കണ്ണ് നിറയാതെ ഈ ചിത്രം കണ്ടിരിക്കാനാവില്ല ,’ജയ് ഭീമി’നെ കുറിച്ച് മന്ത്രി ശിവന്‍കുട്ടി

സൂര്യ കേന്ദ്ര കഥാപാത്രമായ ജയ് ഭീമിനെ അഭിനന്ദിച്ച് മന്ത്രി  വി  ശിവന്‍കുട്ടി.അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

മനുഷ്യ ഹൃദയമുള്ള ആര്‍ക്കും കണ്ണ് നിറയാതെ ഈ ചിത്രം കണ്ടിരിക്കാനാവില്ല. ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ വിളിക്കാതെ ഈ സിനിമ കണ്ടു പൂര്‍ത്തിയാക്കാനും ആകില്ല. സൂര്യ അവതരിപ്പിച്ച ചന്ദ്രു വക്കീലിന്റെ പോരാട്ട പശ്ചാത്തലങ്ങളില്‍ എല്ലാം നമുക്ക് ചെങ്കൊടി കാണാം.യഥാര്‍ത്ഥ കഥ, യഥാര്‍ത്ഥ കഥാപരിസരം, യഥാര്‍ത്ഥ കഥാപാത്രങ്ങള്‍, ഒട്ടും ആര്‍ഭാടമില്ലാത്ത വിവരണം. ചന്ദ്രു വക്കീല്‍ പിന്നീട് ജസ്റ്റിസ് കെ ചന്ദ്രുവായി ചരിത്രം വഴിമാറിയ നിരവധി വിധികള്‍ പ്രസ്താവിച്ചു. മനുഷ്യ ഹൃദയത്തെ തൊട്ടറിയുന്നതായിരുന്നു അദ്ദേഹത്തിന്റെ തീര്‍പ്പുകള്‍.
അതിനൊരു കാരണമുണ്ട്. ഔദ്യോഗിക ജീവിതം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം എസ്എഫ്‌ഐ ആയിരുന്നു, സിഐടിയു ആയിരുന്നു,സിപിഐഎം ആയിരുന്നു. സഖാവ് ചന്ദ്രുവുമായി ഇന്ന് ഫോണില്‍ സംസാരിച്ചു. ‘ജയ് ഭീം’ എന്ന ചിത്രത്തെ കേരളത്തിന്റെ പുരോഗമന മനസ് ഏറ്റെടുത്ത കാര്യം അറിയിച്ചു. അഭിവാദ്യങ്ങള്‍ അറിയിച്ചു .സംവിധായകന്‍ ജ്ഞാനവേല്‍ അടക്കമുള്ള സിനിമയുടെ പിന്നണി പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. ഒപ്പം ചിത്രത്തിലഭിനയിച്ച മലയാളികളായ ലിജോമോള്‍ ജോസിനും രജിഷ വിജയനും സിബി തോമസിനും ജിജോയ് പി.ആറിനും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രമാണ് ജയ് ഭീം. നവംബര്‍ 2ന് ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്. തമിഴ്‌നാട്ടിലെ ഇരുള സമുദായത്തിലെ ജനങ്ങള്‍ അനുഭവിച്ച് പൊലീസ് ക്രൂരതയെ കുറിച്ചാണ് സിനിമ പറയുന്നത്. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ജയ് ഭീം ഒരുക്കിയിരിക്കുന്നത്. 1993ല്‍ അഭിഭാഷകനായിരിക്കെ ജസ്റ്റിസ് ചന്ദ്രു ഒരു ആദിവാസി സ്ത്രീക്ക് വേണ്ടി നടത്തിയ കേസിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ.പരിയേറും പെരുമാള്‍, വിസാരണൈ, കര്‍ണ്ണന്‍, അസുരന്‍ തുടങ്ങീ ദളിത് ജീവിതങ്ങളെ അടയാളപ്പെടുത്തിയ മനോഹരമായ ചിത്രങ്ങളുടെ പട്ടികയിലേക്ക് എടുത്തുവെയ്ക്കാവുന്ന ചിത്രമാണ് ജയ് ഭീം. സൂര്യ എന്ന താരത്തെ മുന്‍നിര്‍ത്തിയെടുത്ത ചിത്രമല്ല എന്നതും സൂപ്പര്‍ താരത്തിന് വേണ്ടി തിരക്കഥയില്‍ യാതൊരു മാറ്റവും വരുത്തിയില്ല എന്നതുമാണ് ജയ് ഭീമിനെ ശ്രദ്ധേയമാക്കുന്നത്. അരികുവത്കരിക്കപ്പെട്ട ദളിതരുടെ പൊള്ളുന്ന ജീവിതം നീറുന്ന വേദനയായി അടയാളപ്പെടുത്തുന്ന ചിത്രം നിര്‍മ്മിക്കാന്‍ സൂര്യ തന്നെ തയ്യാറായി എന്നതും എടുത്ത് പറയേണ്ടുന്ന ഒന്നാണ്.