വധഭീക്ഷണി വിവാദം.. ഷെയ്‌നുശേഷം ജോബിക്കെതിരെ കുര്‍ബാനിയുടെ നിര്‍മ്മാതാവും രംഗത്ത്..!

നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് തനിക്ക് എതിരെ വധ ഭീഷണി നടത്തിയെന്ന ഷെയ്ന്‍ നിഗത്തിന്റെ ആരോപണത്തില്‍ പ്രതികരണവുമായി നിര്‍മ്മാതാവ് മഹാസുബൈറും രംഗത്ത്. ഷെയ്ന്‍ താനുണ്ടാക്കിയ കരാര്‍ ലംഘിക്കുകയാണ് ചെയ്തതെന്നും സിനിമയുടെ കണ്ടിന്യൂറ്റി നഷ്ടമായെന്നും വ്യക്തമാക്കി ജോബി നേരത്തെ ആരോപണം നിഷേധിച്ചിരുന്നു. എന്നാലിപ്പോള്‍ ജോബി ജോര്‍ജ്ജിനെതിരെ ശക്തമായ ആരോപണങ്ങളുമായി മഹാസുബൈറും ഫെയ്‌സ്ബുക്ക് പോസ്റ്റുമായെത്തിയിരിക്കുകയാണ്.

ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന സിനിമയിലെ നായകനാണ് ഷെയ്ന്‍ നിഗം. മഹാസുബൈര്‍ നിര്‍മ്മിക്കുന്ന കുര്‍ബാനിയിലും ഷെയ്ന്‍ തന്നെയാണ് നായകനായെത്തുന്നത്. വെയില്‍ എന്ന സിനിമയ്ക്ക് വേണ്ട ഹെയര്‍ സ്‌റ്റൈല്‍ ഷെയ്ന്‍ കുര്‍ബാനിയില്‍ അഭിനയിക്കുന്നതിനിടെ മാറ്റിയെന്നായിരുന്നു ജോബി ജോര്‍ജ്ജ് പറഞ്ഞത്. തെറ്റിദ്ധാരണയുടെ പേരില്‍ തനിക്ക് എതിരെ ജോബി ജോര്‍ജ്ജ് വധഭീഷണി നടത്തുകയാണെന്നാണ് ഷെയ്ന്‍ പറഞ്ഞത്. മഹാസുബൈറിനെതിരെയും ജോബി ജോര്‍ജ്ജ് മോശമായി സംസാരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഷെയ്‌നെ നായകനായി ഞാന്‍ നിര്‍മ്മിക്കുന്ന സിനിമ കേരളത്തില്‍ ഓടിക്കില്ല എന്നാണ് ജോബി ജോര്‍ജ്ജ് ഭീഷണി മുഴക്കിയത് എന്നാണ് മഹാസുബൈര്‍ വര്‍ണചിത്ര ബാനറിന്റെ സാമൂഹ്യമാധ്യമത്തില്‍ പറയുന്നത്.

മഹാസുബൈറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം..

”പ്രിയ സുഹൃത്തുക്കളെ,

ഞാന്‍ മഹാസുബൈര്‍

കഴിഞ്ഞ ദിവസങ്ങളില്‍ ഷെയ്ന്‍ നിഗവും ജോബിജോര്‍ജ് നിര്‍മ്മാതാവും തമ്മില്‍ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് അദ്ദേഹത്തിനോട് ഞാന്‍ സംസാരിച്ചപ്പോള്‍ വളരെ മോശമായ രീതിയിലാണ് അദ്ദേഹം എന്നോട് പ്രതികരിച്ചത്. എന്നെപ്പോലെ തന്നെ ഒരു നിര്‍മ്മാതാവാണ് ജോബി ജോര്‍ജ്ജ്. ഞാനുമായി അദ്ദേഹം നടത്തിയ സംഭാഷണം എല്ലാവരും കേട്ടിരിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എനിക്ക് കിട്ടിയ മറുപടി ഷെയ്ന്‍ നിഗം നായകനായി ഞാന്‍ പുതിയതായി നിര്‍മ്മിക്കുന്ന കുര്‍ബാനി എന്ന ചിത്രം കേരളത്തില്‍ ഓടിക്കില്ല നീ പട്ടിയെപ്പോലെ തെണ്ടി നടക്കും എന്നൊക്കെയുള്ള രീതിയില്‍ ആണ് എന്റെ സഹപ്രവര്‍ത്തകന്‍ സംസാരിച്ചത്. അദ്ദേഹം ഇക്കാലയളവില്‍ ഉണ്ടാക്കിവെച്ച സാമ്പത്തിക തട്ടിപ്പുകളുടെ കഥ പത്ര ദൃശ്യമാധ്യമങ്ങള്‍ വന്നത് ആരും മറന്നിട്ടുണ്ടാകില്ല എന്നാണ് എനിക്ക് തോന്നുന്നത്.

സാമ്പത്തികമായ ഒരുപാട് തട്ടിപ്പുകള്‍ നടത്തി എല്ലാ രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ ഒരു ആളാണ് ജോബി ജോര്‍ജ്ജ്. ഞാന്‍ മലയാള സിനിമയില്‍ വന്നിട്ട് 20 വര്‍ഷത്തിനു മുകളിലായി മലയാളത്തില്‍ കഷ്ടപ്പെട്ട് ഒരുപാട് സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട് മനസിനക്കരെ, പാലേരിമാണിക്യം തുടങ്ങി നിരവധി സിനിമകള്‍ വര്‍ണചിത്രയുടെ ബാനറില്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്റെ ജീവിത മാര്‍ഗം സിനിമ തന്നെയാണ് ഒരുപാട് കഷ്ടപെട്ടും ബുദ്ധിമുട്ടിയും തന്നെയാണ് ഞാന്‍ ഒരു സിനിമ എടുക്കുന്നത് എന്റെ സഹപ്രവര്‍ത്തകനായ ജോബി ജോര്‍ജ്ജ് സാമ്പത്തിക തട്ടിപ്പിലൂടെ നേടിയ നൂറുകോടിയുടെ ബാങ്ക് ബാലന്‍സ് ഒന്നുമില്ലാത്ത ഒരു സാധാരണ നിര്‍മാതാവാണ് ഞാന്‍. സിനിമയില്‍ സ്വാഭാവികമായി അങ്ങോട്ടുമിങ്ങോട്ടും പല രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമ്പോള്‍ അതിനെ അതിന്റെ രീതിക്ക് സംസാരിച്ചു പ്രശ്‌നങ്ങള്‍ തീര്‍ത്ത് സന്തോഷത്തോടെ പോകണം എന്നാണ് എന്റെ രീതി. ഈ കുറിപ്പ് എഴുതാന്‍ കാരണമായത് എന്നെ സ്‌നേഹിക്കുന്ന, സിനിമയെ സ്‌നേഹിക്കുന്ന എല്ലാവരും ഒന്ന് അറിയണമെന്ന് മാത്രമേ എനിക്കുള്ളൂ…. തട്ടിപ്പും വെട്ടിപ്പും നടത്തി പണം സമ്പാദിച്ച് സിനിമ നിര്‍മിക്കുമ്പോള്‍ ഒരുകാര്യം ഓര്‍ക്കണം അതില്‍ ഒത്തിരി പേരുടെ കണ്ണുനീര്‍ ഉണ്ടെന്ന്. അത് മറച്ചുവെക്കാന്‍ വാര്‍ത്താസമ്മേളനം നടത്തി മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച ജോബി ജോര്‍ജ്ജിന്റെ പഴയ തട്ടിപ്പിന്റെ കഥ ഈ കുറിപ്പിനോടൊപ്പം ഞാന്‍ ചേര്‍ക്കുന്നു സിനിമയുടെ പരാജയവും വിജയവും തീരുമാനിക്കുന്നത് പ്രേക്ഷകര്‍ തന്നെയാണ് പ്രേക്ഷകര്‍ക്ക് മുമ്പിലേക്ക് സ്‌നേഹത്തോടെ ഈ കുറിപ്പ് സമര്‍പ്പിക്കുന്നു.”