‘ആരുടെ സിനിമയായാലും ഇങ്ങനെ കൊല്ലരുത്, എത്രയോ പേരുടെ ജീവിതമാണ്’ : മേജര്‍ രവി

മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന ഡീഗ്രേഡിംഗിനെതിരെ പ്രതികരിച്ച് സംവിധായകന്‍ മേജര്‍ രവി. മമ്മൂട്ടിയുടെ സ്‌ത്രൈണഭാവത്തിലുള്ള നൃത്തത്തെയും രംഗങ്ങളെയുമെല്ലാം സിനിമയിലെ കഥാപാത്രത്തിന്റേതായി മാത്രം കണ്ടാല്‍ പോരേയെന്നും അദ്ദേഹം പറയുന്നു. ആരുടെ സിനിമയായാലും ഇങ്ങനെ കൊല്ലരുത്. എത്രയോ പേരുടെ ജീവിതമാണ്. അത് ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കരുതെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് ലൈവില്‍ വന്നായിരുന്നു മേജര്‍ രവിയുടെ പ്രതികരണം.

മേജര്‍ രവിയുടെ വാക്കുകള്‍

കഴിഞ്ഞ ദിവസം മാമാങ്കം സിനിമ കണ്ടു. സിനിമ റിലീസായ ഉടനെ ഷൂട്ടിങ് തിരക്കുകളുണ്ടായതിനാല്‍ എനിക്കത് കാണാന്‍ സാധിച്ചില്ല. മമ്മൂക്ക അഭിനയിച്ച മാമാങ്കം സിനിമ ഇറങ്ങിയ ശേഷം കണ്ട നെഗറ്റീവ് കമന്റ്‌സ് കേട്ടപ്പോള്‍ ഒരുപാടു സങ്കടം തോന്നി. ഒരുപാട് പേര്‍ പണം മുടക്കി, പ്രയത്‌നിച്ച് ഇറക്കിയ ഒരു സിനിമയുടെ ആദ്യ ഷോ കഴിയും മുന്‍പേ മനപൂര്‍വം ഡീഗ്രേഡ് ചെയ്യാനായി സിനിമയ്ക്കിടെ ചിത്രങ്ങളെടുത്ത് സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുന്നു.. ആരാണ് ഇതു ചെയ്യുന്നത്.. അടിപിടി കൂടി ചെല്ലുന്നവര്‍ സിനിമാപ്രേമികളാണ്. ഒരു സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പട്ടുകൊള്ളണമെന്നില്ല. മമ്മൂക്കയുടെ സ്‌ത്രൈണഭാവത്തിലുള്ള ഒരു നൃത്തം. മമ്മൂക്കയായി കാണുന്നതെന്തിനാണ്? അത് അദ്ദേഹത്തിന്റെ കഥാപാത്രം ചെയ്യുന്നതല്ലേ? എനിക്കത് അത്തരത്തില്‍ ആസ്വദിക്കാന്‍ സാധിച്ചല്ലോ. ആരുടെ സിനിമയായാലും ഇങ്ങനെ കൊല്ലരുത്.. അത് ശരിയല്ല.. എത്രയോ പേരുടെ ജീവിതമാണ്. അത് ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കരുത്.

സോഷ്യല്‍മീഡിയ നല്ലതിനായി ഉപയോഗിക്കണം. സിനിമ കാണുന്നതിനിടയില്‍ നിങ്ങള്‍ക്കിഷ്ടപ്പെടാത്ത രീതിയില്‍ കഥാഗതി മാറുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ ചിന്തയാണ്. അത് ഒരിക്കലും പബ്ലിക്കിനിട്ടു കൊടുക്കരുത്. ഒരു മുന്‍ധാരണയോടു കൂടിയാണ് സിനിമ കാണാന്‍ പോയത്. ദേശീയ അവാര്‍ഡിനെച്ചൊല്ലി പലരും എന്നോടു കയര്‍ത്തു. ഇത്രയും പേരിരിക്കുമ്പോള്‍ നമ്മള്‍ വിചാരിക്കുന്നയാള്‍ക്കു മാത്രം കൊടുക്കാന്‍ സാധിക്കില്ല. സിനിമയെ സിനിമ പോലെ കാണേണ്ടതാണ്. എല്ലാ അഭിനേതാക്കള്‍ക്കും പ്രധാന്യമുള്ള ചിത്രമാണിത്. മമ്മൂക്കയുടെ മാത്രം മാസ് ചിത്രമല്ല. ചില മമ്മൂട്ടി ആരാധകര്‍ക്കെങ്കിലും നിരാശ തോന്നിയിരിക്കാം. ഉണ്ണി മുകുന്ദന്റെ പെര്‍ഫോമന്‍സ് അസാധാരണമാണ്. എത്രയോ കാലത്തിനു ശേഷമാണ് ഇങ്ങനെ ഉണ്ണി പെര്‍ഫോം ചെയ്തു കാണുന്നത്. അസാമാന്യപ്രകടനം നടത്തിയ അച്യുതന്റെ ഭാഗങ്ങളും ഏറെ ഇഷ്ടപ്പെട്ടു. ഇതൊക്കെയാണ് വിലയിരുത്തപ്പെടേണ്ടത്. സിനിമയെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ടു ട്രോളാന്‍ നില്‍ക്കരുത് എന്ന് മേജര്‍ രവി പറയുന്നു.