
നടുറോഡിൽ വെച്ച് കോണ്‍ഗ്രസ് നേതാവ് വിനോദ് കൃഷ്ണയുമായുണ്ടായ പ്രശ്നത്തെക്കുറിച്ച് തുറന്നു സംസാരിച്ച് നടൻ മാധവ് സുരേഷ്. അന്നൊരു പോലീസുകാരൻ തന്നോട് ചെയ്‌തത് രാഷ്ട്രീയപരമായാണെന്നും, അതിൽ മുഴുവൻ പോലീസിനെയും കുറ്റം പറയാൻ താനാഗ്രഹിക്കുന്നില്ലെന്നും മാധവ് പറഞ്ഞു. കൂടാതെ ഒത്തുതീർപ്പിലേക്ക് പോയ പ്രശനമായിരുന്നെന്നും, മാധ്യമങ്ങൾ ഉള്ളത് കൊണ്ട് തന്നെ ജീപ്പിൽ കയറ്റണമെന്ന് ആ പോലീസുകാരന് നിർബന്ധമായിരുന്നെന്നും മാധവ് കൂട്ടിച്ചേർത്തു.
“അന്ന് സിസിടിവി ചോദിച്ചപ്പോൾ ഇല്ലായിരുന്നു. അതേ കുറിച്ച് ഞാൻ പറയുകയാണെങ്കിൽ പൊലീസിനെതിരെ സംസാരിക്കേണ്ടി വരും. അതിനെനിക്ക് താല്പര്യമില്ല. കാരണം ഒരുപാട് നല്ല പൊലീസുകാരുണ്ട്. ഓരോ ദിവസവും അവരവരുടെ ജോലികൾ ഭംഗിയായി ചെയ്യുന്ന പൊലീസുകാരെ കാണുന്ന ആളാണ്. ഞാനെന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ നല്ല പൊലീസുകാരെയും കുറ്റം പറയാൻ ആൾക്കാർ കാണും. അത് വേണ്ട. അന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്താണ് ചെയ്തതെന്ന് സ്റ്റേഷനിലെ എല്ലാവർക്കും അറിയാം. അത് രാഷ്ട്രീയപരമായിരുന്നു.” മാധവ് പറഞ്ഞു.
“ഞാനുമായി പ്രശ്നമായ അദ്ദേഹവുമായി സംസാരിച്ച് കുഴപ്പമില്ലെന്ന രീതിയിലേക്കാണ് പോയത്. പക്ഷേ ആ പൊലീസുകാരന് മാധ്യമങ്ങൾ നിക്കുന്നത് അറിഞ്ഞ്, എന്നെ ആ ജീപ്പിൽ കയറ്റണമെന്ന് നിർബന്ധമുണ്ടായിരുന്നു. എനിക്കത് പ്രശ്നമില്ല. രണ്ട് മാസം ആളുകൾ അതിനെ കൊട്ടിഘോഷിച്ചു. കുറ്റം പറഞ്ഞു. അതൊന്നും എന്റെ ജീവിതത്തെ ബാധിച്ചില്ല. എന്റെ ജീവിതവും അവരുടെ ജീവിതവും മുന്നോട്ട് പോയി.
ഈ സംഭവം എന്നെ വേദനിപ്പിച്ചോ എന്ന് ചോദിച്ചാൽ, യെസ്. ഇങ്ങനെയൊരു സാഹചര്യം വരുമ്പോൾ ആളുകൾ എന്ത് മോശമായാണ് പെരുമാറുന്നതെന്ന് ആലോചിച്ചുള്ള വേദന. സത്യം നിൽക്കേണ്ടിടത്ത് രാഷ്ട്രീയമാണോ കൊണ്ടിടേണ്ടത്. മീഡിയകൾ എന്നെ പ്രസന്റ് ചെയ്ത രീതി കാരണം ഇന്നും ആളുകൾ എന്നോട് ചോദിക്കുന്നത് നീ എന്തിനാടാ വണ്ടിക്കിട്ട് അടിച്ചതെന്നാണ്. അതിന് മുമ്പുണ്ടായ സംഭവങ്ങൾ അദ്ദേഹത്തിനറിയാം.” മാധവ് കൂട്ടിച്ചേർത്തു.