ഇസഹാക്കിന്റെ മാമോദീസയ്ക്ക് പ്രിയ അണിഞ്ഞ അനാര്‍ക്കലിയിലെ സന്ദേശം ഇതാണ്…

നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബന്‍-പ്രിയ ദമ്പതികള്‍ക്ക് ഇസഹാക്ക് ജനിക്കുന്നത്. മകന്റെ മാമോദീസ ചടങ്ങുകള്‍ ആഘോഷമായി തന്നെയാണ് ഇരുവരും നടത്തിയത്. വന്‍ താരനിരതന്നെയാണ് ഇസഹാക്കിന്റെ മാമോദീസ കൂടാനെത്തിയത്.ചടങ്ങില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് പ്രിയ കുഞ്ചാക്കോയുടെ അനാര്‍ക്കലിയായിരുന്നു. വസ്ത്രത്തിന്റെ ഡിസൈനിംഗിന്റെ മേന്മയാണ് കൂടുതല്‍പ്പേരും ശ്രദ്ധിച്ചത്. അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്,അതിമനോഹരമായ ആ അനാര്‍ക്കലിയില്‍ ഒരു സന്ദേശം ഉണ്ടായിരുന്നു.

‘ഈ സുന്ദര ദിനം നിന്റെ ജീവിതയാത്രയുടെ തുടക്കവും അടയാളപ്പെടുത്തലുമാകുന്നു. നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദൈവം ഞങ്ങള്‍ക്ക് തന്ന നിധി.. മാലാഖയോട് ഞങ്ങള്‍ തേടിയ ചോദ്യത്തിനുള്ള ഉത്തരം…ഇസഹാഖ് കുഞ്ചാക്കോ ബോബന്‍…’ ഇങ്ങനെ പ്രിയയുടെ അനാര്‍ക്കലിയില്‍ തുന്നിച്ചേര്‍ത്തിരുന്നു. ‘കുഞ്ഞിന് വേണ്ടി ഞാന്‍ പ്രാര്‍ഥിച്ചു, ഞാന്‍ ചോദിച്ചത് കര്‍ത്താവ് എനിക്ക് തന്നിരിക്കുന്നു’ എന്നിങ്ങനെ ചില വചനങ്ങളും അനാര്‍ക്കലിയില്‍ തുന്നിച്ചേര്‍ത്തിരുന്നു.

ഡിസൈനര്‍മാരായ മരിയ.ടി.മരിയ ആണ് അനാര്‍ക്കലി ഒരുക്കിയത്. പ്രിയ ഏറ്റവും ഡിമാന്റ് ചെയ്ത ഒരു കാര്യം മെറ്റീരിയലില്‍ തുന്നിവെയ്‌ക്കേണ്ട ഈ സന്ദേശത്തെക്കുറിച്ചായിരുന്നെന്നും ഇവര്‍ പറയുന്നു. മാമോദീസയ്ക്ക് ഒരു മാസം മുന്‍പാണ് ഓര്‍ഡര്‍ ലഭിക്കുന്നത്. മണിക്കൂറുകളോളം ചെലവഴിച്ചാണ് ഡിസൈനിംഗ് ടീം ഇതെല്ലാം തുന്നിച്ചേര്‍ത്തത്. മുഴുവനായും ഹാന്‍ഡ് വര്‍ക്കില്‍ ചെയ്‌തെടുത്ത സില്‍വര്‍ ഗോള്‍ഡ് ത്രെഡ് വര്‍ക്കുകളും ഗ്ലാസ് ബീഡ്‌സും ചിക്കന്‍കാരി വര്‍ക്കുകളും നിറഞ്ഞതാണ് പ്രിയയുടെ ദുപ്പട്ടയും.