സമകാലീക വിഷയങ്ങളെ അടയാളപ്പെടുത്തി ‘മമ്മാലി എന്ന ഇന്ത്യക്കാരന്‍’ തിയേറ്ററുകളിലേക്ക്…

ഇസ്ലാമോഫോബിയ, തീവ്രവാദം എന്നീ സമകാലീക വിഷയങ്ങളെ അടയാളപ്പെടുത്തി നവാഗതനായ അരുണ്‍ എന്‍. ശിവന്‍ ഒരുക്കുന്ന ചിത്രം ‘മമ്മാലി എന്ന ഇന്ത്യക്കാരന്‍’ ഉടന്‍ തിയേറ്ററുകളിലെത്തുന്നു. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതിനു ശേഷം കൊല്ലപ്പെടുന്ന അന്‍വര്‍ എന്ന യുവാവിന്റെ കുടുംബത്തിന് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളും സാമൂഹികമായ ബഹിഷ്‌കരണവുമാണ് സിനിമ മുന്നോട്ടു വക്കുന്നത്. ഫാസിസം, പോലീസ്, മാവോയിസം, ട്രാന്‍സ്ജെന്‍ഡറുകള്‍ അനുഭവിക്കുന്ന സാമൂഹിക ബഹിഷ്‌കരണം, അടിച്ചമര്‍ത്തല്‍ എന്നീ വിഷയങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. മമ്മാലി എന്ന അന്‍വറിന്റെ പിതാവിന്റെയും ഭാര്യ ശരീഫയുടെയും ജീവിതത്തിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്.

മാര്‍ച്ച് 2018ല്‍ സിനിമ പൂര്‍ത്തിയായെങ്കിലും സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിനു വേണ്ടി ഒരു വര്‍ഷത്തോളം ചിത്രത്തിന് കാത്തിരിക്കേണ്ടി വന്നു പതിനഞ്ചോളം മ്യൂട്ടുകളും ഒരു സീനിന്റെ പകുതിയോളം കട്ടും വന്നിട്ടുണ്ട്. മൃഗ സംരക്ഷണ വകുപ്പിന്റെ അനുമതിയുടെ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ടാണ് വീണ്ടും വൈകിയത്.

സിനിമയുടെ നിര്‍മാതാവായ കാര്‍ത്തിക് കെ നഗരം തന്നെയാണ് മുഖ്യകഥാപാത്രമായ മമ്മാലിയെ അവതരിപ്പിക്കുന്നത്. പുതുമുഖ താരം മന്‌സിയ, ഷെരീഫ എന്ന മരുമകളുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കഥ തിരക്കഥ സംഭാഷണം: നാടക പ്രവര്‍ത്തകന്‍ റഫീഖ് മംഗലശ്ശേരി. അഷ്റഫ് പാലാഴി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. മനു ആണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ഗാനരചന അന്‍വര്‍ അലി. സംഗീത സംവിധാനം ഷമേജ് ശ്രീധര്‍. ആഗസ്റ്റ് രണ്ടിന് ചിത്രം തിയേറ്ററുകളിലെത്തും