‘ഞാന്‍ ഉള്‍പ്പടെ പലര്‍ക്കും പ്രചോദനമായതിന് നന്ദി’; നന്ദുവിന്റെ ഓര്‍മ്മ പങ്കുവെച്ച് മഞ്ജു വാര്യര്‍

മരണപ്പെട്ട നന്ദുവിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് മഞ്ജു വാര്യര്‍. കേരള കാന്‍ ക്യാമ്പയിന്റെ സമയത്ത് നന്ദുവിനൊപ്പം സമയം ചിലവഴിക്കാന്‍ ആയത് വലിയൊരു ഭാഗ്യമായി കരുതുന്നു എന്നും താനുള്‍പ്പടെ പലര്‍ക്കും നന്ദു പ്രചോദനം ആണെന്നും മഞ്ജു പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് നടിയുടെ പ്രതികരണം.

റെസ്റ്റ് ഇന്‍ പീസ് നന്ദു. കേരള കാന്‍ ക്യാമ്പയിന്റെ സമയത്ത് ഒരു ഭാഗ്യമായി കരുതുന്നു. ഞാന്‍ ഉള്‍പ്പടെ പലര്‍ക്കും പ്രചോദനമായതിന് നന്ദി. എന്നാണ് മഞ്ജു കുറിച്ചത്.

കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നന്ദുവിന്റെ മരണം. 27 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നരയൊടെയായിരുന്നു അന്ത്യം. തിരുവന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്.

അതിജീവനത്തിന്റെ രാജകുമാരന്‍ യാത്രയായി ഇന്ന് കറുത്ത ശനി വേദനകള്‍ ഇല്ലാത്ത ലോകതേക്കു എന്റെ നന്ദുട്ടന്‍ പോയി (നന്ദുമഹാദേവ ).എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാന്‍ അറിഞ്ഞിരുന്നു.ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവന്‍ തിരിച്ചു നല്‍കണേയെന്നു. പക്ഷെ.. പുകയരുത്. ജ്വാലിക്കണം. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്. മറ്റുള്ളവര്‍ക്കെല്ലാം ധൈര്യം കൊടുത്തിട്ട്.. നീ എവിടെക്കാണ് പോയത്. ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു.. നന്ദുട്ടാ എനിക്ക് താങ്ങാന്‍ പറ്റുന്നില്ല മോനെ.. നിന്നെ ഒരു നോക്ക് കാണാന്‍ പോലും പറ്റില്ലല്ലോ.. എനിക്ക് വയ്യ എന്റെ ദൈവമേ.. നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്. എനിക്ക് വയ്യ. എന്റെ അക്ഷരങ്ങള്‍ കണ്ണുനീരില്‍ കുതിരുന്നു..എന്നും യശോധയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത് എന്നാണ് സീമ ജി നായര്‍ നന്ദുവിന്റെ ഓര്‍മ്മയില്‍ കുറിച്ചത്.

അതിജീവനം കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു നന്ദു മഹാദേവ.’വീണ്ടും വീണ്ടും ശരീരത്തിന്റെ ഓരോ അവയവങ്ങളേയും ക്യാന്‍സര്‍ പിടി മുറുക്കുമ്പോഴും തളരാതെ ആത്മവിശ്വാസത്തോടെ ഇങ്ങനെ ചിരിക്കാന്‍ പറ്റുമോ സക്കീര്‍ ഭായിക്ക്… എന്ന് തുടങ്ങുന്ന നന്ദുവിന്റെ കുറിപ്പ് കണ്ണീരണിയിക്കുന്നതായിരുന്നു.