മരക്കാര്‍ ചര്‍ച്ച നടന്നില്ല: ഇരുകൂട്ടര്‍ക്കും പിടിവാശിയെന്ന് മന്ത്രി

','

' ); } ?>

‘മരക്കാര്‍’ചിത്രവുമായി ബന്ധപ്പെട്ട് സംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച നടന്നില്ല. ഇരുകൂട്ടര്‍ക്കും പിടിവാശിയാണെന്ന് മന്ത്രി പ്രതികരിച്ചു. ഇന്ന് മന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നു. ചര്‍ച്ചയ്ക്കായി ഇറങ്ങിയ സമയത്താണ് ചര്‍ച്ച മാറ്റിവെച്ചെന്ന അറിയിപ്പ് ഉണ്ടായതെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു. നിര്‍മ്മാതാക്കളും തിയേറ്റര്‍ ഉടമകളും ചര്‍ച്ചയ്ക്ക് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് അറിയിച്ചതായി മന്ത്രി പറഞ്ഞു. ഈ വിഷയം ഇനി അവര്‍ തീരുമാനിക്കട്ടെയെന്ന് മന്ത്രി പ്രതികരിച്ചു. കൊറോണയുടെ പശ്ചാതലത്തില്‍ സര്‍ക്കാരിനാല്‍ ചെയ്യാനാവുന്ന കാര്യങ്ങള്‍ തിയേറ്ററുകളുടെ കാര്യത്തില്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നേരത്തെ ചിത്രത്തിനായി 50 കോടി അഡ്വാന്‍സാണ് ആന്റണി പെരുമ്പാവൂര്‍ ചോദിച്ചിരുന്നത്. പിന്നീട് ഇത് 25 കോടിയായി കുറച്ചിരുന്നു. ആന്റണി ചോദിക്കുന്ന തുക ഒരു കാരണവശാലും നല്‍കാനാവില്ലെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ അറിയിക്കുകയായിരുന്നു. പരമാവധി നല്‍കാനാവുന്ന തുക 15 കോടിയാണ്. അത് തന്നെ കടമെടുക്കുന്നതിന്റെ പരമാവധി കഴിഞ്ഞാണ്. അതില്‍ നിന്ന് ഒരു രൂപ പോലും കൂടുതലായി നല്‍കാനാവില്ലെന്നായിരുന്നു വിജയകുമാര്‍ പറഞ്ഞത്. അതേസമയം ഫിയോക് ഈ വിഷയത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കിയിരുന്നു. മരയ്ക്കാര്‍ എന്ന ചിത്രം ഇനി തീയറ്ററുകള്‍ വേണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആന്റണി തീയറ്റര്‍ ഉടമകളുടെ നെഞ്ചില്‍ കത്തി കുത്തിയിറക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഒടിടിയില്‍ തന്നെ ചിത്രം റിലീസ് ചെയ്യുമെന്ന് ഉറപ്പിച്ചിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബികടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രം രണ്ടു വര്‍ഷം കൊണ്ട് ഏതാണ്ട് 100 കോടിക്കടുത്ത് ചിലവിട്ടാണ് നിര്‍മിച്ചത്. 2020 മാര്‍ച്ച് 26ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് മൂലം മാറ്റി വയ്ക്കപ്പെട്ടു. പിന്നീട് പല റിലീസ് തിയതികള്‍ പ്രഖ്യാപിക്കപ്പെട്ടെങ്കിലും മറ്റു പല കാരണങ്ങളാല്‍ അതൊന്നും നടന്നില്ല.മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ചിത്രത്തിന് ലഭിച്ചിരുന്നു.