ആക്രമിക്കപ്പെട്ട നടിയെ അമ്മയിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കുഞ്ചാക്കൊ ബോബന്‍…

മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയിലേക്ക് ആക്രമിക്കപ്പെട്ട നടിയെ തിരികെ എത്തിക്കണമെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. നടിക്ക് സംഘടനയിലേക്ക് തിരിച്ചുവരാന്‍ അവര്‍ ആഗ്രഹിമുണ്ടെങ്കില്‍ അതിനുള്ള സാഹചര്യം എ.എം.എം.എ ഭാരവാഹികള്‍ ഒരുക്കണമെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്‍ വിവാദ വിഷയത്തില്‍ പ്രതികരിച്ചത്. നടി ആക്രമിക്കപ്പെട്ടതിലെ സത്യാവസ്ഥയെന്തെന്ന് വ്യക്തമായ ധാരണയില്ലാത്തതിനാലാണ് സംഘടനക്ക് ഇക്കാര്യത്തില്‍ ദൃഢമായ നിലപാടെടുക്കാന്‍ കഴിയാതെ പോയതെന്ന് നടനും എ.എം.എം.എ മുന്‍ എക്സിക്യൂട്ടീവ് അംഗവുമായ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

നടിയുടെ കൂടെയാണ് അമ്മയെന്ന കാര്യത്തില്‍ സംശയമില്ല, കുറ്റാരോപിതനായ ആള്‍ നാളെ കുറ്റവിമുക്തനായാലുള്ള സാഹചര്യവും കണക്കിലെടുക്കണമെന്നും ആക്രമിക്കപ്പെട്ട സംഭവത്തിന്റെ സത്യാവസ്ഥയെക്കുറിച്ചുള്ള ധാരണപ്പിശകുകൊണ്ടാണ് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കാന്‍ കഴിയാതെ വന്നതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. കോടതി വിധി വരുന്നതോടെ മാത്രമേ സംഘടനക്ക് കൃത്യമായ നിലപാട് എടുക്കാനാകുവെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. നൂറ് നല്ല കാര്യം ചെയ്താലും ഒരു മോശം കാര്യത്തിനോ അബദ്ധത്തിനോ പഴികേള്‍ക്കേണ്ടി വരുമെന്നാണ് താരസംഘടനയ്ക്ക് എതിരെയുള്ള വിമര്‍ശനത്തോട് കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചത്.