകള്‍:

മീ ടു ക്യാംപെയിനിംഗ് വന്നത് വളരെ നന്നായി. അതൊരു അവസരമാണ്. സ്ത്രീകള്‍ക്ക് തുറന്ന് പറയാനുള്ളത്. ഇതിനെ പിന്തുണയ്ക്കുന്നു. മുകേഷേട്ടനെതിരെ വന്ന ആരോപണത്തില്‍ ഒരു സ്ത്രീ എന്ന രീതിയില്‍ പ്രതികരിക്കുമ്പോള്‍ വിഷമം തോന്നും. എന്നാല്‍ ഒരു ഭാര്യയെന്ന രീതിയില്‍ ആണെങ്കില്‍ ഇത്രയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല.

മുകേഷേട്ടനോട് സംസാരിച്ചപ്പോള്‍ ഓര്‍മ്മയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നോട് അങ്ങനെ നുണ പറയാറില്ല എന്നാണ് എന്റെ വിശ്വാസം. അതില്‍ ഒരു യുക്തിയും കാണുന്നുണ്ട്. വിഷയത്തില്‍ മുകേഷേട്ടന്‍ വളരെ വിഷമത്തിലാണ്. ഒരു സ്ത്രീയെന്ന നിലയില്‍ എനിക്കും പറയാനുണ്ട് ഒരുപാട്. പക്ഷേ, വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള തുറന്നു പറയലൊന്നും എനിക്ക് ആവശ്യമുള്ളതായി തോന്നുന്നില്ല. പക്ഷേ, വളരെ സീരിയസ് ആയ കാര്യങ്ങളാണെങ്കില്‍ എപ്പോഴാണെങ്കിലും തുറന്ന് പറയാം.

മുകേഷേട്ടന്റെ മൊബൈല്‍ പലപ്പോഴും താനാണ് കൈകാര്യം ചെയ്യാറുള്ളതെന്നും ഒരുപാട് സ്ത്രീകള്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും അവര്‍ പറയുന്നു. ഭാര്യയെന്ന നിലയില്‍ മറ്റൊരു സ്ത്രീ ചെയ്യുന്ന ഹരാസ്‌മെന്റായാണ് അതിനെ കാണുന്നത്. അതിനൊരു ക്യാംപയിനിങ്ങ് ആവശ്യമില്ലേയെന്നാണ് തന്റെ ചോദ്യമെന്നും മേതില്‍ ദേവിക പറയുന്നു.

എന്റെ ചുറ്റിനും ഉള്ളവരില്‍ ഞാന്‍ സ്വാമി വിവേകാന്ദനെ ഒന്നും കാണുന്നില്ല. ആണായാലും പെണ്ണായാലും. 20 വര്‍ഷം മുന്‍പത്തെ കാര്യമെന്നൊക്കെ പറയുമ്പോള്‍ എനിക്കറിയില്ല, എന്ത് തന്നെ സംഭവിച്ചാലും അതിനെ കുറിച്ച് ഞാന്‍ വറീഡ് ആകേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. അവര്‍ക്ക് അത് തുറന്ന് പറയാനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. മേതില്‍ ദേവിക പറഞ്ഞവസാനിപ്പിച്ചു.

19 വര്‍ഷം മുമ്പ് നടന്ന സംഭവമാണ് മി ടു ക്യാംപെയിനിന്റെ ഭാഗമായി ടെസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കോടീശ്വരന്‍ പരിപാടിയുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ താമസിക്കുമ്പോള്‍ നിരന്തരം തന്റെ മുറിയിലെ ഫോണിലേക്ക് മുകേഷ് വിളിച്ച് ശല്യം ചെയ്യുമായിരുന്നെന്നും പ്രതികരിക്കാതെ വന്നപ്പോള്‍ തന്റെ മുറി നടന്റെ മുറിയ്ക്കടുത്തേക്ക് മാറ്റിച്ചു എന്നുമാണ് പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ് വെളിപ്പെടുത്തിയത്.

പരിപാടി നടത്തിയ സ്ഥാപനത്തിന്റെ ഉടമയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഡെറിക്
ഒബ്രിയനാണ് അന്നു തന്നെ രക്ഷിച്ചതെന്നും ടെസ് ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു.